അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ചടുല നീക്കം ;തുർക്കിയുടെ നയങ്ങൾക്കെതിരെയുള്ള കനത്ത ഭീഷണി

നൂറ്റാണ്ടുകൾ പഴക്കമുള്ള കിഴക്കൻ റോമൻ സംസ്കാരത്തെ അപമാനിച്ചു കൊണ്ട് ഹാഗിയ സോഫിയയെ ഒരു പള്ളിയാക്കി മാറ്റി ഒന്നും സംഭവിക്കാതെ തനിക്ക് രക്ഷപ്പെടാമെന്ന് തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ കരുതിയിരുന്നെങ്കിൽ, തീർച്ചയായും അദ്ദേഹത്തിന്റെ ധാരണകൾ തെറ്റി പോയെന്നു കരുതേണ്ടി വരും . തുർക്കിക്ക് പണി കൊടുക്കാൻ തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ , ഇതോടു കൂടി അങ്കാറയുടെ തെറ്റിദ്ധാരണകൾക്ക് അർഹിക്കുന്ന പ്രതിഫലം തന്നെ ലഭിക്കാനാണ് സാധ്യത.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടർ തട്ടിപ്പ് ആരോപണങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും , അനിശ്ചിതത്വങ്ങൾ ഏറെ കുറെ ഒഴിഞ്ഞെങ്കിലും പൂർണ്ണമായും തീർന്നു എന്ന് പറയാൻ കഴിയുകയില്ല. എന്നാൽ സാഹചര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും നിലവിലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇപ്പോഴും മാറി കൊണ്ടിരിക്കുന്ന ലോക വ്യവസ്ഥയിൽ അമേരിക്കയുടെ വിദേശ നയം രൂപപ്പെടുത്തുന്നത് തുടരുകയാണ്. സമകാലീന വിദേശ നയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അദ്ദേഹം ഇപ്പോൾ ഏഴ് രാജ്യങ്ങളുടെ ഒരു സുപ്രധാന പര്യടനത്തിലാണ്. അതെ സമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി തന്റെ ഇപ്പോഴത്തെ പര്യടനത്തിന്റെ ഭാഗമായി ഇസ്താംബുൾ സന്ദർശിചിരിക്കുകയാണ്. എന്നാൽ ഈ സന്ദർശനം ഒരു സവിശേഷ കാരണം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുകയാണ്. തുർക്കിയുടെ നയങ്ങൾക്കെതിരെയുള്ള കനത്ത ഭീഷണി ആയാണ് ഇതിനെ പൊതുവെ വിലയിരുത്തപ്പെടുന്നത്.
പോംപിയോയുടെ തുർക്കി സന്ദർശനം തികച്ചും വ്യത്യസ്തമാണ്. അദ്ദേഹത്തിന് തുർക്കി ഉദ്യോഗസ്ഥരുമായി ഷെഡ്യൂൾ ചെയ്ത ഒരു മീറ്റിങ്ങുകൾ പോലും ഉണ്ടായിരുന്നില്ല .എങ്കിൽ പിന്നെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആരെയാണ് കണ്ടത്? അത് ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹത്തിന്റെ ആത്മീയ നേതാവായ കോൺസ്റ്റാന്റിനോപ്പിളിലെ ബാർത്തലോമ്യൂ ഒന്നാമനെയാണ് . ഇത് വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് . എർദോഗൻ പള്ളികളാക്കി മാറ്റിയ എല്ലാ ആരാധനാലയങ്ങളിലും വച്ച് കോൺസ്റ്റാന്റിനോപ്പിളിലെ ഹാഗിയ സോഫിയയാണ് ഏറ്റവും പ്രധാനം. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പ്രധാന കേന്ദ്രമായിരുന്നു ഇത്. ഇതോടു കൂടി അമേരിക്കയുടെയും പാശ്ചാത്യ സമൂഹത്തിന്റെയും തുർക്കിയോടുള്ള സമീപനം ശക്തിയാർജ്ജിച്ചു വരുകയാണ്. അടുത്തിടെ പല തവണ ആയി ഫ്രഞ്ച് പ്രെസിഡന്റ് ഇമ്മാനുവേൽ മാക്രോൺ തുർക്കിയെ കടന്നാക്രമിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു. തുർക്കി തീവ്ര വാദം പ്രചരിപ്പിക്കുന്ന നാടാണ് എന്നാണ് മാക്രോൺ തുറന്നു പറഞ്ഞത്. യൂറോപ്യൻ രാജ്യങ്ങളിലാകെ തുർക്കിക്കെതിരെ വികാരം ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ നീക്കം നമ്മൾ കാണേണ്ടത്. കോൺസ്റ്റാന്റിനോപ്പിളിലെ ബാർത്തലോമ്യൂ ഒന്നാമനെ കണ്ടുമുട്ടുന്നതിലൂടെയും തുർക്കി ഉദ്യോഗസ്ഥരെ അവഗണിക്കുന്നതിലൂടെയും പോംപിയോ വ്യക്തമാക്കുന്നത് വൈറ്റ് ഹൌസ് ഗ്രീക്ക് യാഥാസ്ഥിതിക ക്രിസ്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നു എന്നും തുർക്കിയെ അത് എതിർ സ്ഥാനത്തു നിര്ത്തുന്നു എന്നുമാണ്.
സന്ദർശനത്തിന് മുമ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇപ്രകാരം വ്യക്തമാക്കിയിരുന്നു , “ഫ്രാൻസിലെ സന്ദർശനത്തെ തുടർന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പോംപിയോ തുർക്കിയിലെ ഇസ്‌താംബുൾ സന്ദർശിക്കും . അവിടെ വച്ച് അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസായ ബാർത്തലോമിവ് ഒന്നാമനെ സന്ദർശിച്ച് തുർക്കിയിലെയും പ്രദേശത്തിലെയും മതപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ലോകത്ത് എല്ലായിടത്തും മത സ്വാതന്ത്രം ഉറപ്പു വരുത്തുന്നതിന് വേണ്ടി അമേരിക്കയുടെ ശക്തമായ പ്രതിജ്ഞാ ബദ്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യും. ഈ പ്രസ്താവനക്കെതിരെ തുർക്കി ഭരണ കൂടം വളരെ രൂക്ഷം ആയിട്ടായിരുന്നു പ്രതികരിച്ചത്. ഇതിന് മറുപടിയായി തുർക്കി വിദേശകാര്യ മന്ത്രാലയം വക്താവ് ഹാമി അക്സോയ് ഇങ്ങനെ ആയിരിന്നു പ്രസ്താവിച്ചത് “സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനത്തെക്കുറിച്ച് പത്രക്കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ തീർത്തും അപ്രസക്തമാണ്.” “അമേരിക്ക ആദ്യം കണ്ണാടിയിൽ നോക്കുന്നതാണ് നല്ലത്, സ്വന്തം രാജ്യത്ത് വംശീയത, ഇസ്ലാമോഫോബിയ, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവ പോലുള്ള മനുഷ്യാവകാശ ലംഘനങ്ങളോട് ആവശ്യമായ പരിഗണന കാണിക്കുന്നതും കൂടുതൽ നല്ലതായിരിക്കും ഹാമി കൂട്ടിച്ചേർത്തു.
എന്തായാലും , ഹാഗിയ സോഫിയ വിഷയത്തിൽ തുർക്കിയിലെക്കുള്ള പോംപിയോയുടെ യുദ്ധ സമാനമായ സന്ദർശനം തുർക്കിക്കെതിരെ കത്തോലിക്കാ ആധിപത്യമുള്ള രാജ്യങ്ങളുടെ സഖ്യത്തിന് വഴിയൊരുക്കുകയാണ് . പോംപിയോ ഫ്രാൻസിനെക്കുറിച്ച് സംസാരിക്കുകയും ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാരോയോട് ഇപ്രകാരം പറയുകയും ചെയ്തു , “പ്രസിഡന്റ് മാക്രോണും ഞാനും തുർക്കിയുടെ സമീപകാല നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ധാരാളം സമയം ചെലവഴിച്ചു, അതിനെ തുടർന്ന് അവർ വളരെ ആക്രമണകാരികളാണെന്നും ജനാധിപത്യത്തിനും സമാധാനത്തിനും വലിയ ഭീഷണി ആണെന്നും ഉള്ള എന്ന പൊതു നിഗമനത്തിലേക്ക് ഞങ്ങൾ എത്തി ചേർന്നു. അദ്ധേഹം വ്യക്തമാക്കി, കൂടാതെ അസർബൈജാൻ, ലിബിയ, കിഴക്കൻ മെഡിറ്ററേനിയൻ എന്നി പ്രദേശങ്ങളിൽ തുർക്കിയുടെ ആക്രമണാത്മക നടപടികളെ പോംപിയോ പരാമർശിച്ചു . അത്തരം പ്രവർത്തനങ്ങൾ തന്റെ ജനങ്ങളുടെ താൽപ്പര്യത്തിനല്ലെന്ന് എർദോഗനെ ബോധ്യപ്പെടുത്താൻ യൂറോപ്പും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പോംപിയോ കൂട്ടിച്ചേർത്തു
കത്തോലിക്കാ സംസ്കാരത്തെയും പൊതുവേയും ഗ്രീക്ക് യാഥാസ്ഥിതിക സംസ്കാരത്തെ പ്രേത്യേകിച്ചും അടിച്ചമർത്താനുള്ള തുർക്കിയുടെ ശ്രമത്തിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നിലവിലുള്ള ഈ കൂടി കാഴ്ചയിലൂടെ . പ്രതീകാത്മകമായി നടത്തിയ ഈ കൂടി കാഴ്ച തുർക്കിക്ക് കൃത്യമായ താക്കീതാണ്. ചരിത്ര സ്മാരകം ആയി സംരക്ഷിക്കപെട്ട, ഒരു കാലത്ത് ക്രിസ്ത്യൻ ആരാധന കേന്ദ്രമായിരുന്ന ഹാഗിയ സോഫിയ മ്യൂസിയം പള്ളി ആക്കാനുള്ള എർദോഗന്റെ അതി സാഹസത്തിന് കനത്ത വില തന്നെ കൊടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചെയ്തത്. ഈ പ്രതീകാത്മക താക്കീതിൽ നിന്നും പാഠം പഠിക്കുമോ എർദോഗാൻ , അതോ കയ്യാങ്കളി തന്നെ വേണ്ടി വരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം . അതെ സമയം കശ്മീർ വിഷയത്തിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന തുർക്കിക്കെതിരെ ഉണ്ടാകുന്ന ഏതു സഖ്യവും നീക്കവും ഇന്ത്യക്ക് ഗുണകരം എന്ന് മാത്രമേ പറയാനുള്ളു.
https://www.facebook.com/Malayalivartha

























