അഫ്ഗാനില്‍ വീണ്ടും താലിബാന്‍; താലിബാന്‍ ഭീകരന്‍ വീണ്ടും പോരാട്ടം തുടങ്ങിയതോടെ അമേരിക്കന്‍ സൈന്യം ബോംബാക്രമണവും ശക്തമാക്കി, കാബൂള്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീവ്രവാദികളുടെ പിടിയില്‍
അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ ഭീകരന്‍ വീണ്ടും പോരാട്ടം തുടങ്ങിയതോടെ അമേരിക്കന്‍ സൈന്യം ബോംബാക്രമണവും ശക്തമാക്കി. വരും ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ ചോരപ്പുഴയൊഴുകുമെന്ന് തീര്‍ച്ചയായതോടെ നിരപരാധികളായ സിവിലിയന്‍ ജനതയുടെ പലായനം വര്‍ധിച്ചിരിക്കുന്നു. ആറു പ്രവിശ്യകളുടെ നിയന്ത്രണം കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്‍ പിടിച്ചെടുത്തതോടെയാണ് അമേരിക്ക ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നത്. താലിബാന്റെ വേര് തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടിരുന്നെങ്കിലും ഇപ്പോഴത്തെ നീക്കം അമേരിക്കയെപ്പോലും ആശങ്കപ്പെടുത്തുകയാണ്.
അഫ്ഗാനിസ്ഥാനിലെ ഷെബര്‍ഗാനില്‍ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇരുന്നൂറിലധികം താലിബാര്‍ ഭീകരരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. താലിബാന്‍ ഭീകരരുടെ ഒളിത്താവങ്ങള്‍ കേന്ദ്രീകരിച്ച് വ്യോമസേനയുടെ ആക്രമണത്തില്‍ താലിബാന്റെ വന്‍ ആയുധ ശേഖരവും നൂറോളം വാഹനങ്ങളും നശിപ്പിച്ചു. അതിനിടെ അഫ്ഗാനിസ്ഥാനിസ്ഥാന്റെ കൂടുതല്‍ പ്രവിശ്യകള്‍ താലിബാന്റെ പിടിയില്‍ അമരുന്നതാണ് ലോകത്ത് ആശങ്ക വര്‍ധിപ്പിക്കുന്നത്.
പാക്കിസ്ഥാന്‍ സഹായത്തോടെ താലിബാന്‍ നിമ്രോസിലെ സരഞ്ച് നഗരംപിടിച്ചെടുത്തതിനു പിന്നാലെ ശനിയാഴ്ച ജൗസ്ജാന്‍ ഷെബര്‍ഗാന്‍ നഗരവും പിടിച്ചെടുത്തു. താലിബാന്‍ പിടിച്ചെടുത്ത ആദ്യത്തെ പ്രവിശ്യ തലസ്ഥാനമായിരുന്നു സാ്‌രഞ്ച്. ഇറാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിക്കടുത്തുള്ള ഹെറാത്തും ലഷ്‌കര്‍ ഗാഹ്, കാണ്ഡഹാര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റു പ്രവിശ്യാ തലസ്ഥാനങ്ങളിലും താലിബാന്‍ പിടിമുറുക്കിവരികയാണ്. ഇതിനിടയിലാണ് അമേരിക്കന്‍ സൈന്യം താലിബാനെ തകര്‍ക്കാന്‍ അഫ്ഗാനില്‍ ശക്തമായ നീക്കങ്ങള്‍ ആവിഷ്‌കരിച്ചുവരുന്നത്.
ഗവര്‍ണറുടെ ഓഫിസടക്കം പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ താലിബാന്‍ പിടിച്ചടക്കുകയും ജയിലുകള്‍ പിടിച്ചെടുത്ത് ഭീകരര്‍ തടവുകാരെ തുറന്നുവിടുകയും ചെയ്തിരിക്കുന്നു.ആക്രമണം ശക്തമായ നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെയാണ് രാജ്യത്ത് താലിബാന്‍ സ്വാധീനം 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. ഇന്റലിജന്റ്‌സ് ഹെര്‍ക്വാര്‍ട്ടേഴ്‌സിന്റെ നിയന്ത്രണവും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു.
പാക്ക് താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയ്ക്ക് വന്‍ ഭീഷണിയാകുമെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി കഴിഞ്ഞ ദിവസം പറഞ്ഞതോടെയാണു താലിബാന്‍ ഭീകരന്‍ പ്രകോപിതരായത്. ഇപ്പോഴത്തെ അസ്ഥിരതയ്ക്കു കാരണം യുഎസ് സഖ്യസേന പൊടുന്നനെ അഫ്ഗാന്‍ വിട്ടതാണെന്നും ഗനി ആരോപിച്ചിരുന്നു.തന്ത്രപ്രധാനമായ അതിര്‍ത്തി പ്രവിശ്യകളായ താഖര്‍, കുന്‍ഡുസ്, ബദഖ്സ്ഥാന്‍, ഹീരത്, ഫറാഖ് എന്നിവയെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണ്. അതേ സമയം നിയാഴ്ചയ്ക്കുശേഷം വിവിധ പ്രവിശ്യകളില്‍ 254 താലിബാന്‍ ഭീകരരെ വധിച്ചതായി അഫ്ഗാന്‍ സൈന്യം അവകാശപ്പെടുന്നു. ഏപ്രില്‍ 14നു ശേഷം നാലായിരം അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും അടക്കം രണ്ടായിരം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കാബൂള്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീവ്രവാദികളുടെ പിടിയിലായെന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തിയതിനൊപ്പം ഇവിടുത്തെ കെട്ടിടങ്ങളും കടകളും അഗ്‌നിക്കിരയാക്കുന്ന ദൃശ്യങ്ങളും പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അതേ സമയം കൈവിട്ട നഗരങ്ങളില്‍ സൈന്യം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ഹെല്‍മണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 112 താലിബാന്‍ ഭീകരരില്‍ അല്‍ ഖായിദ അംഗങ്ങളായ 30 പാക്കിസ്ഥാന്‍ പൗരന്മാരുണ്ടെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കിയതായും അഫ്ഗാന്‍ സേനയ്ക്കെതിരായ താലിബാന്‍ ആക്രമണത്തെ പിന്തുണച്ചതായും അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ്, താലിബാന്‍ തീവ്രവാദികള്‍ക്ക് ഏറ്റവും സഹായം ഉറപ്പാക്കുന്നത് പാക്കിസ്ഥാനാനാണ്.
പാക്കിസ്ഥാന്‍, താലിബാന് സഹായം ഉറപ്പാക്കുന്നതിന്റെ തെളിവുകള്‍ യുഎന്‍ രക്ഷാസമിതിക്ക് നല്‍കാന്‍ അഫ്ഗാനിസ്ഥാന്‍ തയാറാണെന്ന് വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയിലെ അഫ്ഗാന്‍ പ്രതിനിധി ഗുലാം ഇസാക് സായ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലുടനാളം ആക്രമണം അഴിച്ചുവിട്ട താലിബാന്‍ നിമ്രോസിലെ സരഞ്ച് നഗരം പിടിച്ചെടുത്തതിനു പിന്നാലെ ശനിയാഴ്ച ജാവ്ജാനിലെ ഷെബര്‍ഗാന്‍ നഗരവും പിടിച്ചെടുത്തിരുന്നു. മുഖം മറയ്ക്കാത്തതിന് 21 കാരിയെ കഴിഞ്ഞ ദിവസം വെടിവെച്ചുകൊന്നതും ലോക മാധ്യമങ്ങളില്‍ വാര്‍ത്തായിരുന്നു. അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് ജില്ലാ ആസ്ഥാനത്തേക്ക് പോകുന്നതിനിടെയാണ് 21 കാരി നസാനീനെ കാറില്‍ നിന്ന് വലിച്ചിഴച്ച ശേഷം താലിബാന്‍ ഭീകരര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.
അഫ്ഗാനിസ്ഥാനിലെ പുതിയ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷം, താലിബാന്‍ സ്ത്രീകള്‍ക്കെതിരായ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ പര്‍ദ്ദയോ ബുര്‍ഖയോ ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണെന്ന് താലിബാന്‍ മുന്നറിയിപ്പു നല്‍കുന്നു. പുരുഷന്‍മാര്‍ക്ക് ഒപ്പമില്ലാതെ വരുന്ന സ്ത്രീകള്‍ക്ക് സാധനങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് താലിബാന്‍ കടകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചാട്ടവാറടി ഉള്‍പ്പടെയുള്ള പ്രാകൃത ശിക്ഷകള്‍ ഇപ്പോഴും നടപ്പാക്കുന്നുമുണ്ട്.
2001 ല്‍ ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് കൊണ്ടാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ മണ്ണിലെത്തുന്നത്. ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ ആയിരക്കണക്കിന് സൈനികരാണ് അവിടെ മരിച്ച് വീണത്. താലിബാന്റെ അടിത്തറ തകര്‍ത്തശേഷം കഴിഞ്ഞ മാസമാണ് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയത്. അമേരിക്ക പിന്‍മാറിയതിനു പിന്നാലെ പാക്കിസ്ഥാന്‍ പിന്തുണയില്‍ താലിബാന്‍ വീണ്ടും അധികാരം പിടിക്കാന്‍ പോരാട്ടം തുടങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























