പ്രവാസികൾ ഇനിയും കാത്തിരിക്കണം; ഇന്ത്യയിലേക്കുള്ള യാത്ര വിലക്ക് ഇപ്പോഴും തുടരുന്ന പല രാജ്യങ്ങളും ഇവയാണ്
ഇന്ത്യയിൽ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇന്ത്യയിലേക്കുള്ള യാത്ര വിലക്ക് ഇപ്പോഴും പല രാജ്യങ്ങളും തുടരുകയാണ്. വിലക്ക് കല്പിച്ചതും നീക്കിയതുമായ രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പലർക്കും വ്യക്തമല്ല. വളരെ ഏറെ ആശയക്കുഴപ്പമാണ് ഇതിനുപിന്നാലെ പലരിലും നിലനിൽക്കുന്നത്. എന്നാൽ ഇതിന് ഇപ്പോൾ കൃത്യമായ വിവരം നൽകുകയാണ്...
ഇന്ത്യയിൽ കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും ഡെൽറ്റ വകഭേദം വ്യാപിക്കുന്നതാണ് യാത്രാവിലക്ക് തുടരാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിൽ 2020 ഒക്ടോബറോടെയാണ് ഡെൽറ്റ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഇതിനുപിന്നാലെ നൂറിലധികം രാജ്യങ്ങളില്‍ ഇപ്പോൾ ഡെൽറ്റ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. അതിവേഗം പടരുന്ന അപകടകാരിയായ ഡെൽറ്റ വകഭേദം പല രാഷ്ട്രങ്ങളിലും ഇപ്പോൾ ഭീതിയായി മാറിയിരിക്കുകയാണ്.
ഇന്ത്യയടക്കം ചുവപ്പുപട്ടികയില്‍ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികൾക്ക് മൂന്നു വർഷം വിലക്കേർപ്പെടുത്തുമെന്നാണ് സൗദി അറേബ്യ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിലപാട്. കനത്ത പിഴയും ചുമത്തുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യ, പാകിസ്ഥൻ, ഇന്തോനേഷ്യ, തുർക്കി, ഈജിപ്ത്, ലബനൻ, അർജന്‍റീന, ബ്രസീൽ, ഇത്യോപ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, വിയറ്റ്നാം രാജ്യങ്ങളാണ് നിലവിൽ സൗദിയുടെ കൊവിഡ് റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളിൽ നിന്നുളള വിമാനങ്ങളും സൗദി വിലക്കുകയുണ്ടായി.
കൂടാതെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സും വിലക്ക് ഏർപ്പെടുത്തിയത് നേടുകയുണ്ടായി. നിരോധനം എപ്പോൾ നീക്കുമെന്ന് ഉറപ്പില്ലെന്ന് ഇത്തിഹാദ് എയർവെയ്സ് പറഞ്ഞു. കാനഡയിലും ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ നിരോധിക്കുകയുണ്ടായി. അതേസമയം ഇന്ത്യക്കാർക്ക് കാനഡയിലേക്ക് മറ്റൊരു രാജ്യത്ത് നിന്ന് എത്തിച്ചേരാൻ സാധിക്കുന്നതാണ്. വെള്ളിയാഴ്ച ഫിലിപ്പീൻസും ഇന്ത്യയെ കൂടാതെ മറ്റ് ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി.
അതോടൊപ്പം ഇന്ത്യക്കാർക്ക് ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇറ്റലി, കുവൈറ്റ്, ന്യൂസിലൻഡ്, ഒമാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് പോകാനും വിലക്കുണ്ട്. ഫ്രാൻസിലേക്കും ജർമ്മനിയിലേക്കും വാക്സിനെടുത്ത ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ അനുമതി നൽകി. അടുത്തിടെയാണ് ഫ്രാൻസ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തത്. ഇന്ത്യൻ യാത്രക്കാർക്കുള്ള നിരോധനം രാജ്യങ്ങൾ നീട്ടുന്നതിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒന്ന്, ആ രാജ്യത്തിന്‍റെ കൊവിഡ് സാഹചര്യം കൂടുതൽ നിയന്ത്രണവിധേയമാകാനുണ്ട്.
രണ്ട്, കൊവിഡ് പിന്നാലെ എത്തിയ ഡെൽറ്റാ വകഭേദമാണ് എന്നതാണ്. ഡെൽറ്റ, ചിക്കൻപോക്സ് പോലെ എളുപ്പത്തിൽ പടരുന്നുവെന്ന് യുഎസ് ആരോഗ്യ അതോറിറ്റി വ്യക്തമാക്കി. ഇന്ത്യയിൽ ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയതിനാൽ, ചില രാജ്യങ്ങളിൽ ഇന്ത്യൻ സഞ്ചാരികൾ എത്തുമ്പോൾ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യു.എസ്, യു.കെ, കാനഡ, ജർമ്മനി, നെതർലൻഡ്‍സ് എന്നീ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അടുത്തിടെ പാർലമെന്‍റില്‍ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha