ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും, സംഘർഷ സാധ്യത മുറുകുന്നു.
പാശ്ചാത്യ രാജ്യങ്ങളിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിൽ രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ബ്രിട്ടിഷ് കപ്പലായ സ്‌റ്റെനാ ഇംപെറോയിൽ ഇറാൻ പിടിച്ചെടുത്തത്. കപ്പലിൽ 23 ജീവനക്കാരാണുള്ളത്. അതിൽ ഇന്ത്യക്കാർക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും കപ്പലിൽ ഉണ്ട്. ജീവനക്കാരിൽ ആർക്കും പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കപ്പൽ ഉടമകളായ സ്വീഡിഷ് കമ്പനി സ്‌റ്റെനാ ബൾക്ക് അറിയിച്ചു. കപ്പൽ ഇപ്പോൾ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്നും അവർ വ്യക്തമാക്കി.
സൗദി തുറമുഖത്തേക്കു പോയ കപ്പലാണ് ഇറാൻ പിടിച്ചെടുത്തിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത് . അജ്ഞാത ബോട്ടുകളും ഒരു ഹെലികോപ്റ്ററും കപ്പലിനു സമീപത്തെത്തിയ ശേഷമാണ് കപ്പൽ പെട്ടെന്ന് ഗതിമാറി സഞ്ചരിക്കാൻ തുടങ്ങിയതെന്ന് ഉടമകൾ അറിയിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണു കപ്പൽ പ്രവർത്തിക്കുന്നത്. യു.കെ, സ്വീഡൻ സർക്കാരുകളുമായി ബന്ധപ്പെട്ട് വരികയാണെന്നും അവർ വ്യക്തമാക്കി.
ഒരു ലൈബീരിയൻ എണ്ണകപ്പലും ഇറാൻ പിടിച്ചെടുത്തതായി ബ്രിട്ടൻ ആരോപിച്ചു.രണ്ടു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ബ്രിട്ടന്റെ എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമിക്കുന്നത്. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ബ്രിട്ടൻ പ്രതികരിച്ചു. മേഖലയിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അവർ വ്യക്തമാക്കി.
ഇറാനെക്കുറിച്ച് താൻ പറഞ്ഞതെല്ലാം ശരിയാണെന്നു തെളിയിക്കുന്നതാണു പുതിയ നടപടികളെന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പൽ ബ്രിട്ടൻ പിടികൂടിയിരുന്നു. ഈ കപ്പൽ 30 ദിവസം കൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീംകോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്. ഇറാന്റെ പൈലറ്റില്ലാ വിമാനം വീഴ്ത്തിയെന്ന് അമേരിക്ക അറിയിക്കുകയും ചെയ്തിരുന്നു.
ഉപരോധങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇറാന്‍റെ ഹോര്‍മൂസ് കടലിടുക്കിലെ പുതിയ നീക്കം. ലോകത്തിലെ എണ്ണയുടെ ആറിലൊന്നും എല്‍.എന്‍.ജിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും അശാന്തിയുടെ അന്തരീക്ഷം പടരുന്നു. തങ്ങളുടെ എണ്ണ കയറ്റുമതി നിര്‍ത്തണ്ടി വന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ലെന്ന ഇറാന്‍റെ നയമാണ് നിലവില്‍ നടപ്പിലാവുന്നത്.
https://www.facebook.com/Malayalivartha