ചൈനക്കാർ നാട് വിടുന്നതായി യു എൻ കണക്കുകൾ; ചൈനയെ കൊണ്ട് ജീവിക്കാൻ പറ്റാതായത് പോലെ ചൈനയിലും ജീവിക്കാൻ പറ്റാതായിട്ടുണ്ട്, മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ തേടിയും രാജ്യത്തെ വൃത്തികെട്ട നഗരങ്ങളിൽ നിന്നും അടിച്ചമർത്തൽ ഭരണത്തിൽ നിന്നും രക്ഷപ്പെടാനും ചൈനയിൽ നിന്ന് പലായനം ചെയ്യുന്നതായി വെളിപ്പെടുത്തൽ
ചൈനയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ലോകം എന്ന് പറഞ്ഞാൽ അതൊരു പുതിയ വാർത്തയേ അല്ല. കേട്ട് കേട്ട് തഴമ്പിച്ചതാണ് നമ്മളെല്ലാവരും. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശനം ചൈന തന്നെയാണ് എന്ന് ആർക്കും ഒരു സംശയവും ഉണ്ടാവില്ല. അത് കൊറോണ ആയാലും ശരി ചൈന നടത്തുന്ന സാമ്പത്തിക അധിനിവേശം ആയാലും അല്ല ഭൂമി കയ്യേറ്റം ആയാലും.
എന്നാൽ ഐക്യ രാഷ്ട്ര സഭ പുറത്തു വിട്ട കണക്കുകൾ പറയുന്നത് ചൈന ഒഴിച്ചുള്ള ലോകത്തിനു മാത്രമല്ല ചൈനക്കാർക്ക് തന്നെ ചൈനയെ കൊണ്ട് രക്ഷയില്ല എന്നാണ്. ഇത് വെറുതെ പറയുന്നതല്ല 2012 മുതൽ 2020 വരെയുള്ള ചൈനക്കാരുടെ നാടു വിടൽ കണക്കുകൾ പറയുന്നതാണ്. ഏകാധിപതിയായ ഷി ജിൻ പിംഗ് എപ്പോഴാണോ സ്ഥാനമേറ്റെടുത്തത് അപ്പോൾ മുതൽ ചൈനയെ കൊണ്ട് ജീവിക്കാൻ പറ്റാതായത് പോലെ ചൈനയിലും ജീവിക്കാൻ പറ്റാതായിട്ടുണ്ട്.
യുഎൻഎച്ച്സിആർ അഥവാ യുഎൻ അഭയാർത്ഥികളുടെ ഹൈക്കമ്മീഷണറുടെ കണക്കുകൾ പ്രകാരം 2012 നും 2020 നും ഇടയിൽ, ചൈനയിൽ നിന്നുള്ള അഭയാർത്ഥികളുടെ വാർഷിക എണ്ണം 15,362 ൽ നിന്ന് 1,07,864 ആയി ഉയർന്നു. 2012 അവസാനത്തോടെ ഷി ജിൻപിംഗ് അധികാരമേറ്റതിനുശേഷം 6,13,000 ചൈനീസ് പൗരന്മാർ മറ്റൊരു രാജ്യത്ത് അഭയം തേടി. അവരിൽ 70% പേരും 2020 ൽ അഭയം തേടിയത് അമേരിക്കയിൽ ആണ്.
ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു സ്ഥിതി വിശേഷം ചൈനയിൽ ഉണ്ടായത് 1960 കളിൽ മാവോ സേതൂങ് നടപ്പിലാക്കിയ സാംസ്‌കാരിക വിപ്ലവ കാലഘട്ടത്തിലായിരുന്നു. അന്ന് ദശ ലക്ഷകണക്കിന് ജനങ്ങൾക്കാണ് തങ്ങളുടെ ജീവൻ നഷ്ടമായിരുന്നത്. അതിനു സമാനമായ ഒരു പലായനം ആണ് ഇപ്പോൾ നടക്കുന്നത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി വിഭാഗം പുറത്തു വിട്ട കണക്കുകൾ പറയുന്നത്. ടെക് കമ്പനികൾ ചൈന വിടുന്നതും, ചൈനയിലെ അതി സമ്പന്നരെ അവർ പിഴിയുന്നതുമായ വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. അതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ് ഈ കണക്കുകളും.
ആയിരക്കണക്കിന് ആളുകൾ 1960 കളിൽ ചൈനയുടെ സാംസ്കാരിക വിപ്ലവത്തിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ രാജ്യം സ്ഥിരത കൈവരിച്ചതോടെ ആ എണ്ണം കുറഞ്ഞു വന്നിരുന്നു . അതിനു കാരണം മാവോ സെ തൂങ് എന്ന ഏകാധിപതിയിൽ നിന്നും താരതമ്യേനെ മിത വാദികളായ ഭരണാധികാരികളുടെ കയ്യിലേക്ക് ചൈനയുടെ ഭരണം വന്നതാണ്. ഇനി മാവോ സെ തൂങ്ങിനെ പോലെ ഒരു ഏകാധിപതി ഉണ്ടാകരുത് എന്ന നിർബന്ധത്താൽ ആണ് ചൈനീസ് പ്രസിഡന്റിന്റെ പരമാവധി കാലാവധി രണ്ടു വട്ടം ആയി കുറച്ചത്. എന്നാൽ ഷി ജിൻ പിംഗ് ഭരണത്തിൽ വന്നതിനു ശേഷം നടത്തിയ ആദ്യ നടപടി തന്നെ , തനിക്ക് എതിര് നിൽക്കുന്നവരെ അഴിമതിയുടെ പേരിൽ വധ ശിക്ഷയ്ക്ക് വിധേയമാക്കുക എന്നതും ചൈനീസ് പ്രസിഡന്റിന്റെ ഈ രണ്ടു വട്ട കാലാവധി എടുത്തു കളഞ്ഞ് അത് ആജീവനാന്തം ആക്കുകയും ആയിരിന്നു.
അത് കൊണ്ട് തന്നെ വീണ്ടും ഒരു ഏകാധിപതി അധികാരത്തിൽ വന്നതോടെ മറ്റൊരു രാജ്യത്ത് സ്ഥിരതാമസമാക്കാൻ രാജ്യം വിടുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം വീണ്ടും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ധാരാളം സമ്പന്നരായ ചൈനക്കാർ മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ തേടിയും രാജ്യത്തെ വൃത്തികെട്ട നഗരങ്ങളിൽ നിന്നും അടിച്ചമർത്തൽ ഭരണത്തിൽ നിന്നും രക്ഷപ്പെടാനും ചൈനയിൽ നിന്ന് പലായനം ചെയ്യുന്നു. അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു.
ചൈനീസ് ശത കോടീശ്വരനും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ ജാക്ക് മാ ക്കു സംഭവിച്ചത് ലോകം മുഴുവൻ കണ്ടതാണ്. ചൈനീസ് വ്യവസ്ഥയ്ക്ക് എതിരെ വളരെ നിസാരമായ ഒരു അഭിപ്രായം പറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആസ്തി അമ്പത് ശതമാനത്തോളം കുറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലും പൊതു വേദികളിലും സ്ഥിരം സാനിധ്യം ആയ അദ്ദേഹത്തെ പിന്നീട് എവിടെയും കാണുക പോലും ഉണ്ടായില്ല. ഇതാണ് ചൈന അവരുടെ പൗരന്മാർക്ക് മുന്നിൽ വയ്ക്കുന്ന സ്വാതന്ത്രമെങ്കിൽ ആൾക്കാർ രക്ഷപെട്ടില്ലെങ്കിലേ അതിശയം ഉള്ളൂ.
ചൈനയിൽ ജനിച്ച ശതകോടീശ്വരിയും ബിസിനസ്സ് വനിതയുമാണ് യാങ് ഹുയാൻ. അവരുടെ പിതാവ് സ്ഥാപിച്ച കൺട്രി ഗാർഡൻ ഹോൾഡിംഗ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഭൂരിഭാഗം ഓഹരിയുടമയാണ്, 2007 ൽ ആയിരിന്നു അവരുടെ പിതാവ് യാങ് ഗുഖിയാങ് മകളുടെ പേരിലേക്ക് ഭൂരിഭാഗം ഓഹരികളും കൈ മാറിയത് . അതോടു കൂടി ഏഷ്യയിലെ തന്നെ ഏറ്റവും ധനികയായ സ്ത്രീയാണ് അവർ അറിയപ്പെടുന്നത് . എന്നാൽ പുറത്തു വന്ന റിപോർട്ടുകൾ അനുസരിച്ച്, യൂറോപ്യൻ യൂണിയൻ പൗരത്വം നേടിയ 500 സമ്പന്ന ചൈനക്കാരിൽ ഒരാളാണ് ചൈനയിലെ ഏറ്റവും ധനികയായ യാങ് ഹുയാൻ.
2013 സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മെഡിറ്ററേനിയൻ ദ്വീപ് വിവാദമായ "ഗോൾഡൻ പാസ്‌പോർട്ട്" നിക്ഷേപ പരിപാടി അവതരിപ്പിച്ചത് , അതായത് ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങൾക്ക് പകരമായി വിദേശ പൗരന്മാർക്ക് അവർ പൗരത്വം വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ വിദേശ പൗരത്വം എടുത്ത 500 ചൈനീസ് അതി സമ്പന്നന്മാരുടെ കൂട്ടത്തിൽ ആണ് ഇവർ ഉൾപ്പെടുന്നത്.
സൈപ്രസ് പാസ്‌പോർട്ട് ആപ്ലിക്കേഷൻ ഡാറ്റ ചോർച്ചയായ സൈപ്രസ് പേപ്പറുകളെ അടിസ്ഥാനമാക്കിയുള്ള ഒരു അൽ ജസീറ റിപ്പോർട്ടിൽ നൂറുകണക്കിന് ചൈനക്കാർ ഇത്തരത്തിൽ പാസ്‌പോർട്ടുകൾ സ്വന്തമാക്കിയതായി വെളിപ്പെടുത്തുകയുണ്ടായി.
അമേരിക്കൻ അതി സമ്പന്നന്മാരായ ഫേസ് ബുക്ക് സ്ഥാപകർ മാർക്ക് സുക്കർബർഗോ , അല്ലെങ്കിൽ ഗൂഗിൾ ഉടമയോ, അതല്ലെങ്കിൽ എലോൺ മസ്കോ ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് നമുക്ക് ചിന്തിക്കാൻ പോലും ആകില്ല. കാരണം അവരൊക്കെ അവരുടെ നാടുകളിൽ സുരക്ഷിതർ ആണ് . അതായത് അമേരിക്കയിൽ ഞങ്ങൾക്ക് ജീവിതം അസാധ്യമാണ് വേറെ ഏതെങ്കിലും ഒരു രാജ്യത്ത് പൗരത്വം നേടുന്നത്. അത് ഒരിക്കലും സംഭവിക്കില്ല. കാരണം ജനാധിപത്യം നില നിൽക്കുന്ന ജീവനും സ്വത്തിനും ഭരണകൂടം സംരക്ഷണം നൽകുന്ന രാജ്യമാണ്അവരുടേത്.
എന്നാൽ ചൈനയിലെ സ്ഥിതി അങ്ങനെയല്ല, അവിടെയുള്ള ഏറ്റവും ശക്തരായ പൗരന്മാർക്ക് പോലും തങ്ങളുടെ ജീവനും സ്വത്തും എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം എന്ന ഭയം ആണുള്ളത് എന്നാണ് ഈ കണക്കുകളും തെളിവുകളും വ്യക്തമാക്കുന്നത്. അതിന് വലിയ രാജ്യ ദ്രോഹ പ്രവൃത്തികളിൽ ഒന്നും ഏർപ്പെടേണ്ട, നിസ്സാരമായ ഒരു അഭിപ്രായ പ്രകടനം മാത്രം മതി.
ഇപ്പോൾ എത്ര ശക്തമായ സാമ്പത്തിക വ്യവസ്ഥ ആണെന് പറഞ്ഞിട്ടും കാര്യമില്ല. ചൈന ഒരു തിരിച്ചു പോക്കിന്റെ പാതയിലാണ്. ചൈനയെ ആധുനിക ചൈനയാക്കിയ എല്ലാ മൂല്യങ്ങളും അങ്ങേയറ്റം വേഗത്തിൽ അവർ ബലി കഴിച്ചു കഴിഞ്ഞു. ആധുനിക ചൈനയുടെ നിർമാതാക്കൾ ചൈന എന്തിലേക്ക് തിരിച്ചു പോകരുതെന്ന് കരുതിയോ അതിലേക്ക് അവർ അതി വേഗത്തിൽ തിരിച്ചു പോയ്കൊണ്ടിരിക്കുകയാണ്. 1960 കളിൽ സംഭവിച്ച തരത്തിലുള്ള പൗരന്മാരുടെ പലായനം ചൈനയിൽ നിന്നും നടക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി വിഭാഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നതും ഈ വസ്തുത തന്നെയാണ്.
https://www.facebook.com/Malayalivartha