ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് പട്ടികയിൽ ഒരു നമ്പർ കൂടി! സിബിഐ മുൻ മേധാവി അലോക് വർമ്മയുടെ ഫോണും ചോർന്നതായി റിപ്പോർട്ട് പുറത്ത്; രാകേഷ് അസ്താനയേയും നിരീക്ഷിച്ചു

ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കൂടുതല്‍ ഫോണുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. സിബിഐ മുൻ മേധാവി അലോക് വർമ്മയുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി റിപ്പോർട്ട്.
അലോക് വർമ്മയെ രാത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോൺ നിരീക്ഷണത്തിലായതെന്നാണ് റിപ്പോർട്ട്. സിബിഐ മുൻ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്.
2018 ഒക്ടോബർ 23ന് രാത്രിയാണ് അലോക് വർമ്മയെ സിബിഐ തലപ്പത്ത് നിന്ന് മാറ്റിയത്. ഇതിന് പിന്നാലെയാണ് അലോകിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് നമ്പറുകൾ പെഗാസസ് വഴി നിരീക്ഷിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
അലോക് വർമ്മയ്ക്കും രാകേഷ് അസ്താനയ്ക്കും ഒപ്പം എ കെ ശർമ്മയുടെ നമ്പറും പെഗാസസ് പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. സിബിഐ പോളിസി വിഭാഗം തലവനായിരുന്ന എ കെ ശർമ്മയെയും അന്ന് രാത്രി തന്നെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. 2019 വരെ സിബിഐയിൽ തുടർന്ന എ കെ ശർമ്മ ഈ വർഷം തുടക്കത്തിലാണ് വിരമിച്ചത്. രാകേഷ് അസ്ഥാന നിലവിൽ സിആർപിഎഫ് തലവനാണ്.
അതേസമയം, അനില്‍ അംബാനി അടക്കമുള്ളവര്‍ ഉപയോഗിച്ചിരുന്ന ഫോണുകളും ചോര്‍ത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . റഫാല്‍ കരാര്‍ അടക്കമുള്ളവയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സുപ്രധാന വെളിപ്പെടുത്തല്‍.
അനില്‍ അംബാനിക്ക് പുറമെ അദ്ദേഹത്തിന്റെ കമ്ബനിയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നും അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























