"ഒരാനയെ മയക്കുവെടി വച്ച് തിരികെ എത്തിച്ചു കുട്ടിയാനയ്ക്ക് പരിക്ക് ചൈനയെ വിറപ്പിച്ച കാട്ടാനക്കൂട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്....."
ചൈനയിൽ സംരക്ഷിത മേഖലയിൽ നിന്ന് പുറത്തുകടന്ന് നാടും നഗരവും താണ്ടി യാത്ര തുടങ്ങിയ ആനക്കൂട്ടം പാലായനം അവസാനിപ്പിച്ച് സ്വന്തം 'സാമ്രാജ്യത്തിലേക്ക്' മടങ്ങുകയാണ്. 2020 മാർച്ചിൽ യുനാൻ പ്രവിശ്യയിലെ സ്വന്തം ആവാസവ്യവസ്ഥ വിട്ട് ദേശാടനത്തിനിറങ്ങിയതാണ് ആണും പെണ്ണും കുട്ടിയുമടക്കം 14 ആനകൾ. ഇടയ്ക്ക് വച്ച് ഒരു ആനക്കുട്ടി കൂടി പിറന്നതോടെ അംഗസംഖ്യ 15 ആയി. ഒരു വർഷവും നാലുമാസവും പിന്നിട്ട ഈ ആനയാത്ര എങ്ങോട്ടാണ്?എന്തിനാണ്? ലോകവും ആനവിദഗ്ദ്ധരും മൃഗ നിരീക്ഷകരുമൊക്കെ തല പുകയ്ക്കാൻ തുടങ്ങിയിട്ട് നാളേറെയായി.ഇപ്പോൾ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ആനക്കൂട്ടം മടങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്.സ്വന്തം താവളത്തില്‍ നിന്ന് ഇതിനോടകം 500 കിലോമീറ്ററിലധികം(300 മൈല്‍) യാത്ര ചെയ്ത ശേഷമാണ് ആനക്കൂട്ടത്തിന്റെ മടക്കം. ഈ ആനയാത്ര ലോകത്തെമ്പാടുമുള്ള ആനപ്രേമികളുടേയും മൃഗസ്‌നേഹികളുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഞായറാഴ്ച രാത്രി സംഘം യുന്നനിലെ യുവാന്‍ജിയാങ് നദി കടന്നു.17 മാസങ്ങള്‍ക്ക് മുമ്പ് യാത്ര തുടങ്ങിയടുത്ത് തിരികെയെത്താന്‍ ഇനിയും 200 കിലോമീറ്ററോളം സംഘം സഞ്ചരിക്കണം. ഇതിന് മാസങ്ങള്‍ വേണ്ടി വന്നേക്കാമെങ്കിലും ആനക്കൂട്ടത്തിന്റെ 'വിനോദയാത്ര'യില്‍ ആശങ്കപ്പെട്ടിരുന്നവര്‍ക്കും കൗതുകം കൊണ്ടവര്‍ക്കും ഇനി ആശ്വസിക്കാം. ലോകത്തിനാകെ അത്ഭുതമായി മാറിയിരിക്കുകയാണ് ചൈനയിലെ 15 അംഗ ഏഷ്യൻ ആനക്കൂട്ടം. ആനകൾ ലോകപ്രശസ്‌തരായതോടെ ചൈന ഇവരുടെ യാത്ര നിരീക്ഷിച്ച് തുടങ്ങി. ലോകം ശ്രദ്ധിക്കുന്ന ഈ യാത്ര ചൈന 24X 7 ലൈവ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു.
ചൈനയിൽ മാത്രമല്ല, ലോകമെമ്പാടും ഈ ആനക്കൂട്ടം ഇപ്പോൾ ട്രെൻഡിംഗാണ്. എന്നാൽ ആനക്കൂട്ടം അത്ര പാവത്താൻമാരല്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയും ധാന്യപുരകളിലൂടെയും കൃഷിസ്ഥലങ്ങളിലൂടെയും വനങ്ങളിലൂടെയുമുള്ള സഞ്ചാരത്തിനിടെ നഴ്സിംഗ് ഹോമുകൾ,വീടുകൾ, അടുക്കളകൾ, കൃഷിസ്ഥലങ്ങൾ എന്നിവിടങ്ങളിലൊക്കെ ചെറുതായി കയറിയൊന്നു മേയും. ഭക്ഷണത്തിനായാണ്. പക്ഷെ നാശനഷ്ടങ്ങൾ വലുതാണ്. പൈപ്പുകൾ പൊട്ടിച്ച് വെള്ളം കുടിക്കുന്നതാണ് മറ്റൊരു ഹോബി. എന്തൊക്ക ശല്യം ചെയ്താലും ആനക്കൂട്ടത്തെ ഭയപ്പെടുത്തെരുതെന്നാണ് ചൈനീസ് ഭരണകൂടം ജനങ്ങൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
.
ആനകളുടെ യാത്രയ്ക്ക് 'സഹായ'മായി അധികൃതര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ഇടവേളയില്ലാതെ സഞ്ചാരം നിരീക്ഷിക്കാന്‍ 410 ഉദ്യോഗസ്ഥരേയും 374 വാഹനങ്ങളും 14 ഡ്രോണുകളും ഏര്‍പ്പെടുത്തി. ആനകള്‍ക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. സംഘത്തിന്റെ സഞ്ചാരപാതയിലെ റോഡുകളിലെ ഗതാഗതം നിയന്ത്രിച്ചും വൈദ്യുതി വിച്ഛേദിച്ചും ആനകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. പഴക്കുലകളുള്‍പ്പെടെ വഴിയില്‍ സൂക്ഷിച്ച് ആനകളുടെ സഞ്ചാരഗതി നിയന്ത്രിച്ചു. ആനകള്‍ കടന്നു പോകുന്ന വഴിയില്‍ വീടിന് പുറത്തിറങ്ങാതിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ദിവസം 24 മണിക്കൂറും ഈ ആനക്കൂട്ടത്തെ നിരീക്ഷിക്കാൻ വലിയ സംവിധാനങ്ങളാണ് ചൈനീസ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇവയെ പിന്തുടർന്ന് ഒരു ഡസനോളം ഡ്രോണുകൾ നിരന്തരം പറക്കുന്നു. വോളണ്ടിയർമാർ ഇവയെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു. ആനത്താരയിൽ നിന്നും ജനത്തെ ഒഴിപ്പിക്കുന്നു. വലിയ ജനവാസമേഖലയിൽ ആനകളിറങ്ങാതിരിക്കാൻ ട്രക്കുകൾ നിരനിരയായി പാർക്ക് ചെയ്‌ത് ആനകളുടെ വഴി തടസപ്പെടുത്തിയിട്ടുണ്ട്. ചോളം, ഉപ്പ് എന്നിവയൊന്നും വഴിയിലിട്ട് ആനകളെ ആകർഷിക്കരുതെന്ന് ഗ്രാമവാസികൾക്ക് ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു . ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ മൂന്നു ടണ്ണോളം ഭക്ഷണമാണ് ഇതുവരെ ആനകൾക്ക് വിതരണം ചെയ്‌തത്. എന്നിട്ടും കോടികളുടെ കൃഷിനാശം ഇവ വരുത്തി. ഇതുവരെ മനുഷ്യരുമായി ആനക്കൂട്ടം നേരിട്ട് ഏറ്റുമുട്ടാൻ ഇടയായിട്ടില്ല.
ആദ്യം പൂയെ നഗരത്തിന് അടുത്തുള്ള സംരക്ഷണ സ്ഥലത്ത് എത്തിയ ആനക്കൂട്ടത്തിൽ നിന്ന് രണ്ട് ആനകൾ തെറ്റിപ്പിരിഞ്ഞെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.ഒരു കൊമ്പനാന സംഘത്തിൽ നിന്നും നാല് കിലോമീറ്ററോളം മാറിയാണ് സഞ്ചരിക്കുന്നതെന്നാണ് വിവരം ലഭിച്ചത് . കുറുകലും ചിന്നംവിളിയും കൂവലുമൊക്കെയുമാണ് ഇവർ ആശയ വിനിമയത്തിന് ഉപയോഗിക്കുന്നത്. കൂടാതെ, ഭൂമിയിൽ ചവിട്ടിയുള്ള ആശയവിനിമയവുമുണ്ട്. കൂട്ടത്തിൽപ്പെട്ടയാൾ ഒറ്റപ്പെട്ടു പോകുമ്പോഴൊക്കെ ഈ ആശയവിനിമയ രീതികൾ അവലംബിക്കാറുണ്ട്. വഴി കണ്ടുപിടിക്കാനും കൂട്ടത്തെ പിന്തുടരാനുമൊക്കെ അവയെ സഹായിക്കുന്നത് ഇത്തരം കമ്യൂണിക്കേഷൻ രീതികളാണ്. പോയവഴി തിരിച്ചറിഞ്ഞ് മടങ്ങിവരാൻ രാസ കമ്യൂണിക്കേഷനുമുണ്ട്.
നവംബറില്‍ ആനക്കൂട്ടത്തില്‍ ഒരു കുട്ടി പിറന്നതും സംഘത്തിന്റെ യാത്ര 'പിന്തുടര്‍ന്നവര്‍'ക്ക് കൗതുകമായി. യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റ ആനക്കുട്ടിയെ സംഘം വഴിയിലുപേക്ഷിച്ചെങ്കിലും അതിനെ പിന്നീട് രക്ഷപ്പെടുത്തിയിരുന്നു. നാല്‍പത് പേരടങ്ങുന്ന ഫോറസ്ട്രി ഫയര്‍ഫൈറ്റേഴ്‌സിന്റെ സംഘത്തിനായിരുന്നു ആനക്കൂട്ടത്തിന്റെ യാത്രയുടെ നിരീക്ഷണചുമതല. കാടുകളിലും മേടുകളിലും ഇരുപത്തിനാല് മണിക്കൂറും ആനകളെ നിരീക്ഷിച്ചു. പ്രവേശനം പ്രയാസകരമായ ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ആനകളുടെ സുരക്ഷിതത്വം എല്ലാ സമയത്തും ഉറപ്പാക്കി.
എന്നാൽ ആനക്കൂട്ടത്തിന്റെ യാത്രയുടെ കാരണത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ചോദിച്ചാൽ ശാസ്ത്രജ്ഞർക്ക് കൃത്യമായ ഉത്തരമില്ല. ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽ, തീറ്റ കുറഞ്ഞതോടെ കാടുവിട്ട് പുതിയ മേച്ചിൽപുറങ്ങൾ തേടിയതാകാമെന്നാണ് ഒരു നിഗമനം. പുറത്തേക്കിറങ്ങിയ ആനക്കൂട്ടത്തിനു വഴിതെറ്റിയതോടെ യാത്ര തുടരുന്നതാകാമെന്നും അവർ പറയുന്നു. കുടുംബ ജീവിതവും കൂട്ടംകൂടിയുള്ള ജീവിതവും ഇഷ്ടപ്പെടുന്ന ആനകൾ, നേതാവിനെ നഷ്ടപ്പെട്ടാലും ഇതുപോലെ അലയാറുണ്ടെന്നും വാദമുണ്ട്. യാത്രയ്ക്കിടയാക്കിയ കാരണം അവ്യക്തമാണെന്നു ചൈനീസ് സ്റ്റേറ്റ് ഫോറസ്ട്രി ആൻഡ് ഗ്രാസ്‌ലാൻഡ് അഡ്മിനിസ്ട്രേഷൻസ് റിസർച് സെന്റർ ഡയറക്ടർ ചെൻ ഫെയി പറയുന്നു. മഴക്കാടുകളിൽ ജീവിച്ചിരുന്ന ആനകളാണ് ഇപ്പോൾ ‘ദേശാടനത്തിന്’ ഇറങ്ങിയിരിക്കുന്നത്. ചിലപ്പോൾ മനുഷ്യരുടെ ഇടപെടാലാകാം ഇവയെ സംരക്ഷിത പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. എന്നാൽ 15 അംഗ സംഘത്തിന്റേത് ദേശാടനമല്ലെന്നാണ് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഏഷ്യൻ എലിഫന്റ് സ്പെഷലിസ്റ്റ്സ് ഗ്രൂപ് അംഗമായ ഡോ. പി.എസ്.ഈസ പറയുന്നത്. കർണാടകയിൽനിന്നു മഹാരാഷ്ട്രയിലേക്കും തമിഴ്നാട്ടിൽനിന്ന് ആന്ധ്രയിലേക്കും വർഷങ്ങൾക്ക് മുൻപ് ആനക്കൂട്ടം യാത്ര ചെയ്തിട്ടുണ്ട്.
1990കളിൽ തമിഴ്നാട്ടിൽ നിന്ന് ആന്ധ്രാപ്രദേശിലെ കൗടിന്യ സംരക്ഷിതവനത്തിലേക്ക് ഒരുകൂട്ടം ആനകൾ പലായനം ചെയ്തിരുന്നു. ഒഡിഷയിൽനിന്നും ഇതേപോലെ ആനകൾ ആന്ധ്രയിലേക്ക് വന്നിട്ടുണ്ട്. നൂറുകൊല്ലത്തിലേറെയായി ആനകളില്ലാതിരുന്ന ഛത്തീസ്ഗഢിലേക്ക് 2000 ത്തിൽ ജാർഖണ്ഡിൽ നിന്ന് ആനകളെത്തിയത് വലിയ റെക്കാഡായിരുന്നു. കർണാടകയിൽനിന്ന് മഹാരാഷ്ട്രയിലേക്കും ഗോവയിലേക്കും ആനകളെത്തി. ചിലർ വന്നിടങ്ങളിലേക്കുതന്നെ തിരികെപ്പോയി. എന്നാലിവിടെ ആനക്കൂട്ടത്തിനു ലക്ഷ്യമുണ്ടോയെന്ന് പോലും വ്യക്തമാകാത്ത സ്ഥിതിക്ക്, മടക്കയാത്രയെപ്പറ്റി ഇപ്പോൾ ഒന്നും പറയാനാവില്ലെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ദീർഘയാത്ര നടത്തിയ ആനക്കൂട്ടങ്ങളൊന്നും മടക്കയാത്ര നടത്തിയിട്ടില്ലെന്നും എത്തിയ സ്ഥലത്തു കഴിയുകയോ നശിക്കുകയോ ചെയ്തതായാണ് ചരിത്രമെന്നും അവർ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha

























