ചൈനയെ തൂത്തെറിയാൻ ക്വാഡ്... ഭയന്ന് വിറച്ച് ചൈന ഇങ്ങനെ പേടിക്കല്ലേ.... കരസേന മേധാവി എം.എം. നരവനെ...

ചൈനയില്‍ ദമ്പദികള്‍ക്ക് ഇനി 3 കുട്ടികള്‍ വരെയാകാമെന്ന് പുതിയ ജനസംഖ്യ നയം. രണ്ട് കുട്ടികളെന്ന നയം മാറ്റി ജനസംഖ്യവര്‍ധനവില്‍ കുറവ് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രസിഡന്‍റ് ഷി ജിങ് പിന്‍ ആണ് ജനസംഖ്യനയത്തിന് അംഗീകാരം നല്‍കിയത്.
എന്നാല്‍ ഉയിഗൂറുകളുടെ കാര്യത്തില്‍ ഈ നയം മാറ്റവുമില്ലാതെ തുടരുകയാണ്. ചൈനയില്‍ ഒരു കുട്ടി എന്ന നയം മാറ്റി രണ്ട് കുട്ടികള്‍ എന്നായിരുന്നു. കഴിഞ്ഞവര്‍ഷം 1.2 കോടി കുട്ടികളാണ് ചൈനയില്‍ ജനിച്ചത്. 2016 ല്‍ ഇത് 1.8 കോടി ആയിരുന്നു. 60 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യ വര്‍ധനവാണ് ഇപ്പോള്‍ ചൈനയില്‍ ഉളളത്.
നിലവിൽ ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ചൈനയിൽ 140 കോടിയോളം ജനങ്ങളാണുള്ളത്. ക്രമാതീതമായി ഉയരുന്ന ജനസംഖ്യ പിടിച്ചു നിര്‍ത്താനായാണ് ചൈന മുൻപ് ഒറ്റക്കുട്ടി നയം കൊണ്ടു വന്നത്. ഇതോടു കൂടി ജനസംഖ്യാ വളര്‍ച്ചയിൽ വലിയ കുറവു വന്നു.
എന്നാൽ 2016ൽ ഈ നയം എടുത്തു നീക്കിയ ചൈന വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വരെയാകാമെന്ന് നയം പുതുക്കുകയായിരുന്നു. എന്നാൽ കുടുംബം മുന്നോട്ടു കൊണ്ടുപോകാനുള്ള കനത്ത ചെലവു മൂലം ദമ്പതികളിൽ പലരും കുട്ടികള്‍ക്ക് ജന്മം നല്‍കാൻ മടിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ നയം മാറ്റം.
എന്നാല്‍ ഒന്നോ രണ്ടോ കുട്ടികളെ പോലും വളര്‍ത്താൻ സാധിക്കുന്നില്ലെന്നും പിന്നെ എങ്ങനെയാണ് മൂന്ന് കുട്ടികളെ വളര്‍ത്തുന്നതെന്നുമായിരുന്നു പലരുടെയും ചോദ്യം. ഈ വര്‍ഷം ചൈനയിൽ ഈ പതിറ്റാണ്ടിലെ ഏറ്റവും സാവധാനത്തിലുള്ള ജനസംഖ്യാ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
നിലവിൽ ചൈനയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ജപ്പാനും ഇറ്റലിയ്ക്കുമൊപ്പമാണ്. പ്രായമായവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തെ ഉയര്‍ന്ന് വരുന്ന ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1979 -ലാണ് 'ഒരു കുടുംബത്തില്‍ ഒരു കുട്ടി' എന്ന നയം ചൈന നടപ്പിലാക്കുന്നത്. അതുപ്രകാരം ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ കനത്ത പിഴയാണ് ചുമത്തിയിരുന്നത്. നിയമം പാലിക്കാത്ത വ്യക്തിയ്ക്ക് ജോലി പോലും നഷ്ടമാവുന്ന അവസ്ഥയായിരുന്നു.
എന്നാല്‍ കാലം കടന്നപ്പോള്‍ ജനനനിരക്ക് കുത്തനെ ഇടിയുകയും ആ നയത്തിന്റെ പിഴവ് ബോധ്യപ്പെടുകയും ചെയ്തതോടെ ചൈന 2016 ജനുവരിയില്‍ 'ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍' എന്ന നയം കൊണ്ടുവന്നു. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ പുരോഗതിയെ ബാധിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് പഴയ നയത്തെ പൊളിച്ചെഴുതാന്‍ ചൈന ഒരുങ്ങിയത്.
ഇന്ന് ജനസംഖ്യ കൂട്ടാനുള്ള ബോധവത്കരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജനസംഖ്യാപരമായ പ്രതിസന്ധി ഒഴിവാക്കാന്‍ ചൈനയുടെ പല ഭാഗങ്ങളിലും അധികൃതര്‍ സ്ത്രീകളെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നു.
ഇതൊക്കെ പറയുമ്പോഴും ചൈനയുടെ ഉയിഗൂറുകളുടെ അവസ്ഥ വളരെയധികം ദയനീയമാണ്. ഉയിഗൂര്‍ മുസ്‌ലിം വിഭാഗത്തില്‍ പെട്ട സ്ത്രീകളെ ചൈനീസ് ഭരണകൂടം നിര്‍ബന്ധിത വന്ധ്യകരണത്തിനും ജനസംഖ്യാ നിയന്ത്രണത്തിനും വിധേയമാക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
മറ്റു പ്രവിശ്യകളില്‍ ജനസംഖ്യ കൂട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുന്ന ചൈനീസ് സര്‍ക്കാര്‍ ഉയിഗൂര്‍ മുസ്‌ലിം വിഭാഗക്കാരും ന്യൂനപക്ഷ മുസ്‌ലിംകളും തിങ്ങിനിറഞ്ഞ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വധ്യംകരിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
കാലങ്ങളായി കടുത്ത വംശീയ വിവേചനവും ഭരണകൂട അടിച്ചമര്‍ത്തലും പീഡനവും നടക്കുന്ന സിന്‍ജിയാംഗ് പ്രവിശ്യയില്‍ വംശഹത്യയാണ് നടക്കുന്നത്. പ്രസവം ഇവിടെ വലിയ കുറ്റമാണ്.
ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാനോ വന്ധ്യകരണത്തിനോ ഉയിഗുര്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇതിന് തയ്യാറാകാത്ത സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. കൂടുതല്‍ കുട്ടികളുള്ളവരോ അല്ലെങ്കില്‍ ഗര്‍ഭനിരോധന നടപടിക്രമങ്ങള്‍ നിരസിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത പിഴയോ തടങ്കല്‍ ജീവിതമോ ആണ് നേരിടേണ്ടി വരിക.
ഈ തടങ്കല്‍ പാളയങ്ങളില്‍ സ്ത്രീകള്‍ പലപ്പോഴും ബലാത്സംഗത്തിനും, കൊടും പീഡനങ്ങള്‍ക്കും വിധേയമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ പലതരം മരുന്നുകള്‍ നല്‍കി സ്ത്രീകളെ ആര്‍ത്തവവിരാമത്തിന് വിധേയമാക്കുന്നതായി ഉയിഗൂര്‍ സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.
ചൈനയിലെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തെ ഏറ്റവും വലിയ ജനവാസമേഖലയായ സിന്‍ജിയാങ്ില്‍ ജീവിക്കുന്ന മുസ്ലിം മതവിശ്വാസികളാണ് ഉയിഗറുകള്‍. 12 മില്ല്യണ്‍ ഉയിഗറുകള്‍ താമസിക്കുന്ന ആ മേഖല സിന്‍ജിയാങ് ഉയിഗര്‍ ഓട്ടോണോമസ് റീജിയന്‍ എന്നറിയപ്പെടുന്നു. തുര്‍ക്കിഷ് ഭാഷയ്ക്ക് സമാനമായ ഭാഷ. മധ്യേഷ്യന്‍ രാജ്യങ്ങളോട് സമാനമായ ജീവിതരീതി.
ടിബറ്റിനെ പോലെ തന്നെ വാക്കുകളില്‍ സ്വയം ഭരണകേന്ദ്രം, പ്രായോഗിക തലത്തില്‍ സര്‍ക്കാറിന്റെ കാല്‍ക്കീഴില്‍.ഇന്ധന പ്രകൃതിവാതക നിക്ഷേപത്താലും പഞ്ഞി ഉത്പാദനത്തിലും ലോകത്തിലെ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന മേഖലയാണ് സിന്‍ജിയാങ്.
കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും ചൈന ഒഴികെ മറ്റാരും ഉയിഗര്‍ എന്ന വാക്കുച്ഛരിക്കുന്നതു പോലും കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനിഷ്ടമല്ല, അതാണ് ബിബിസി എന്ന ലോകമാധ്യമത്തെ നിരോധിക്കാനുള്ള കാരണവുമെന്ന് വിലയിരുത്തപ്പെടുന്നു.
മതസ്വാതന്ത്ര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന് ഊറ്റം കൊള്ളുന്നവരാണ് ചൈന. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിലേക്ക് ആളുകളെ നിര്‍ബന്ധിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് അവിടെ എന്നതും വാസ്തവം.
അതിന്‍റെ ഇരകളാണ് ഉയിഗര്‍ വംശജര്‍. ഒരു ജനവിഭാഗത്തെ ഒന്നടങ്കം നിസഹായരും നിശബ്ദരുമാക്കി മാറ്റുന്ന സംഭവങ്ങളെക്കുറിച്ച് ലോകത്താകമാനം ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്. മുസ്ലിം ന്യൂനപക്ഷമായ ഉയിഗറുകള്‍ പ്രായലിംഗ വ്യത്യാസമില്ലാതെ മാനസികവും ശാരീരികവുമായ അടിച്ചമര്‍ത്തലുകളിലൂടെയാണ് കടന്നുപോകുന്നത്.
ചൈന ഒരുദശലക്ഷം ഉയിഗറുകളെയെങ്കിലും തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ത്തന്നെ ആയിരക്കണക്കിന് ഉയിഗറുകള്‍ ഫാക്ടറികളില്‍ നിര്‍ബന്ധിത തൊഴിലിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്.
സ്ത്രീകളുടെ കിടപ്പറയില്‍ വരെ ചൈനയുടെ ചാരന്‍മാരുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. 11 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയെങ്കിലും ഗവണ്‍മെന്‍റ് ഇത്തരത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സ്വീകരണമുറികളും കിടപ്പറകളുമെല്ലാം നിരീക്ഷിക്കാനായി നിയോഗിച്ചിട്ടുണ്ട്. ഒരുമിച്ച് കാര്യങ്ങള്‍ നോക്കുകയും ഭക്ഷണം കഴിക്കുകയും മാത്രമല്ല.
രാത്രിയില്‍ ഈ വീട്ടിലെ സ്ത്രീകള്‍ക്കും മറ്റംഗങ്ങള്‍ക്കുമൊപ്പം ഒരേ കിടക്കയില്‍ തന്നെയാണ് ഉറങ്ങുന്നതും. കൂടാതെ സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണം നടത്തുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. ലോകത്താകെയുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഈ നടപടിയെ അപലപിച്ചിരുന്നു.
ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റുമാണെന്നും വാദം ശക്തമായി. പ്രതിഷേധിച്ചാല്‍ ഭാവി എന്തായിത്തീരുമെന്ന ഭയം കാരണമാണ് ഉയിഗുര്‍ കുടുംബാംഗങ്ങള്‍ ഒന്നും മിണ്ടാത്തതെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























