അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്;ലോകം അമ്പരന്ന് അമേരിക്കയിലേക്ക് നോക്കുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്. ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ സസ്പെന്റ് ചെയ്തു. ഗുരുതരമായ നയ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ജോർജിയയിൽ നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ജയിച്ചതിന് പിന്നാലെ ട്രംപിന്റെ അനുയായികൾ വൻ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തിയത്.പ്രതിഷേധക്കാരോട് തിരികെ പോകാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയിൽ, നവംബറിൽ നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് ട്വിറ്റർ കണ്ടെത്തിയിരിക്കുന്നത്. ഈ ട്വീറ്റുകൾ പിൻവലിച്ച ട്വിറ്റർ ട്രംപിന്റെ അക്കൗണ്ടുകൾ പൂർണമായും നീക്കുമെന്ന് മുന്നറിയിപ്പും നൽകി.
ജോർജിയ സംസ്ഥാനത്ത് നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ റഫായേൽ വാർനോക്ക്, ജോൺ ഓസോഫ് എന്നിവർ വിജയിച്ചതോടെയാണ് ഡെമോക്രാറ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചത്. വിജയത്തോടെ സെനറ്റിൽ ഇരു പാർട്ടികൾക്കും 50 സീറ്റുകൾ വീതമായി. ഇന്ത്യൻ വംശജയായ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഉള്ള ഒരു വോട്ട് കൂടിയാകുമ്പോൾ ഡെമോക്രാറ്റുകൾക്ക് 51 ആകും. ഇതോടെ ജനപ്രതിനിധിസഭയിലും, സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടി. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം വോട്ട് ലഭിക്കാതെ വന്നതിനാലാണ് ജോർജിയയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 40 ലക്ഷത്തോളം പേർ വോട്ട് രേഖപ്പെടുത്തി. എന്നാൽ ഫലം വന്നതിന് പിന്നാലെ അട്ടിമറി ആരോപണവുമായി ട്രംപ് അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. അതെ സമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യാൻ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ട് ഇറാൻ. ജനറൽ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് ട്രംപ് ഉൾപ്പെടെ 47 പേരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യം.
ട്രംപ് ഉൾപ്പെടുയള്ളവരെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടതായി ഇറാനിയൻ ജുഡീഷ്യറി വക്താവ് ഗൊലാം ഹൊസൈൻ ഇസ്മയിലിയാണ് അറിയിച്ചത്. സുലൈമാനിയുടെ വധം വളരെ ഗൗരവത്തോടെയാണ് ഇറാൻ കൈകാര്യം ചെയ്യുന്നതെന്നും ആക്രമണത്തിന് ഉത്തരവിട്ടവരെയും കുറ്റകൃത്യത്തിൽ പങ്കുള്ളവരെയും ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവനായ ഖാസിം സുലൈമാനി കഴിഞ്ഞ വർഷം ജനുവരി മൂന്നിന് ബാഗ്ദാദിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായാണ് യുഎസ് ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചിരുന്നു.സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് ഇറാൻ ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ടെഹ്റാൻ പ്രോസിക്യൂട്ടർ അലി അൽക്വാഷ്മിർ കൊലപാതകം, ഭീകരവാദ കുറ്റങ്ങൾ ചുമത്തി ട്രംപ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാന്റെ ആവശ്യം ഇന്റർപോൾ തള്ളുകയായിരുന്നു. രാഷ്ട്രീയവും സൈനികവും മതപരവും വംശീയവുമായ വിഷയങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് അന്ന് ഇന്റർപോൾ അറിയിച്ചിരുന്നത്. ജനുവരി 20ന് ട്രംപ് പ്രസിഡന്റ് പദവി ഒഴിയാനിരിക്കെയാണ് ഇന്റർപോളിന് മുന്നിൽ വീണ്ടും റെഡ് നോട്ടീസിനായി ഇറാന്റെ നീക്കം.
https://www.facebook.com/Malayalivartha