മോദിയെ വ്യക്തിപരമായി ആക്രമിച്ച് ഇമ്രാൻ ഖാൻ ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കുന്നു; ജമ്മുകശ്മീർ പ്രശ്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനാവശ്യമായി ഊതിപെരുപ്പിക്കുകയാണെന്ന പ്രസ്താവനയുമായി മുൻ അമേരിക്കൻ അംബാസഡർ ടിം റോമർ

ജമ്മുകശ്മീർ പ്രശ്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനാവശ്യമായി ഊതിപെരുപ്പിക്കുകയാണെന്ന പ്രസ്താവനയുമായി മുൻ അമേരിക്കൻ അംബാസഡർ ടിം റോമർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാൻഖാൻ കാരണമില്ലാതെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും ടിം റോമർ പറഞ്ഞു. കാശ്മീരിലെ സ്ഥിതിഗതികൾ ഇമ്രാൻ ഖാൻ വഷളാക്കുകയാണെന്നും പ്രദേശത്തെ അസ്ഥിരമാക്കാനാണ് പാക് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും റോമർ പറഞ്ഞു.
ഇന്ത്യയുമായി സ്ഥിരതയുള്ള നയതന്ത്ര ബന്ധം പുലർത്താനാണ് അമേരിക്ക ശ്രമിക്കേണ്ടതെന്നും ഭീകരവാദ പ്രവർത്തനങ്ങളോട് സഹകരിക്കാൻ അമേരിക്ക പാകിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും ടിം റോമർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ടിം റോമർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ന്യൂ യോർക്ക് ടൈംസിൽ വന്ന ഇമ്രാൻ ഖാനെ കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്കും റോമർ തന്റെ ട്വീറ്റിൽ കുറുപ്പിനൊപ്പം ഉൾപ്പെടുത്തിയിരുന്നു. ഏതാനും ദിവസം മുൻപ് മുൻ കേന്ദ്ര ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തിൽ റോമർ അനുശോചനം അറിയിച്ചിരുന്നു. തന്റെ സുഹൃത്തായ അരുൺ ജെയ്റ്റ്‌ലി ഒരു മികച്ച പൊതു സേവകൻ ആയിരുന്നു എന്ന് റോമൻ അഭിപ്രായപ്പെട്ടു. ബറാക്ക് ഒബാമ അമേരിക്ക ഭരിക്കുമ്പോഴുള്ള 2009 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലായിരുന്നു ടിം റോമർ ഇന്ത്യയുടെ അമേരിക്കൻ അംബാസിഡറായി സേവനം അനുഷ്ഠിച്ചത്.
അതേസമയം കശ്മീർ വിഷയത്തിൽ യുദ്ധം ഒരു പരിഹാരമല്ലെന്ന് പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് പാക് റയിൽ വേ മന്ത്രി പറഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവന. ഒരു ആക്രമണങ്ങൾക്കും കശ്മീർ പ്രശ്നത്തിനു പരിഹാരം കൊണ്ടുവരാനാകില്ല . ഇന്ത്യയ്ക്ക് മുന്നിൽ ചർച്ചയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് പാകിസ്ഥാൻ . കശ്മീർ ഒരു ഉഭയകക്ഷി പ്രശ്നം മാത്രമല്ലെന്നും അന്താരാഷ്ട്ര വിഷയമാണെന്നും ഖുറേഷി പറഞ്ഞു .
കശ്മീരിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻ വലിച്ചാൽ മാത്രം ചർച്ചയെന്നാണ് ആദ്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ സൈന്യത്തെ പിൻ വലിക്കുക മാത്രമല്ല ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരു ചർച്ചയും ഉണ്ടാകില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ചര്‍ച്ചയില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയുണ്ടെങ്കില്‍ അത് കശ്മീരിനെക്കുറിച്ചല്ല, മറിച്ച് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതികരിച്ചിരുന്നു.
ആർട്ടിക്കിൾ 370 കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ കശ്മീരിലെ ജനത പുതിയ നടപടികൾക്ക് പിന്നാലെ ദുരിതം അനുഭവിക്കുന്നെന്നും ഈ പ്രശ്നം ഗുരുതരമാണെന്നും തരത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കയാണ് പാകിസ്ഥാൻ ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനെതിരെയുള്ള പാകിസ്ഥാന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ സുസജ്ജമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കശ്മീരിൽ നടക്കുന്നതെല്ലാം മനുഷ്യാവകാശ ലംഘനമാണെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും ഇത് അറിയിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിലുടെ കശ്മീർ വിഷയത്തെ മറ്റൊരു രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ഇന്ത്യയെ താഴ്ത്തി കെട്ടാനുമാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha