ഇന്ത്യയും അമേരിക്കയും ഇനി കൂടുതൽ ശക്തരാക്കും; ജോ ബൈഡനോട് മോദി പറഞ്ഞത് ഇതാണ് ..

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ – യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് പറഞ്ഞ മോദി ജോ ബൈഡനെ അഭിനന്ദിക്കുകയും ചെയ്തു.കൊവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന് മോദി ഉറപ്പുനല്‍കുകയും ചെയ്തു.നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും മോദി അനുമോദിച്ചു. കമലയുടെ വിജയം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് അഭിമാനകരമാണെന്ന് മോദി പറഞ്ഞു.നേരത്തെ ട്രംപിനെ വീണ്ടും വിജയിപ്പിക്കണമെന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് സര്‍ക്കാറിനെ വീണ്ടുംഅധികാരത്തിലെത്തിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.
ഹൗഡി മോദി പരിപാടിക്കിടെ പ്രസംഗിക്കുമ്പോള്‍ ആയിരുന്നു മോദി ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന് ആഹ്വാനം ചെയ്തത്. അതേസമയം താന്‍ തോറ്റതായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്.റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.എന്നാൽതെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.‘നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച ഏജന്‍സിയെ നയിക്കുന്ന ക്രിസ് ക്രെബ്‌സിനെ പുറത്താക്കുന്നു’, ട്രംപ് ട്വീറ്റ് ചെയ്തു.തെരഞ്ഞെടുപ്പ് സംബന്ധിച്ച് ക്രെബ്‌സ് അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ പലതും തെറ്റായിരുന്നെന്നും പലതും കൃത്യമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ ഔദ്യോഗിക പദവിയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
നേരത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദത്തെ തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതായി തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.അതേസമയം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതും വാര്‍ത്തയായിരുന്നു. വാഷിംഗ്ടണിലെ തെരുവുകളില്‍ പ്രതിഷേധം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ട്രംപ് ഫോര്‍ മോര്‍ ഇയേഴ്സ്, പ്രോ ഗോഡ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധം നടത്തിയവരെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു വന്ന് ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.ഇരുപതോളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് ട്രംപ് അനുകൂലികളുടെ പ്രതിഷേധം ശക്തമായതും തുടര്‍ന്ന് അറസ്റ്റ് നടന്നതും.
https://www.facebook.com/Malayalivartha

























