കാട്ടാനക്കൂട്ടം പ്രയാണം മതിയാക്കി മടങ്ങുന്നു: ചൈന ഒന്നര ലക്ഷത്തെ ഒഴിപ്പിച്ചു, ആനകളുടെ മടക്കയാത്ര യാത്ര നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ഡ്രോണുകളും വാഹനങ്ങളുമായി കാല്‍ലക്ഷം പോലീസുകാരെ, 17 മാസങ്ങള്‍ക്ക് മുമ്പ് യാത്ര തുടങ്ങിയടുത്ത് തിരികെയെത്താന്‍ ഇനിയും ആനകള്‍ക്ക് 200 കിലോമീറ്ററോളം സംഘം സഞ്ചരിക്കണം

ഒരു വര്‍ഷത്തിലേറെ നീണ്ട അസാധാരണമായ പ്രയാണം മതിയാക്കി മടങ്ങുന്ന ചൈനയിലെ കാട്ടാനക്കൂട്ടത്തിന് മാര്‍ഗതടസമുണ്ടാകാതിരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഒന്നര ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചുവരികയാണ്. ഡ്രോണുകളും വാഹനങ്ങളുമായി കാല്‍ലക്ഷം പോലീസുകാരെയാണ് ആനകളുടെ മടക്കയാത്ര യാത്ര നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. യുനാന്‍ പ്രവിശ്യയിയെ മെംഗ് യാംഗ്‌സി സംരക്ഷിത വനമേഖലയില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പാണ് ആനക്കൂട്ടം യാത്ര തുടങ്ങിയത്. ഇതോടകം 600 കിലോമീറ്റര്‍ പല ദിക്കുകളിലൂടെ യാത്ര ചെയ്ത ആനക്കൂട്ടമാണ് ഒരാഴ്ചയായി മടക്കയാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. ജൂണില്‍ പ്രവിശ്യാ തലസ്ഥാനമായ കുന്‍മിംഗ് വരെ സഞ്ചരിച്ചതിനുശേഷം ആനകളുടെ മടക്കം തുടങ്ങിയതോടെ സര്‍ക്കാരും ജനങ്ങളും ആശ്വാസത്തിലാണ്.
17 മാസങ്ങള്‍ക്ക് മുമ്പ് യാത്ര തുടങ്ങിയടുത്ത് തിരികെയെത്താന്‍ ഇനിയും ആനകള്‍ക്ക് 200 കിലോമീറ്ററോളം സംഘം സഞ്ചരിക്കേണ്ടതുണ്ട്. ഇതിന് മാസങ്ങള്‍ വേണ്ടി വന്നേക്കാമെങ്കിലും ആനക്കൂട്ടത്തിന്റെ വിനോദയാത്രയില്‍ ആശങ്കപ്പെട്ടിരുന്നവര്‍ക്കും കൗതുകം കൊണ്ടവര്‍ക്കും ഇനി ആശ്വസിക്കാം. യാത്രക്കിടെ ഭക്ഷണവും ഉല്ലാസവും തേടി വയലുകളിലേക്കും മറ്റും തിരിഞ്ഞ ആനക്കൂട്ടം ഇക്കാലത്തിനിടെ 77 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയതായാണ് കണക്ക്. യാത്രക്കിടെ സംഘത്തില്‍ നിന്ന് വേറിട്ട് ഒറ്റയ്ക്ക് ഒന്നര മാസം അലഞ്ഞു നടന്ന കൊമ്പനെ പിന്നീട് തളച്ച് ഷിഹുവാന്‍ബന്നയിലേക്ക് തിരികെയെത്തിച്ചിരുന്നു. കാലിന് മുടന്തു ബാധിച്ച ആനക്കുട്ടിയെയും യാത്രക്കിടെ തിരികെ പിടികൂടി സംരക്ഷിതമേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റ ആനക്കുട്ടിയെ സംഘം വഴിയിലുപേക്ഷിച്ചെങ്കിലും അതിനെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു. സംരക്ഷിത മേഖലയിലേക്കുള്ള മടക്കയാത്രയില്‍ ആനനകള്‍ക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 അംഗസംഘത്തിന്റെ സഞ്ചാരപാതയിലെ റോഡുകളിലെ ഗതാഗതം നിയന്ത്രിച്ചും വൈദ്യുതി വിച്ഛേദിച്ചും ആനകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ്. പഴക്കുലകളുള്‍പ്പെടെ വഴിയില്‍ സൂക്ഷിച്ച് ആനകളുടെ സഞ്ചാരഗതി നിയന്ത്രിക്കും. ഇക്കഴിഞ്ഞ നവംബറില്‍ ആനക്കൂട്ടത്തില്‍ ഒരു കുട്ടി പിറന്നതും സംഘാങ്ങള്‍ക്കിടയില്‍ ഇടക്കാലത്ത് നേരിയ ഭിന്നത രൂപം കൊണ്ടുതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നാല്‍പത് പേരടങ്ങുന്ന ഫോറസ്ട്രി ഫയര്‍ഫൈറ്റേഴ്സിന്റെ സംഘത്തിനായിരുന്നു ആനക്കൂട്ടത്തിന്റെ യാത്രയുടെ നിരീക്ഷണചുമതല. പ്രവേശനം പ്രയാസകരമായ ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിപ്പോരുകയും ചെയ്തു.
കാട്ടില്‍ നിന്നുള്ള ആനകളുടെ ഒളിച്ചോട്ടത്തിന്റെ കൃത്യമായ കാരണം വിദഗ്ധര്‍ക്ക് കണ്ടെത്താനായിട്ടില്ലെങ്കിലും അവയുടെ ഉറക്കവും, തീറ്റയും ഉല്ലാസവുമെല്ലാം ലോകത്തിന് കൗതുകക്കാഴ്ചകളായിരുന്നു. ലക്ഷ്യമില്ലാത്ത യാത്ര അവസാനിപ്പിച്ച് സംഘത്തെ മടക്കി അയക്കാനുള്ള ശ്രമം നാലു മാസം മുന്‍പേ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. .പ്രായപൂര്‍ത്തിയെത്തിയ ആറ് പിടിയാന, മൂന്ന് കൊമ്പന്‍മാര്‍, ആറ് കുട്ടിക്കുറുമ്പന്‍മാര്‍ എന്നിവരടങ്ങിയ ആനസംഘം 2020 മാര്‍ച്ചിലാണ് യാത്ര ആരംഭിച്ചത്. ആനകള്‍ ലോകപ്രശസ്തരായതോടെ ദിവസം 24 മണിക്കൂറും ഈ ആനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ വലിയ സംവിധാനങ്ങളാണ് ചൈനീസ് ഭരണകൂടം ഒരുക്കിയത്. വീടുകള്‍, അടുക്കളകള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഭക്ഷണത്തിനായി കയറിമേഞ്ഞപ്പോഴും ആരും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. എത്ര ശല്യമുണ്ടായാലും ആനക്കൂട്ടത്തെ ഭയപ്പെടുത്തെരുതെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പുമുണ്ടായിരുന്നു. ഇപ്പോള്‍ യുവാന്‍ജിയാങ് കൗണ്ടിയിലാണ് ആനക്കൂട്ടത്തിന്റെ യാത്ര എത്തിനില്‍ക്കുന്നത്.
കാടുകള്‍, കൃഷിയിടങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളിലൂടെയൊക്കെ തുടരുന്ന അതിശയകരമായ പ്രയാണം എന്ന് അവസാനിക്കുമെന്ന് ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ആനകളുടേത് ലക്ഷ്യം വെച്ചുള്ള യാത്രയാണോ അതോ അലസമായ വിനോദയാത്രയാണോ എന്നതുപോലും വ്യക്തമായിരുന്നില്ല. ആനകള്‍ നീങ്ങുന്ന പ്രദേശങ്ങളിലെ വീടുകള്‍ക്കു മുന്നില്‍ ചോളം, കരിമ്പ് എന്നിവ എന്നിവ വിളവെടുത്ത് വയ്ക്കരുതെന്നും ആനയ്ക്ക് ഏറെ രൂചികരമായ ഉപ്പ് വീടിനു പുറത്തു സൂക്ഷിക്കരുതെന്നും പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. കരിമ്പ്, ചോളം പാടങ്ങള്‍ പലയിടങ്ങളിലും തിന്നും ചവിട്ടിയും നശിപ്പിച്ച സാഹചര്യത്തില്‍ വിളവെത്തിയ പാടങ്ങളില്‍ കര്‍ഷകര്‍ ഇതേ കൊള്ളസംഘത്തെ ഭയന്ന് അടിയന്തിരമായി വിളവെടുപ്പു പൂര്‍ത്തിക്കൊണ്ടിരുന്നു. കൃഷി നശിപ്പിക്കാതെയും ജനവാസ കേന്ദ്രങ്ങളിലേക്കു കടക്കാതെയും ആനയെ വഴിതിരിച്ചുവിടാന്‍ പലപ്പോഴായി 20 ടണ്‍ പഴങ്ങള്‍ ആനകള്‍ നീങ്ങുന്ന വഴില്‍ പലപ്പോഴായി വിതറി.
ചലപ്പോഴൊക്കെ നാലും അഞ്ചും കിലോമീറ്റര്‍ വരെ നിറുത്താതെ ആനകളുടെ ഓട്ടം. അതിനുശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ വെറുതെ നില്‍പ്. രാത്രി വിജനമായ മേഖലകളിലും കുറ്റക്കാടുകളില്‍ ദിവസങ്ങളോളം ഉറക്കം. യാത്രയ്ക്കിടെ നഗരത്തില്‍ ഒരു കാര്‍ ഷോറുമിന്റെ ഷട്ടറുകള്‍ തകര്‍ത്തതിനു പുറമെ ഒരു വൃദ്ധ സദനത്തിലും കാ്ട്ടാനകള്‍ കടന്നുചെന്നിരുന്നു. ചൈനീസ് ഗവണ്‍മെന്റ് ടെലിവിഷന്‍ പ്രത്യേക വിനോദ ചാനല്‍ ഇവയുടെ പ്രയാണം കാണിക്കാന്‍ മാത്രം കഴിഞ്ഞയാഴ്ച തുടങ്ങിയിരിക്കുന്നു. കാട്ടാനകളുടെ അത്യപൂര്‍വമായ പ്രയാണത്തിന് കാരണങ്ങളെക്കുറിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പ്രത്യേക നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഒന്നുകില്‍ കാട്ടില്‍ അവര്‍ക്കിഷ്ടപ്പെട്ട തീറ്റയ്ക്ക് ക്ഷാമം. അതല്ലെങ്കില്‍ കൂടുതല്‍ പ്രിയപ്പെട്ട ഭക്ഷണം തേടിയുള്ള അലച്ചില്‍. അതല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ കാടിന്റെ ഘടനയ്ക്കുണ്ടായ മാറ്റം.
അതുമല്ലെങ്കില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ വരാനിരിക്കുന്നതായി തിരിച്ചറിഞ്ഞുള്ള രക്ഷപ്പെടല്‍. മുതിര്‍ന്ന പിടിയാനകളാണ് കാട്ടാനക്കൂട്ടത്തെ കാട്ടില്‍ നയിക്കാറുള്ളതെന്നും മൂപ്പത്തി ആന ചെരിഞ്ഞതോടെ നേതൃത്വം നഷ്ടപ്പെട്ട ആനകള്‍ കൂട്ടം തെറ്റി അലയുകയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതല്ലെങ്കില്‍ കാട്ടിലെ മറ്റ് ആനകളുമായി തെറ്റിപ്പിരിഞ്ഞ് ഒരു നിര ആനകള്‍ കാടുവിട്ടിറങ്ങി തനിച്ച് അനുയോജ്യമായ ആവാസ വ്യവസ്ഥ തേടിയുള്ള യാത്രയുമാകാം. അറ്റകൈ പ്രയോഗമെന്ന നിലയില്‍ വൈദ്യുത വേലികള്‍ കെട്ടി നേരിയ ഷോക്ക് ഏല്‍പ്പിച്ച് ഘട്ടം ഘട്ടമായി ഇവയെ കാട്ടിലേക്ക് മടക്കാനുള്ള ആലോചനയും സര്‍ക്കാരിനുണ്ടായിരുന്നു. 14 ആനകളുള്ളതിനാല്‍ ഒരേ സമയം ഇവയെ മയക്കുവെടി വെച്ചു മയക്കി തിരികെ കാട്ടിലെത്തിക്കുക പ്രായോഗികമായിരുന്നില്ല. കൂട്ടത്തിലെ പിടിയാനകളില്‍ രണ്ടെണ്ണത്തിന് ഗര്‍ഭമുണ്ടെന്ന സംശയവും മറ്റൊരു പരിമിതിയായി. എന്തായാലും ആനകള്‍ മടങ്ങിപ്പോകുന്ന സാഹചര്യത്തില്‍ ചൈനീസ് സര്‍ക്കാരും ജനങ്ങളും വലിയ ആശ്വാസത്തിലാണ്.
https://www.facebook.com/Malayalivartha

























