ജർമനിയിൽ തല മുടി മറയ്ക്കുന്ന തരത്തിൽ ശിരോവസ്ത്രം ധരിച്ചതിന് രണ്ട് യുവതികളെ പുറത്താക്കി; സ്ഥാപനമുടമയുടെ നടപടി ശരി വച്ച് കൊണ്ടാണ് യൂറോപ്പ്യൻ യൂണിയൻ കോടതി, നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി തുർക്കി രംഗത്ത്

ശിരോവസ്ത്രം ധരിച്ചു എന്ന കാരണത്താൽ വേണമെങ്കിൽ ജോലിയിൽ നിന്നും പറഞ്ഞു വിടാം എന്നാൽ അതിനുള്ള മറ്റു സാഹചര്യങ്ങൾ കൃത്യമായിരിക്കണം എന്ന് മാത്രമേ ഉള്ളു എന്ന് വ്യക്തമാക്കി യൂറോപ്പ്യൻ യൂണിയൻ കോടതി. തൊഴിലുടമയ്ക്ക് തന്റെ ബിസിനസ് മുന്നോട്ട് കൊണ്ട് പോകാനുള്ള അവകാശത്തിനു മേലെ അല്ല തൊഴിലാളിയുടെ മത സ്വാതന്ത്രം എന്നും കോടതി നിരീക്ഷിച്ചു. ജർമനിയിൽ തല മുടി മറയ്ക്കുന്ന തരത്തിൽ ശിരോവസ്ത്രം ധരിച്ചതിന് രണ്ട് യുവതികളെ പുറത്താക്കിയ സ്ഥാപനമുടമയുടെ നടപടി ശരി വച്ച് കൊണ്ടാണ് യൂറോപ്പ്യൻ യൂണിയൻ കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി തുർക്കി രംഗത്ത് വന്നിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ജർമനിയിലെ രണ്ട് മുസ്ലീം സ്ത്രീകളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കേസുകളിൽ ലക്സംബർഗ് ആസ്ഥാനമായുള്ള യൂറോപ്പ്യൻ യൂണിയൻ കോടതിയാണ് വിധി പ്രസ്താവിച്ചത്.
യൂറോപ്യൻ യൂണിയനിലെ കമ്പനികൾക്ക് അവർക്ക് താല്പര്യപ്പെടുകയാണെങ്കിൽ നിയമ വിധേയമായി ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കാൻ അധികാരം ഉണ്ടെന്നാണ് കോടതി വിധിച്ചത്. ബുർഖ അഥവാ പർദ്ദ അല്ല മറിച്ച് ശിരോ വസ്ത്രം ആണ് ഇത്തരത്തിൽ വിലക്കാനുള്ള അധികാരം അതാത് കമ്പനികൾക്ക് ഉണ്ടെന്ന് കോടതി വിധിച്ചത്. മതപരമായ നിഷ്‌പക്ഷത പുലർത്താൻ ഏതെങ്കിലും കമ്പനികളോ സ്ഥാപനങ്ങളോ ആഗ്രഹിക്കുകയാണെങ്കിൽ അവർക്ക് അങ്ങനെ ചെയ്യുവാനുള്ള പരിപൂർണ്ണ സ്വാതന്ത്രം ഉണ്ടെന്നും വ്യക്തികളുടെ മത സ്വാതന്ത്രം ഇതിനു വിഘാതമായി വരില്ല എന്നുമാണ് കോടതി വിധിച്ചത്. ഇത് എല്ലാ മത ചിഹ്നങ്ങൾക്കും ബാധകമാണ് എന്നും കോടതി പ്രസ്താവിച്ചിട്ടുണ്ട്.
കോടതിക്ക് മുൻപാകെ വന്ന കേസുകൾ, ഒരു ചാരിറ്റബിൾ അസോസിയേഷൻ നടത്തുന്ന ഹാംബർഗിലെ ഒരു ശിശുസംരക്ഷണ കേന്ദ്രത്തിലെ ഭിന്ന ശേഷി വിഭാഗത്തിലെ ഒരു പ്രവർത്തകയുടേതും, മുള്ളർ മെഡിക്കൽ ഷോപ് ശൃംഖലയിലെ ഒരു കാഷ്യറിന്റെയും ആണ്. ഇവർ രണ്ടു പേരും ജോലിക്ക് കയറിയ സമയത്ത് ശിരോവസ്ത്രം ധരിക്കാറുണ്ടായിരുന്നില്ല , എന്നാൽ വർഷങ്ങൾക്കുശേഷം പ്രസവ അവധിക്ക് പോയി തിരിച്ചു വന്നതിനു ശേഷം ശിരോവസ്ത്രം ധരിക്കാൻ തുടങ്ങുകയായിരുന്നു. ഇത് അനുവദനീയമല്ലെന്ന് അവരോട് പല തവണ പറഞ്ഞിട്ടുണ്ട്, വ്യത്യസ്ത ഘട്ടങ്ങളിൽ ഇതേ കാരണങ്ങളാൽ ഇവരെ സസ്പെൻഡ് ചെയ്യുകയും ഉണ്ടായി , ഇത് കൂടാതെ ജോലിക്ക് വരാതിരിക്കുകയോ അല്ലെങ്കിൽ മറ്റൊരു ജോലി കണ്ടെത്തുവാനോ വേണ്ടി പല തവണ ആവശ്യപ്പെട്ടു കമ്പനികൾ കോടതിക്ക് മുൻപാകെ വ്യക്തമാക്കി
ജോലിസ്ഥലത്തെ ശിരോവസ്ത്രം നിരോധിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണോ അതോ ബിസിനസ്സ് നടത്താനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ഒരു നിഷ്പക്ഷ പ്രതിച്ഛായ നിലനിർത്തുവാൻ സ്ഥാപനം ആഗ്രഹിക്കുകയാണെങ്കിൽ ഇത്തരത്തിൽ ശിരോവസ്ത്രമോ മറ്റ് മത ചിഹ്നങ്ങളോ ധരിക്കുന്നതിൽ നിന്നും വ്യക്തികളെ വിലക്കാൻ സ്ഥാപനത്തിന് അധികാരം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ജോലിസ്ഥലത്ത് രാഷ്ട്രീയ, ദാർശനിക, മതപരമായ വിശ്വാസങ്ങളുടെ പ്രകടമായ ഏതെങ്കിലും രൂപങ്ങൾ ധരിക്കുന്നതിനുള്ള വിലക്ക് ന്യായീകരിക്കാവുന്നതാണ്. തൊഴിലുടമ തന്റെ ഉപഭോക്താക്കളുടെ മുന്നിൽ ഒരു നിഷ്പക്ഷ പ്രതിച്ഛായ നിലനിർത്തുവാനോ ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമൂഹികമായ തർക്കങ്ങൾ തടയുന്നതിനോ വേണ്ടി ഇത്തരത്തിൽ ചെയ്താൽ ആ ആവശ്യകതയെ തീർച്ചയായും ന്യായീകരിക്കാം, ”കോടതി പറഞ്ഞു. എന്നാൽ യൂറോപ്യൻ യൂണിയന്റെ ഉന്നത കോടതിയുടെ വിധിയെ ശക്തമായി അപലപിച്ചു കൊണ്ട് തുർക്കി രംഗത്തു വന്നു. ശിരോവസ്ത്രം നിരോധിക്കുന്നത് “മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണ്”, ഇത് യൂറോപ്പിലെ മുസ്ലീം സ്ത്രീകൾക്കെതിരായ മുൻവിധികളെ വർദ്ധിപ്പിക്കും. തുർക്കി വ്യക്തമാക്കി
യൂറോപ്പിലെ മുസ്ലീം സ്ത്രീകൾക്ക് നേരെ അവരുടെ മതവിശ്വാസങ്ങളെ പ്രതി വിവേചനം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഒരു വിധി വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയുടെ അടയാളമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തുർക്കി പ്രസിഡൻസിയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫഹ്രെറ്റിൻ അൽതൂൺ ഈ നടപടിയെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നു "ഈ തെറ്റായ തീരുമാനം വംശീയതയ്ക്ക് നിയമസാധുത നൽകാനുള്ള ശ്രമമാണ്" അദ്ദേഹം പറഞ്ഞു. കൂടാതെ വളർന്നു വരുന്ന ഇസ്ലാമോഫോബിയക്കെതിരെ യൂറോപ്പ്യൻ യൂണിയൻ ഒന്നും ചെയ്യുന്നില്ല എന്നും തുർക്കി ആരോപിച്ചു.
തലയ്ക്കും തോളിനും ചുറ്റും ധരിക്കുന്ന പരമ്പരാഗതമായ ശിരോവസ്ത്രത്തിന്റെ വിഷയം വർഷങ്ങളായി യൂറോപ്പിലുടനീളം ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ചില നിബന്ധനകൾക്ക് വിധേയമായി ഇസ്‌ലാമിക ശിരോവസ്ത്രങ്ങളും മറ്റ് മതചിഹ്നങ്ങളും ധരിക്കുന്നതിൽ നിന്ന് തങ്ങളുടെ സ്റ്റാഫിനെ കമ്പനികൾക്ക് വിലക്കാമെന്ന് 2017 ൽ തന്നെ യൂറോപ്യൻ യൂണിയൻ കോടതി വിധിച്ചിരുന്നു. അതിനെ വീണ്ടും സാധൂകരിക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിധി. എന്നാൽ ഈ വിധിയിലൂടെ “നിരവധി മുസ്‌ലിം സ്ത്രീകളെയും മറ്റ് മതന്യൂനപക്ഷങ്ങളെയും യൂറോപ്പിലെ വിവിധ ജോലികളിൽ നിന്ന് ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്നാണ് ചില കോണുകളിൽ നിന്നും ആശങ്ക ഉയരുന്നത്.
ജോലിസ്ഥലത്ത് സ്ത്രീകൾക്കുള്ള ശിരോവസ്ത്രം നിരോധിക്കുന്നത് വർഷങ്ങളായി ജർമ്മനിയിൽ തർക്കവിഷയമാണ്, ഇത് കൂടുതലും പ്രകടമായി നിലനിൽക്കുന്നത് സംസ്ഥാന സ്കൂളുകളിലെ അധ്യാപകരെയും ട്രെയിനി ജഡ്ജിമാരെയും സംബന്ധിച്ചാണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഏറെ കുറെ സമാനമായ സാഹചര്യം നില നിൽക്കുന്നുണ്ട് , ജോലിസ്ഥലത്ത് ശിരോവസ്ത്രം എവിടെ, എങ്ങനെ നിരോധിക്കാമെന്ന് കോടതികളുടെ നിരന്തരമായ പരിശോധനാ വിഷയമാണ് .
ഫ്രാൻസിൽ ജീവനക്കാരിൽ നിന്ന് കർശനമായ "മതപരമായ ന്യൂട്രാലിറ്റി" ആവശ്യപ്പെടുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ ശിരോവസ്ത്രം ധരിച്ചതിന് മുസ്ലീം ഡേ കെയർ തൊഴിലാളിയെ പിരിച്ചുവിട്ടത് ഫ്രാൻസിലെ പരമോന്നത കോടതി 2014 ൽ ശരിവച്ചിരുന്നു . യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആസ്ഥാനമായ ഫ്രാൻസ് 2004 ൽ സ്റ്റേറ്റ് സ്‌കൂളുകളിൽ ഇസ്ലാമിക ശിരോവസ്ത്രം ധരിക്കുന്നത് വിലക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
അതായത് മതപരമായ ചിഹ്നങ്ങളുടെ കാര്യത്തിൽ യൂറോപ്പിൽ ഭൂരിഭാഗം രാജ്യങ്ങളുടെയും പൊതുവെ ഉള്ള നിലപാട് ഇതാണ്. കൂടാതെ ചില രാജ്യങ്ങൾ, ഞങ്ങളുടെ സംസ്കാരത്തിനും ജീവിത രീതികൾക്കും അനുസരിച്ച് പൊതു സമൂഹത്തിൽ ഇഴകി ചേരാൻ താല്പര്യം ഉള്ളവർ മാത്രം ഇങ്ങോട്ടേക്ക് കുടിയേറിയാൽ മതി എന്ന കടുത്ത തീരുമാനങ്ങളും രാഷ്ട്രീയമായി എടുക്കാറുണ്ട്.
ഇതിൽ ഏതായാലും, മതപരമായ ചിഹ്നങ്ങളോ രീതികളോ തൊഴിലിടത്തിന്റെ ഭാഗമാക്കുക എന്നത് ഒരു വ്യക്തിയുടെ വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗമായി കണക്കാക്കാൻ ആവില്ലെന്നും തൊഴിലുടമയ്ക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ അതിനെ നിയമപരമായി ചോദ്യം ചെയ്യാൻ മത സ്വാതന്ത്രത്തിന്റെ പേരിൽ കഴിയില്ലെന്നും സംശയരഹിതമായി വ്യക്തമാക്കുകയാണ് യൂറോപ്പ്യൻ യൂണിയന്റെ ഉന്നത കോടതി ഇപ്പോൾ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























