റെംഡിസിവിര്‍ കോവിഡ് ബാധിതര്‍ക്ക് നല്‍കേണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖ

ഇന്ത്യയടക്കം 30 രാജ്യങ്ങളില്‍ നടത്തിയ സോളിഡാരിറ്റി ട്രയലില്‍ മരുന്നു കൊണ്ടു കാര്യമായ ഫലപ്രാപ്തിയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്റിവൈറല്‍ മരുന്നായ റെംഡിസിവിര്‍, കോവിഡ് ബാധിതര്‍ക്കു നല്‍കേണ്ടതില്ലെന്നു ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖ. മരണനിരക്കോ കോവിഡ് ബാധിതരുടെ ആശുപത്രി വാസമോ കുറയ്ക്കുന്നതില്‍ കാര്യമായി ഫലം ചെയ്യുന്നില്ലെന്നായിരുന്നു കണ്ടെത്തല്‍.
ഇടക്കാല ട്രയല്‍ റിപ്പോര്‍ട്ടില്‍ റെംഡെസിവിറിനു പുറമേ, ഇന്റര്‍ഫെറോണ്‍, മലേറിയയ്‌ക്കെതിരെയുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, എച്ച്‌ഐവിയ്‌ക്കെതിരെ ഉപയോഗിക്കുന്ന ലോപിനവിര്‍ എന്നിവയും ഫലപ്രദമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് ബാധിതനായിരിക്കെ ചികിത്സയില്‍ റെംഡെസിവിറും ഉപയോഗപ്പെടുത്തിയിരുന്നു.
'റിവൈവ്' എന്നു പേരിട്ട പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വഴി കോവിഡ് മുക്തരായവരുടെ ആരോഗ്യനില അടുത്ത ഒരു വര്‍ഷം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടിയ കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി റജിസ്ട്രിക്കു രൂപം നല്‍കും. കോവിഡ് ബാധിതരായ അമ്മമാര്‍ക്കു പിറന്ന കുഞ്ഞുങ്ങളെയും നിരീക്ഷണ വിധേയമാക്കും. ഇതിനായി ആശ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി.
കോവിഡിനെതിരെ 95% ഫലപ്രദമെന്ന് അവകാശപ്പെടുന്ന ഫൈസര്‍ വാക്‌സീന്‍, ഉടനടി ഉപയോഗിക്കാനുള്ള അനുമതി തേടി കമ്പനി. യുഎസ് നിയന്ത്രണ അതോറിറ്റി അംഗീകാരം നല്‍കിയാല്‍ ഡിസംബര്‍ അവസാനത്തോടെ ഉപയോഗം തുടങ്ങാനാണ് പദ്ധതി. അനുമതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വാക്‌സീന്‍ വിതരണം തുടങ്ങാനാകുമെന്ന് കമ്പനി പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























