ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടന്റെ ഖേദ പ്രകടനം; 1919 ല്‍ ബ്രിട്ടീഷ് സേന നടത്തിയ കൂട്ടക്കൊലയില്‍ അഗാധമായ ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി തേരേസ മേയ്

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടന്റെ ഖേദ പ്രകടനം. പ്രധാനമന്ത്രി തേരേസ മേയ് ആണ് പാര്‍ലമന്റില്‍ 1919 ല്‍ ബ്രിട്ടീഷ് സേന നടത്തിയ കൂട്ടക്കൊലയില്‍ അഗാധമായ ഖേദം രേഖപ്പെടുത്തിയത്.
1919 ഏപ്രിൽ 13 നാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് . ഇന്ത്യക്കാരുടെ ഹൃദയത്തില് ആഴത്തിലുള്ള മുറിവ് അവശേഷിപ്പിച്ച സംഭവമായിരുന്നു അത്.ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്.
13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഇതറിയാതെ പുതുവത്സരം ആഘോഷിക്കാൻ ജാലിയാൻ വാലാബാഗിൽ ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ഒത്തുചേർന്നു. ഈ വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്. ആളുകള്ക്ക് രക്ഷപെടാനുള്ള എല്ലാ പഴുതുകളും അടച്ചശേഷമായിരുന്നു വെടി വെയ്പ്പ്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. ഡയർ ഉദ്യോഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha

























