ചൈനയുടെ തന്ത്രം... ഇന്ത്യക്കെതിരെ ചൈനയുടെ അടുത്ത നീക്കം! കൂറ് പരീക്ഷിക്കും പിന്നെ അതിർത്തി കാക്കും...
ഹിമാലയന്‍ മലനിരകളില്‍ ചൈനയുടെ സൈനികര്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ലാ എന്ന കാര്യം തെളിഞ്ഞതാണ്. ഇന്ത്യന്‍ സൈന്യത്തിനെതിരെ ലഡാക്കില്‍ യുദ്ധം ചെയ്യാന്‍ ചൈന ഏറെ വിയർക്കുകയും ചെയ്യും. ഗാല്‍വാനിലും ലഡാക്കിലെ മറ്റ് പ്രദേശങ്ങളിലും ഇന്ത്യക്കെതിരെ നടത്തിയ സൈനിക നീക്കത്തില്‍ ചൈനക്ക് വലിയ ക്ഷീണമാണ് സംഭവിച്ചത്.
ഇന്ത്യന്‍ സൈന്യത്തോട് നേർക്ക് നേർ നിന്ന് മുട്ടി ജയിക്കാന്‍ ചൈനീസ് സൈന്യത്തിന് കഴിയില്ല എന്നതാണ് ഇതിലൂടെയെല്ലാം മനസ്സിലാക്കാൻ പറ്റുന്ന യാഥാർഥ്യം. ഇത് ചൈനീസ് സർക്കാരിനും അറിയാവുന്ന കാര്യമാണ്.
ടിബറ്റന്‍ പൗരന്മാരെ സൈന്യത്തിലെടുത്ത് ഇന്ത്യക്കെതിരായി പോരാടാന്‍ പരിശീലിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ നേരത്തേ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. എന്നാലിപ്പോൾ ഇതിന് കൂടുതൽ ആക്കം കൂട്ടുന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
ടിബറ്റിലെ ഓരോ കുടുംബവും ഒരംഗത്തെ വീതം നിര്‍ബന്ധമായും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യില്‍ ചേരാന്‍ അയയ്ക്കണമെന്ന് ചൈന. ഇന്ത്യയുമായുള്ള യാഥാര്‍ഥ നിയന്ത്രണ രേഖയിലെ സൈനിക വിന്യാസം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടി. ടിബറ്റന്‍ യുവാക്കള്‍ക്ക് ചൈനയോട് കൂറുണ്ടോ എന്നകാര്യം പരീക്ഷിച്ച് ഉറപ്പിച്ച ശേഷമാവും സൈന്യത്തില്‍ എടുക്കാൻ ഒരുങ്ങുന്നത്.
ടിബറ്റിൽ നിന്നുള്ള 17നും 20നും ഇടയിൽ പ്രായമുള്ള 70 വിദ്യാർഥികളെ സൈനിക സ്ഥാപനങ്ങളിൽ ചേർത്ത് പരിശീലനം നൽകാനും തുടങ്ങിയിട്ടുണ്ട്. അതിർത്തിയിലെ നിയന്ത്രണ രേഖയെക്കുറിച്ച് ഇവർക്കുള്ള അറിവ് ഉപയോഗപ്പെടുത്തി സൈന്യത്തെ സഹായിക്കുകയാണ് ചൈനയുടെ ലക്ഷ്യം.
യഥാര്‍ഥ നിയന്ത്രണ രേഖയിലെ സൈനിക സാന്നിധ്യം എന്ത് വിലകൊടുത്തും വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ചൈന. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് ടിബറ്റിലെ ഓരോ കുടുംബത്തില്‍ നിന്നും ഓരോ അംഗത്തെവീതം സൈന്യത്തില്‍ എടുക്കാനുള്ള പദ്ധതിക്ക് ചൈന തുടക്കം കുറിച്ചുവെന്നാണ് വിവരം. ഇന്ത്യയുമായുള്ള യാഥാര്‍ഥ നിയന്ത്രണ രേഖയില്‍ തന്നെയാവും സ്ഥിരമായി അവരെ വിന്യസിക്കുക. അവര്‍ക്ക് നല്‍കുന്ന പരിശീലനവും ഈ മേഖലയിലെ അതിര്‍ത്തി കാക്കാന്‍ സഹായിക്കുന്ന തരത്തിലായിരിക്കും.
ഇന്ത്യന്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ചൈനയോടുള്ള കൂറ് തെളിയിക്കാന്‍ കടുത്ത പരീക്ഷകളാണ് സൈന്യത്തിലെത്തുന്ന ടിബറ്റന്‍ യുവാക്കള്‍ നേരിടേണ്ടിവരുന്നത്. ചൈനീസ് ഭാഷ അറിഞ്ഞിരിക്കുക, മറ്റെന്ത് വിശ്വാസത്തെക്കാളും ഉപരി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധിപത്യം അംഗീകരിക്കുക തുടങ്ങിയവയെല്ലാം പിഎല്‍എ പരീക്ഷകള്‍ നടത്തി മനസിലാക്കും. ടിബറ്റന്‍ യുവാക്കളെ സൈന്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കം ചൈന ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തുടങ്ങിയതെന്നാണ് ഇന്ത്യയ്ക്ക് ലഭിച്ച വിവരം.
ലഡാക്ക് മുതൽ അരുണാചൽപ്രദേശ് വരെയുള്ള 3,488 കിലോമീറ്റർ നിയന്ത്രണ രേഖയിൽ ചൈന സൈനിക ശക്തി ഇതിലൂടെ വർധിപ്പിക്കുകയാണ്. ആയുധങ്ങളും മിസൈലുകളും സൂക്ഷിക്കാനായി ലഡാക്കിന് സമീപത്തായി ചൈന നിർമിച്ച താൽക്കാലിക സംവിധാനങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.
ടിബറ്റില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയവര്‍ ഇന്ത്യന്‍ കരസേനയുടെ പ്രത്യേക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നകാര്യം അടക്കം വിലയിരുത്തിയ ശേഷമാണ് പുതിയ നീക്കത്തിന് ചൈന തുടക്കം കുറിച്ചത്. ടിബറ്റന്‍ യുവാക്കളെ നിയന്ത്രണ രേഖയില്‍ വിന്യസിക്കുന്നതുകൊണ്ട് പല നേട്ടങ്ങള്‍ ഉണ്ടെന്നാണ് ചൈന വിലയിരുത്തുന്നത്.
ടിബറ്റിലെ ജനങ്ങള്‍ക്കിടയില്‍ ചൈനീസ് ഭരണകൂടത്തിന് സ്വീകാര്യത ഉണ്ടാക്കുക എന്നതാണ് അതില്‍ പ്രധാനം. ലഡാക്ക് അടക്കമുള്ള പ്രദേശങ്ങളില്‍ വിന്യസിക്കപ്പെടുന്ന ചൈനീസ് സൈനികര്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം ഒഴിവാക്കുകയും ചൈനയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
ഇന്ത്യന്‍ കരസേനാ യൂണിറ്റുകളും പ്രത്യേക അതിര്‍ത്തി സേനയും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖയില്‍ ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ - മെയ് മാസങ്ങളില്‍ ആയിരുന്നു ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്ഥിതിഗതികള്‍ ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല.
ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അവയൊന്നും ഇതുവരെ പൂര്‍ണമായും ഫലം കണ്ടിട്ടില്ല. ചൈനീസ് ഭരണകൂടം മതപരമായ വിശ്വാസങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ടിബറ്റിന്റെ സാംസ്‌കാരിക തനിമ നശിപ്പിക്കുകയാണെന്നുമാണ് അവിടെനിന്നു പലായനം ചെയ്തവര്‍ വിമര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha