ഒളിമ്പിക്സ് ആതിഥേയ നഗരമായ ടോക്കിയോയും തായ്‌ലന്‍ഡും മലേഷ്യയിലും റെക്കോര്‍ഡ് കേസുകൾ; കൂടുതലും രോഗം പരത്തുന്നത് ഡെല്‍റ്റ വേരിയന്റ്, ആറിടങ്ങളില്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഒളിമ്പിക്സ് ആതിഥേയ നഗരമായ ടോക്കിയോയിലും തായ്‌ലന്‍ഡിലും മലേഷ്യയിലും ശനിയാഴ്ച റെക്കോര്‍ഡ് കോവിഡ് -19 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി, കൂടുതലും രോഗം പരത്തുന്നത് ഡെല്‍റ്റ വേരിയന്റാണ് എന്നതാണ് കടുത്ത ആശങ്ക വിതയ്ക്കുന്നത്. തിങ്കളാഴ്ച മുതല്‍ നിരവധി നഗരങ്ങളിലും പ്രവിശ്യകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകുകയുണ്ടായി. ഇതോടൊപ്പം തന്നെ ആറിടങ്ങളില്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.
രാജ്യതലസ്ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്കിയോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒകിനാവ പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൂടാതെ ഹൊക്കായിഡോ, ഇഷികാവ, ക്യോടോ, ഹ്യോഗോ, ഫുക്കുഓക്ക എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയുണ്ടായി.
രാജ്യത്തുടനീളം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് മുന്നറിയിപ്പ് നൽകിയത്. ടോക്കിയോ മെട്രോപൊളിറ്റരന്‍ ഗവണ്‍മെന്റ് ജൂലൈ 29-ന് 3,865 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യവ്യാപകമായി 10,699 പേര്‍ക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി. ജപ്പാനില്‍ കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
'ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍, ടോക്കിയോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒകിനാവ പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും, ഹൊക്കായിഡോ, ഇഷികാവ, ക്യോടോ, ഹ്യോഗോ, ഫുക്കുഓക്ക എന്നീ പ്രവിശ്യകളില്‍ രോഗം പടരാതിരിക്കാനുള്ള മുന്‍ഗണനാ നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു',- എന്നും ജപ്പാന്‍ പ്രധാനമന്ത്രിയായ യോഷിഗിഡെ സുഗ പറഞ്ഞു.
അതോടൊപ്പം തന്നെ നേരത്തെ ടോക്കിയോയിലും ഒകിനാവയിലും അടിയന്തരാവസ്ഥകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഓഗസ്റ്റ് 22-ന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം പുറത്ത് വന്നത്. കൂടാതെ, യുവതലമുറയിലെ ആളുകള്‍ക്ക് വാക്സിനുകള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓഗസ്റ്റ് അവസാന വാരത്തോടെ രാജ്യത്തെ 40 ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ജാപ്പനീസ് സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha