ചൈനക്ക് അഫ്ഗാന്റെ മുന്നറിയിപ്പ്; താലിബാനെ വിശ്വസിക്കരുത്, അവർ വാഗ്ദാനങ്ങള്‍ പാലിക്കില്ല

താലിബാനെ വിശ്വസിക്കരുതെന്ന് ചൈനയിലെ അഫ്ഗാന് അംബാസിഡര്‍ ജാവിദ് അഹ്മദ് ഖയീം. താലിബാന് വാഗ്ദാനങ്ങള്‍ പാലിക്കില്ലെന്നും അംബാസിഡര്‍ ചൈനക്ക് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്താനിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പിന്തുണതേടി നേതാവ് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ അഖുന്ദിന്റെ നേതൃത്വത്തില്‍ ഒമ്പത് അംഗ താലിബാന്‍ സംഘം ചൈനയിലെത്തി ഒരാഴ്ച കഴിഞ്ഞതിന് പിന്നാലെയാണ് അഫ്ഗാനിസ്താന്റെ പ്രതികരണം.
അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അംബാസിഡറുടെ പ്രതികരണം. ചൈന താലിബാന്റെ വാഗ്നാനങ്ങള്‍ വിശ്വസിച്ചുവെന്ന് ഞാന്‍ കരുതില്ല.
സോവിയറ്റ് അധിനിവേശ കാലത്തും അമേരിക്കന്‍ അധിനിവേശ കാലത്തും അഫ്ഗാനികള്‍ തന്നെ അഫ്ഗാന് ഭരിക്കട്ടെ എന്ന നിലപാടായിരുന്നു ചൈനയുടേത്. ഇപ്പോള്‍ മധ്യസ്ഥത വഹിക്കണമെന്നാണ് ചൈനീസ് നിലപാടെന്നും അംബാസിഡര്‍ പറഞ്ഞു.
പടിഞ്ഞാറന്‍ നഗരമായ തിയാന്‍ജിനില്‍ താലിബാന്‍ സംഘം വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയത് ചൈന സ്ഥിരീകരിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ അഫ്ഗാനിലെ സുരക്ഷാ പ്രശ്നങ്ങളും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളും ചര്‍ച്ചയായതായി താലിബാന് വക്താവ് മുഹമ്മദ് നഈം അറിയിച്ചിരുന്നു.
അഫ്ഗാനിസ്താന്റെ പുനരുദ്ധാരണത്തിലും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള അനുരഞ്ജന ശ്രമങ്ങളിലും താലിബാന് മുഖ്യ പങ്കുവഹിക്കാനുണ്ടെന്ന് വാങ് യി അഭിപ്രായപ്പെട്ടു. രാജ്യത്തെ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ സഹായങ്ങളും ചൈന ഉറപ്പുനല്‍കിയിട്ടുണ്ട്.
കിഴക്കന്‍ തുര്‍ക്കിസ്താനില്‍ ഉയരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഭീഷണിയാകുമെന്നതിനാല്‍ അതില്ലാതാക്കാന്‍ താലിബാന്റെ സഹായം പ്രതീക്ഷിക്കുന്നതായും വാങ് യി കൂടിക്കാഴ്ചയില്‍ അറിയിച്ചു. ചൈനയിലെ സിന്‍ജ്യങ് മേഖലയില്‍ വിഘടനവാദ സംഘങ്ങള്‍ സജീവമാവുകയാണെന്നും അയല്‍ രാജ്യമായ അഫ്ഗാന് കേന്ദ്രീകരിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍ ചൈനയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അഫ്ഗാനില്‍ ഭരണം ഉറപ്പിച്ചു കഴിഞ്ഞാല്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിന്‍ജ്യങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്ലിംകള്ക്ക് താലിബാന് അഭയം നല്‍കുമോ എന്ന ആശങ്കയിലായിരുന്നു ചൈന. അഫ്ഗാനെ മറ്റു രാജ്യങ്ങളുടെ സുരക്ഷക്ക് എതിരായി ഉപയോഗിക്കില്ലെന്നും താലിബാന്‍ ചൈനക്ക് ഉറപ്പു നല്‍കി.
അഫ്ഗാന് ഭരണകൂടവും താലിബാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിര്‍ണായക ഇടപെടലാണ് ചൈനയുടെത് എന്നാണ് വിലയിരുത്തല്‍. അഫ്ഗാനില്‍ യു.എസ് പിന്‍മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചൈനയുടെ ഇടപെടല്‍.
https://www.facebook.com/Malayalivartha

























