ഇത് ഇന്ത്യ സൗദി പുതുയുഗം .... കരുത്തു കാണിച്ച് സൈനിക സഖ്യം ... പാക്കിസ്ഥാനെ തൂക്കിയെറിഞ്ഞു...

ഇന്ത്യയും സൗദി അറേബ്യയും ഒന്നിച്ചിരിക്കുകയാണ്, അതും സൈനികമായി. ഇതിന്റെ പ്രത്യക്ഷ തെളിവായ സൈനിക അഭ്യാസങ്ങൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇനി പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഒരു സൈനിക സഹായവും ആവശ്യമില്ലാത്ത അവസ്ഥ സൗദി അറേബ്യക്ക് വന്ന സ്ഥിതിക്ക്, ഇനി ഒരു വിധത്തിലുള്ള സാമ്പത്തിക സഹായവും സൗദിയിൽ നിന്ന് പാകിസ്ഥാൻ പ്രതീക്ഷിക്കണ്ട എന്നും വ്യക്തമായിരിക്കുകയാണ്. അതായത് ഇന്ത്യയും സൗദിയും ഒത്തു ചേർന്ന് പാകിസ്ഥാനെ തൂക്കിയെടുത്ത് അറബി കടലിലെറിഞ്ഞു എന്ന് തന്നെ പറയാം....
പാകിസ്ഥാന്റെ ഏറ്റവും വലിയ പിന്തുണ ആയിരിന്നു സൗദി അറേബ്യ എന്ന രാജ്യം. സമാനമായ മത, രാഷ്ട്രീയ താല്പര്യങ്ങൾ പിൻ പറ്റിയിരുന്നത് കൊണ്ട് നിരുപാധികമായ, അകമഴിഞ്ഞ സഹായം ആയിരിന്നു എല്ലാ കാലവും സൗദി അറേബ്യ പാകിസ്താന് വേണ്ടി ചെയ്തു കൊണ്ടിരുന്നത്. സാമ്പത്തികമായും തൊഴിലവസരങ്ങളായും രാഷ്ട്രീയമായും എല്ലാം. എന്നാൽ അതൊക്കെ ഇപ്പോൾ പഴങ്കഥയാണ്.
പാകിസ്ഥാന്റെ തന്നെ തല തിരിഞ്ഞ നടപടികളിലൂടെയും ഇനി വരാൻ പോകുന്ന നൂറ്റാണ്ടിൽ ഇന്ത്യയുടെ ആഗോള പ്രാധാന്യം മനസിലാക്കികൊണ്ടും പാകിസ്ഥാനെ വലിച്ച് ദൂരെയെറിഞ്ഞ് ഇന്ത്യയുമായി കൂടുതൽ അടുത്തു കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ കൺ മുന്നിൽ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യ സൗദി സംയുക്ത നാവിക അഭ്യാസത്തിലൂടെ
ഇന്ത്യയുടെ മുൻനിര ഇന്ത്യൻ യുദ്ധക്കപ്പൽ സൗദി അറേബ്യയുമായുള്ള ആദ്യ നാവിക അഭ്യാസത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് ഇപ്പോൾ, കഴിഞ്ഞ വർഷം ഇന്ത്യൻ കരസേനാ മേധാവി സൗദി അറേബ്യയിലേക്ക് നടത്തിയ ആദ്യ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇരുപക്ഷവും തമ്മിലുള്ള പ്രതിരോധ ബന്ധം അതി ശക്തമായി വളർന്നു കൊണ്ടിരിക്കുകയാണ്. അമേരിക്ക മേഖലയിൽ നിന്നും പിൻവാങ്ങിയ സാഹചര്യത്തിൽ ഇന്ത്യയെ അല്ലെങ്കിൽ ഇന്ത്യയുമായുള്ള സഖ്യത്തെയാണ് സൗദി അറേബ്യ തങ്ങളുടെ സുരക്ഷിതത്വത്തെ മുൻ നിർത്തി കാണുന്നത് എന്ന സൂചനകൾ ആണ് നമുക്കിതിൽ കാണാൻ കഴിയുക.
ഇന്ത്യൻ വെസ്റ്റേൺ നേവൽ ഫ്ലീറ്റിന്റെ മുൻനിര ഡിസ്ട്രോയറായ ഐഎൻഎസ് കൊച്ചി തിങ്കളാഴ്ച അൽ-മൊഹെദ് അൽ-ഹിന്ദി 2021 വ്യായാമത്തിനായി പോർട്ട് അൽ-ജുബൈലിൽ എത്തി. അബുദാബി തീരത്ത് ശനിയാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി "സായിദ് തൽവാർ" എന്ന പേരിൽ അറിയപ്പെടുന്ന ഡ്രിൽ നടത്തിയതിന് ശേഷമാണ് യുദ്ധക്കപ്പൽ സൗദിയിലേക്ക് പോയത്.
സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ, സൈനിക ബന്ധങ്ങൾക്ക് ഇന്ത്യൻ ആർമി മേധാവി ജനറൽ എംഎം നരവാനെ റിയാദ് സന്ദർശിച്ചതിൽ ശേഷം വലിയ കുതിച്ചു ചാട്ടം തന്നെയാണ് ഉണ്ടായത് . ഒരു ഇന്ത്യൻ സർവീസ് മേധാവിയുടെ ഇത്തരത്തിലുള്ള ആദ്യ യാത്രയാണ് കഴിഞ്ഞ ഡിസംബറിൽ നടന്നത്. ഇതേ പര്യടനത്തിൽ നരവാനെ യുഎഇയും സന്ദർശിച്ചിരുന്നു
അൽ-മൊഹെദ് അൽ-ഹിന്ദി നാവിക സൈനിക അഭ്യാസം തിങ്കളാഴ്ച അതിന്റെ തുറമുഖ ഘട്ടത്തോടെയാണ് ആരംഭിച്ചത് . ഉഭയകക്ഷി പ്രതിരോധ ബന്ധത്തിലെ ഒരു പുതിയ അധ്യായമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ അഭ്യാസമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി . റോയൽ സൗദി നേവൽ ഫോഴ്സ്, ബോർഡർ ഗാർഡുകൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ഐഎൻഎസ് കൊച്ചിയെ തുറമുഖത്ത് സ്വാഗതം ചെയ്യാൻ സന്നിഹിതർ ആയിരിന്നു .
അൽ-മൊഹെദ് അൽ-ഹിന്ദി നാവികാഭ്യാസം ഈ രണ്ട് നാവികസേനകൾക്കിടയിൽ നിരവധി കര അധിഷ്ഠിതമായ അഭ്യാസങ്ങളും കടൽ അധിഷ്ഠിത അഭ്യാസങ്ങളും ഉൾക്കൊള്ളുന്നു.
ഇന്ത്യയും സൗദി അറേബ്യയും തങ്ങളുടെ ആദ്യ സംയോജിത നാവിക അഭ്യാസങ്ങൾക്ക് 2019 ൽ തന്നെ ആസൂത്രണം ആരംഭിച്ചെങ്കിലും കോവിഡ് -19 മഹാമാരി ഈ നീക്കത്തെ സാരമായി തന്നെ ബാധിച്ചു. പകർച്ചവ്യാധി പകരുന്നതിനിടയിലും ഇന്ത്യൻ നേവി ചെറിയ രീതിയിൽ ചില നാവിക അഭ്യാസങ്ങൾ നടത്തിയിരുന്നെങ്കിലും വലിയ ഡ്രില്ലുകൾക്കുള്ള പദ്ധതികൾ അടുത്തിടെയാണ് പുനരുജ്ജീവിപ്പിച്ചത് . ജുബൈൽ തുറമുഖത്ത് താമസിക്കുമ്പോൾ, ഇന്ത്യൻ യുദ്ധക്കപ്പൽ സൗദി അധികാരികൾ നിർദ്ദേശിച്ച എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പിന്തുടരും എന്ന് ഇന്ത്യൻ അധികാരികൾ വ്യക്തമാക്കുകയുണ്ടായി
ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകൾ ഉൾകൊള്ളുന്ന - ചതുർഭുജ സുരക്ഷാ ഡയലോഗ് അല്ലെങ്കിൽ ക്വാഡിന്റെ ഭാഗമായ സംയുക്ത നാവിക അഭ്യാസങ്ങൾ പടിഞ്ഞാറൻ പസഫിക്കിൽ വച്ച് അടുത്ത് തന്നെ നടക്കും. ഇൻഡോ പസിഫിക് മേഖലയിലെ ഗതി വിഗതികൾ തന്നെ ഭാവിയിൽ നിർണ്ണയിക്കുന്ന അതി ശക്തമായ ഈ സൈനിക സഖ്യത്തിലെ മുഖ്യ അംഗമാണ് ഇന്ത്യ എന്നതും സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പ്രാധാന്യം ഉയർത്തുന്ന വസ്തുതയാണ്. അതെ സമയം ഇവർ എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ചൈനയുടെ സന്തത സഹചാരിയാണ് നിലവിൽ പാകിസ്ഥാൻ ഇതും പാകിസ്ഥാനെ പ്രതികൂലമായി ബാധിക്കുന്ന ഘടകം ആണ്.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച കൊൽക്കത്ത-ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് കൊച്ചിയുടെ സന്ദർശനം പശ്ചിമേഷ്യയിൽ ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി പ്രദർശിപ്പിക്കാനുള്ള ഒരു വലിയ അവസരവും കൂടിയാണ് . ഈ യുദ്ധകപ്പൽ അതി നവീനമായ പുതിയ ഡിസൈൻ ആശയങ്ങൾ ഉൾക്കൊള്ളുന്നുണ്ട് , കൂടാതെ തദ്ദേശീയമായി നിർമ്മിച്ച പോരാട്ട ഉപകരണങ്ങളുടെ ഒരു വലിയ ഘടകവുമുണ്ട്.
ഈ കപ്പൽ അത്യാധുനിക ഡിജിറ്റൽ നെറ്റ്‌വർക്കുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ യുദ്ധക്കപ്പലിന്റെ ഒരു പ്രത്യേകത എന്നത് ഉയർന്ന തോതിലുള്ള ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് , മിക്ക സംവിധാനങ്ങളും ഇന്ത്യയ്ക്കുള്ളിൽ നിന്നാണ്. ഐഎൻഎസ് കൊച്ചിയിലെ ചില തദ്ദേശീയ സംവിധാനങ്ങളിൽ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടും കപ്പലിന്റെ സ്റ്റെബിലൈസറുകളും ഉൾപ്പെടുന്നു.
പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പതിറ്റാണ്ടുകളായി തന്ത്രപരമായ പങ്കാളിത്തമാണ് നില നിന്നിരുന്നത് . ചരിത്രപരമായി, സൗദി അറേബ്യ എല്ലായ്പ്പോഴും പാകിസ്താന്റെ സാമ്പത്തിക രക്ഷയ്ക്കായി എത്തിയിട്ടുണ്ട്. 1960 കൾക്ക് ശേഷം, അറബ് ലോകത്തിന് പുറത്തുള്ള മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ സഹായം പാകിസ്താൻ സൗദി അറേബ്യയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്, മിക്കവാറും ഒരിക്കലും വായ്പകൾ തിരിച്ചടച്ചിട്ടില്ല. ഇതിനു പകരം പാകിസ്ഥാൻ സൗദി അറേബ്യക്ക് സൈനിക സഹായവും വൈദഗ്ധ്യവും നൽകുക ആയിരിന്നു പതിവ്.
എന്നാൽ അടുത്ത കാലത്തായിപാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ അത്ര രസത്തിൽ അല്ല . യെമനനുമായി ബന്ധപെട്ടു നടന്ന സംഘർഷത്തിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് പിന്മാറാൻ ഇസ്ലാമാബാദ് തീരുമാനിച്ചപ്പോൾ ആറ് വർഷം മുമ്പ് ഈ സഖ്യത്തിന്റെ തകർച്ച തുടങ്ങുകയുണ്ടായി. സൗദി അറേബ്യയിൽ നിന്നും ഇസ്ലാമിക ലോകത്തിന്റെ നേതൃത്വം കയ്യടക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന തുർക്കിക്ക് അനുകൂലമായി പാകിസ്ഥാൻ നിലപാടുകൾ എടുത്തതോടെ അകൽച്ച ഏതാണ്ട് പൂർണ്ണമായി. ഇതോടു കൂടി ചരിത്രപരമായ കീഴ്വഴക്കങ്ങൾ ഒക്കെ തെറ്റിച്ച് സൗദി അറേബ്യ പാകിസ്ഥാന് നൽകിയ ഭീമമായ തുക തിരിച്ചടക്കാൻ വേണ്ടി ആവശ്യപ്പെടുകയും അവർ ചൈനയുടെ സഹായത്തോടെ അത് തിരിച്ചടക്കുകയും ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ സൗദി അറേബ്യ അല്ല ചൈന, സൗദി ആണെന്ന് വിചാരിച്ച് കടം എഴുതി തള്ളുമോ എന്ന് ചൈനയോട് ചോദിച്ച പാകിസ്ഥാന് തെറ്റി. സാധ്യമല്ല എന്ന വ്യക്തമായ മറുപടി തന്നെയാണ് ചൈന നൽകിയത്. എപ്പോഴാണ് പാകിസ്ഥാൻ പൂർണ്ണമായും ചൈനീസ് കോളനി ആകുന്നത് എന്ന് മാത്രമേ ഇനി ചിന്തിക്കാനുള്ളൂ.
അതേസമയം, സൗദി അറേബ്യ പാകിസ്ഥാനെ കാത്തു നിൽക്കാതെ അടുത്ത സൈനിക സാമ്പത്തിക ബന്ധങ്ങൾ തേടാൻ തുടങ്ങി, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി സൈനിക സഹകരണം വർദ്ധിപ്പിച്ചു. 2016 ഏപ്രിലിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദ് സന്ദർശനത്തിലൂടെയാണ് ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പുതിയ യുഗം തന്നെ ആരംഭിച്ചത് .
ചിത്രത്തിൽ നിന്ന് പ്രതിരോധ സഹകരണം എടുത്തു മാറ്റിയാൽ , പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം സൗദിക്ക് തിരിച്ചു നൽകാൻ കാര്യമായിട്ട് ഒന്നും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. അതോടു കൂടി എന്തിനാണ് സൗദി പാകിസ്ഥാന് സാമ്പത്തിക സഹായം നൽകേണ്ടത് എന്ന ചോദ്യവും ന്യായമായും ഉയർന്നു വരും. വരും എന്നല്ല വന്നു കഴിഞ്ഞു. ഒരു ആവശ്യവും ഇല്ല എന്ന ഉത്തരവും കിട്ടി. ഇപ്പോൾ ഇന്ത്യയുടെ, ഇന്ത്യയിലൂടെ ക്വാഡ് അംഗ രാജ്യങ്ങളുടെ പിന്തുണ സൈനികമായി ലഭിക്കുന്നതോടെ പാകിസ്ഥാന്റെ ഒരു സഹായവും സൗദിക്ക് ആവശ്യമില്ലാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























