ഭീഷണിക്കൊടുവിൽ വഴങ്ങൽ; ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുക്കുന്നതിനു മുൻപു നടന്നത് അതീവ നാടകീയ നീക്കങ്ങൾ
ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുക്കുന്നതിനു മുൻപു നടന്നതു അതീവ നാടകീയ നീക്കങ്ങൾ. ഇത് സംബന്ധിച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. സ്റ്റെന ഇംപറോയ്ക്ക് അകമ്പടി നല്‍കുന്ന മണ്‍ട്രോസ് എന്ന ബ്രിട്ടിഷ് നാവിക കപ്പലിലെ സൈനികർക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പു നല്‍കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
വെള്ളിയാഴ്ചയാണ് ഗൾഫിലെ ഹോർമുസ് കടലിടുക്കിൽവച്ച് ബ്രിട്ടിഷ് കപ്പലിനെ ഇറാനിയൻ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. എണ്ണക്കപ്പലിന്റെ ദിശ മാറ്റിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നു മണ്‍ട്രോസ് കപ്പലിലെ സൈനികർക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നൽകുന്ന ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനുസരിച്ചാൽ സുരക്ഷിതരായിരിക്കുമെന്നും ഇറാൻ സൈനികർ മുന്നറിയിപ്പ് നൽകുന്നു. ഈ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
രാജ്യാന്തര ജലപാതയിലൂടെ തടസ്സമില്ലാതെ പോകാൻ സാധിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും ബ്രിട്ടൻ സന്ദേശത്തിനു മറുപടി നൽകി. രാജ്യാന്തര പാതയിലൂടെ പോകുമ്പോൾ, കപ്പല്‍ തടയാൻ നിയമം അനുവദിക്കുന്നില്ലെന്നും ബ്രിട്ടിഷ് നാവികർ അറിയിച്ചു. എന്നാൽ സുരക്ഷാ പരിശോധനയ്ക്കായി കപ്പൽ പിടിച്ചെടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. മീന്‍പിടിത്ത ബോട്ടിനെ കപ്പല്‍ ഇടിച്ചതായി ഇറാന്‍ ആരോപിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച് ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നില്ല.
സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുക്കുമ്പോൾ മണ്‍ട്രോസ് അകലെയായിരുന്നുവെന്ന് യുകെ അധികൃതർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ഫലപ്രദമായി ഇടപെടാൻ സാധിക്കാതിരുന്നതെന്നും അധികൃതർ അറിയിച്ചു. കമാൻഡോകൾ കപ്പൽ പരിശോധിക്കുന്നതിന്റെയും ഹെലികോപ്റ്ററുകളും ചേർന്നു വളയുന്നതിന്റെയും ദൃശ്യങ്ങൾ ഇറാൻ സൈന്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുകൊടുക്കണമെന്ന ബ്രിട്ടന്റെ ആവശ്യം ഇറാന്‍ തള്ളിയതോടെ ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. കപ്പലിലെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് നങ്കൂരമിട്ടിരിക്കുന്ന ബന്ദര്‍ അബ്ബാസിലെ തുറമുഖ അതോറിറ്റി മേധാവി അറിയിച്ചു. അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും. എന്നാല്‍ കപ്പലില്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും പറഞ്ഞു.
ക്യാപ്റ്റനടക്കം 18 ഇന്ത്യക്കാരും 3 റഷ്യക്കാരും ഓരോ ലാത്വിയന്‍, ഫിലിപ്പീന്‍സ് സ്വദേശികളുമാണ് കപ്പലിലുള്ളത്. ഇവരില്‍ 3 പേർ മലയാളികളാണ്. കപ്പലില്‍ സുരക്ഷാപരിശോധന നടത്തുമെന്നും ജീവനക്കാരുടെ സഹകരണമനുസരിച്ചായിരിക്കും അന്വേഷണത്തിലെ പുരോഗതിയെന്നും ഇറാന്‍ വ്യക്തമാക്കി. തല്‍ക്കാലം കപ്പല്‍ വിട്ടുകിട്ടാനുള്ള നടപടികള്‍ക്കാണു മുന്‍ഗണനയെന്നും ഉപരോധം ശക്തമാക്കണമോ എന്നു പിന്നീട് പരിശോധിക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.
അതേസമയം ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ വെള്ളിയാഴ്ച ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മൂന്ന് ജീവനക്കാരും ജിബ്രാട്ടൾട്ടർ കടലിടുക്കിൽ ഈമാസം നാലിന് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലിലെമൂന്ന് ജീവനക്കാരുമടക്കം ഇറാൻ– ബ്രിട്ടൻ സംഘർഷത്തിൽ കുടുങ്ങിയത് മൊത്തം ആറ് മലയാളികൾ ആണ്.
കളമശേരി കൊച്ചിൻ യൂണിവേഴ്സിറ്റി കോളനിക്കു സമീപം തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചനും (26) ഫോർട്ട്കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളുമാണു ബ്രിട്ടിഷ് കപ്പലിലുള്ളത്. ഫോർട്ട് കൊച്ചി സ്വദേശിയാണു ക്യാപ്റ്റൻ. രണ്ടാഴ്ച മുൻപ് ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് 1 എന്ന ഇറാൻ കപ്പലിൽ കാസർകോട് ഉദുമ നമ്പ്യാർ കീച്ചിൽ ‘പൗർണമി’യിൽ പി. പുരുഷോത്തമന്റെ മകൻ തേഡ് എൻജിനീയർ പി.പ്രജിത്ത് (33), മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ കിടുകിടുപ്പൻ വീട്ടിൽ അബ്ബാസിന്റെ മകനായ ജൂനിയർ ഓഫിസർ കെ.കെ. അജ്‌മൽ (27), ഗുരുവായൂർ മമ്മിയൂർ മുള്ളത്ത് ലൈനിൽ ഓടാട്ട് രാജന്റെ മകൻ സെക്കൻഡ് ഓഫിസർ റെജിൻ (40) എന്നിവരുണ്ട്.
https://www.facebook.com/Malayalivartha