കേന്ദ്രസർക്കാർ കനിഞ്ഞു... കേരളത്തിന് 8.87 ലക്ഷം ഡോസ് വാക്‌സിന്‍... ഇനി രജിസ്‌ട്രേഷന്‍ ആവശ്യമില്ല...

കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് എത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവിലായി ലഭിച്ചിരിക്കുന്ന വാർത്തയെന്തെന്നാൽ സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ്. 8 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കൊവാക്‌സിനുമാണ് എത്തിയിട്ടുള്ളത്.
ഓരോ ജില്ലകളിലും എത്തിയിട്ടുള്ള വാക്സിന്റെ എണ്ണം ഇങ്ങനെയാണ്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കൊവാക്‌സിനുമാണ് എത്തിയിട്ടുള്ളത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കൊവീഷീല്‍ഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളില്‍ ഇന്നലെ രാത്രിയോടെയാണ് വാക്‌സിന്‍ എത്തിയതും.
സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയതോടെ വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി വരുന്നതായി മന്ത്രി അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18ന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്നലെ മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഇന്നലെ ആകെ 2,37,528 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
949 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1271 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 2,24,29,007 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
1,59,68,802 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,60,205 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിൽ 45.5 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.41 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 55.64 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 22.51 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
അതേസമയം, കൊവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്ഥാനതല മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറക്കിയത്. വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്തുന്നത് കൊവിന്‍ പോര്‍ട്ടലിലാണ്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ല. അതുകൊണ്ട് എവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
അതത് പ്രദേശത്തെ ജനങ്ങള്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്ക് കൂടി വാക്‌സിനേഷന്‍ ഉറപ്പാക്കേണ്ടതാണ്. മാത്രമല്ല വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ നല്‍കേണ്ടതാണ്. ഇതിനാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
60 വയസിന് മുകളില്‍ പ്രായമുള്ള രണ്ടാം ഡോസ് എടുക്കേണ്ടവര്‍, 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടെയും രണ്ടാം ഡോസ്, 18നും 60നും ഇടയിക്ക് പ്രായമായ അനുബന്ധ രോഗമുള്ളവര്‍ക്ക് ആദ്യ ഡോസും രണ്ടാം ഡോസും, 18 വയസിന് മുകളില്‍ പ്രായമുള്ള സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ഗ്രൂപ്പിലുള്ളവര്‍,
18നും 44നും ഇടയ്ക്ക് പ്രായമുള്ളവര്‍ അവരോഹണ ക്രമത്തില്‍ എന്നിങ്ങനെ വാര്‍ഡ് തലത്തില്‍ പട്ടിക തയ്യാറാക്കിയായിരിക്കും വാക്‌സിന്‍ നല്‍കുക. കിടപ്പ് രോഗികള്‍ക്ക് മൊബൈല്‍ യൂണിറ്റുകളിലൂടെയും രജിസ്‌ട്രേഷന്‍ ചെയ്യാനറിയാത്തവര്‍ക്ക് ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ വേവ് വഴിയും വാക്‌സിനേഷന്‍ ഉറപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























