മുസ്ലീം മത പാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞയാഴ്ച ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചതിനെ തുടർന്ന് പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ക്ഷേത്രം ആക്രമിച്ചു; ക്ഷേത്രത്തിലെ പ്രതിഷ്ഠകളും മറ്റ് വിഗ്രഹങ്ങളും അക്രമികള്‍ അടിച്ചു തകര്‍ത്തു

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രത്തിനെതിരെ ആള്‍ക്കൂട്ട ആക്രമണം. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു. സായുധ സേനയായ പാകിസ്ഥാന്‍ റൈഞ്ചേര്‍സ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ച് വിട്ട് ആക്രമണം നിയന്ത്രിച്ചത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. വളരെക്കാലമായി ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞ പ്രദേശമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും റഹീംയാര്‍ ഖാന്‍ ജില്ലാ പൊലീസ് മേധാവി അസാദ് സര്‍ഫാസ് അറിച്ചു.
ക്ഷേത്രത്തിനും ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്കും സംരക്ഷണം നല്‍കാന്‍ സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ അറസ്റ്റുകള്‍ ഒന്നും നടത്തിയില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് ബോംഗ് പട്ടണത്തിലെ സിദ്ധി വിനായക ക്ഷേത്രത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠകളും മറ്റ് വിഗ്രഹങ്ങളും അക്രമികള്‍ അടിച്ചു തകര്‍ത്തു.
മുസ്ലീം മത പാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞയാഴ്ച ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്ഥലത്ത് വലിയ തോതില്‍ സാമുദായിക സംഘര്‍ഷാവസ്ഥയായിരുന്നു. ഇതാണ് ബുധനാഴ്ച അക്രമത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ലൈബ്രറിയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കുട്ടിയെ മതനിന്ദ നിയമം ചുമത്തി കഴിഞ്ഞവാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും പ്രകോപനം ഉണ്ടാകുകയായിരുന്നു. ക്ഷേത്രം തകര്‍ത്ത് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലായിരുന്നു പോസ്റ്റെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























