ആശങ്ക വിട്ടുമാറാതെ അഫ്ഗാൻ ജനത; ഗ്രാമങ്ങളെ ഒഴിവാക്കി, നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി താലിബാന്‍

അഫ്‌ഗാനിസ്ഥാനില്‍ ഗ്രാമങ്ങളെ ഒഴിവാക്കി നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി താലിബാന്‍. യുഎസ് അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്നാണ് താലിബാന്‍ ആക്രമണ രീതിയില്‍ മാറ്റം വരുത്തിയത്.
യുഎസ് അടക്കമുള്ള വിദേശ ശക്തികള്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചതോടെയാണ് താലിബാന്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്. ഇരുപത് വര്‍ഷമായി ആഭ്യന്തര കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും സാക്ഷിയായ രാജ്യമാണ് അഫ്ഗാന്‍.
താലിബാന്‍ ആക്രമണം വര്‍ദ്ധിപ്പിച്ചതോടെ വ്യോമാക്രമണം ശക്തമാക്കുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോർട്ട്. കൂടാതെ ഹെല്‍മന്‍ഡ് പ്രവിശ്യയുടെ തലസ്ഥാനമായ ലശ്കര്‍ ഗാ, കാണ്ഡഹാര്‍ എന്നിവിടങ്ങളിലും ഏറ്റുമുട്ടല്‍ രൂക്ഷമാണ്.
ഹെറാത്, കാണ്ഡഹാര്‍, ലശ്കര്‍ ഗാ എന്നീ നഗരങ്ങള്‍ കീഴടക്കാനാണ് താലിബാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുഎസ് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കില്‍ പിന്നെ താലിബാന്‍ എന്തിനാണ് ഉടമ്പടി പാലിക്കുന്നതെന്ന് താലിബാന്‍ തലവന്‍ മുല്ല യാകൂബ് ചോദിച്ചതായി കാണ്ഡഹാര്‍ കമാന്റര്‍ പറഞ്ഞു.
കാണ്ഡഹാര്‍, ഹെറാത്, ഹെല്‍മന്‍ഡ് എന്നിവിടങ്ങള്‍ പിടിച്ചടക്കിയ ശേഷം കുന്ദുസ്, ഖോസ്റ്റ്, മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങള്‍ കീഴടക്കുകയാണ് താലിബാന്റെ ലക്ഷ്യം.
അതേസമയം അഫ്‌ഗാനിസ്ഥാനില്‍ ഗ്രാമ പ്രദേശങ്ങള്‍ പിടിച്ചടക്കി അറം ഇസ്‌ലാമീക ശരീഅത് നിയമം നടപ്പിലാകുകയാണ് താലിബാന്റെ നയമെന്ന് താലിബാന്‍ ഇട നിലക്കാരന്‍ സുഹെയില്‍ ശഹീന്‍ പറയുകയുണ്ടായി.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് അഫ്‌ഗാനില്‍ താലിബാന്‍ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയത്. ഈ വര്‍ഷം സെപ്റ്റംബറോടെ അഫ്‌ഗാനില്‍ നിന്നും യുഎസ് സൈന്യം പിന്‍ വാങ്ങുമെന്ന യുഎസ് പ്രസിഡന്റ് ജൊ ബിഡന്റെ പ്രഖ്യാപനത്തിന് ശേഷമായിരുന്നു ഇത്.
https://www.facebook.com/Malayalivartha

























