കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാക; ഉയർത്തിയത് മലയാളി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വൈറ്റില ചമ്പക്കര സ്വദേശി വിന്‍സെന്റ് സേവ്യര്‍ എന്ന വിന്‍സെന്റ് പാലത്തിങ്കല്‍

ലോകത്തെ ആകമാനം ഞെട്ടിച്ച് ട്രംപ് അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി അട്ടിമറി നടത്തി. കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാക ഉയർന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. എന്നാൽ ഇന്ത്യൻ പതാകയുമായി എത്തിയത് മലയാളി എന്ന് കണ്ടെത്തിയിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വൈറ്റില ചമ്പക്കര സ്വദേശി വിന്‍സെന്റ് സേവ്യര്‍ എന്ന വിന്‍സെന്റ് പാലത്തിങ്കല്‍ ആയിരുന്നു ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയായ സംഭവത്തിലെ പ്രതി. സമരത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകള്‍ കയ്യില്‍ കരുതും. ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമാണെന്നും സംഭവത്തിന് പിന്നാലെ വിന്‍സെന്റ് പ്രതികരിക്കുകയുണ്ടായി.
തിരഞ്ഞെടുപ്പ് അഴിമതി നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ സമരം നടത്തിയത്. പ്രതിഷേധം സമാധാനപരമായിരുന്നു. പത്ത് ലക്ഷത്തോളം ആളുകളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. സമാധാനപരമായ സമരത്തിലേക്ക് കുറച്ച് പേര്‍ നുഴഞ്ഞുകയറുകയായിരുന്നു. അവരാണ് അക്രമം നടത്തിയതെന്നും വിന്‍സെന്റ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ക്യാപിറ്റോള്‍ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികളുടെ വീഡിയോ ഇപ്പോള്‍ ഇന്ത്യയിലും വളരെ വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കിടയില്‍ ഒരാള്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയേന്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണുവാൻ സാധിക്കും. ഇത് വലിയ വിമര്ശനങ്ങൾക്കാണ് വഴിവച്ചത്.
അതേസമയം കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളിയായ വിന്‍സന്റ് പാലത്തിങ്കലിനെതിരെ മലയാളികള്‍ രംഗത്ത് എത്തുകയുണ്ടായി. സംഭവം ചര്‍ച്ചയായതോടെ ഇദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ആരംഭിച്ചിരിക്കുകയാണ് മലയാളികള്‍. 'ട്രമ്ബ് ആണ് നിങ്ങക്കടെ പ്രസിഡന്റ് എങ്കില്‍ എന്തിനാണ് ഹേ ഇന്ത്യന്‍ കൊടിയുമായി പോയത് ? ഇന്ത്യാക്കാരുടെ പ്രസിഡന്റ് എന്തായാലും ട്രമ്ബല്ല,ട്രമ്ബ് പ്രസിഡന്റ് ആണ് അവന്റെ പ്രസിഡന്റെങ്കില്‍ അവന്‍ ഇന്ത്യാക്കാരനുമല്ല… വെറുതെ നാണംകെടുത്താനായിട്ട്…' ഇങ്ങനെയൊക്കെ കമന്റുകൾ എഴുതുകയാണ്.
'അമേരിക്കന്‍ പാര്‍ലമെന്റ് സംരക്ഷിക്കാന്‍ പോരാടുന്ന ജനാധിപത്യ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇന്ത്യന്‍ പതാകയേന്തി ഒപ്പം അണിനിരന്ന ധീരദേശാഭിമാനിയ്ക്ക് പ്രണാമം. മലയാളികള്‍ക്കിത് അഭിമാനനിമിഷം' എന്ന രീതിയിലും പ്രതികരണങ്ങൾ വരുന്നുണ്ട്. എന്നാല്‍, ഇത് പാലത്തിങ്കലിനെ പരിഹസിക്കുന്ന തരത്തിലുള്ളതാണെന്ന് മാത്രം.
https://www.facebook.com/Malayalivartha


























