828 മീറ്റർ അടി ഉയരമുള്ള ബുർജ് ഖലീഫയുടെ നെറുകയിൽ, നിക്കോളെ ലുഡ്വിക് സ്മിത്ത്; എമിറേറ്റ്സ് പരസ്യം യഥാര്‍ഥത്തില്‍ ചിത്രീകരിച്ചതോ? സത്യകഥ ഇതാണ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നെറുകയിൽ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയർലൈൻസിന്റെ പരസ്യ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സിന്‍റെ യൂണിഫോം ധരിച്ചാണ് പരസ്യം. വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ അത് യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവരുന്ന ചോദ്യം. 828 മീറ്റർ അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിൽ നിന്നത് ആരെന്ന് അറിയാനുള്ള തിരച്ചിലായിരുന്നു പിന്നെ.
ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഫ്ലൈ എമിറേറ്റ്സ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് ഗ്രീന്‍ സ്‍ക്രീന്‍ പോലുള്ള സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെ യഥാര്‍ത്ഥത്തില്‍ തന്നെ ചിത്രീകരിച്ചതാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കുന്നു. നിക്കോള്‍ സ്‍മിത്ത് ലുഡ്‍വിക് എന്ന പ്രൊഫഷണല്‍ സ്‍കൈ ഡൈവിങ് ഇന്‍സ്‍ട്രക്ടറാണ് എമിറേറ്റ്സ് ക്യാബിന്‍ ക്രൂ അംഗത്തിന്റെ വേഷത്തില്‍ വീഡിയോയിലുള്ളത്.
കര്‍ശന സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പരിശീലനവും ആസൂത്രണവും പരീക്ഷണവും പൂര്‍ത്തിയാക്കിയാണ് വീഡിയോ ചിത്രീകരിച്ചത്. ഇത്തരമൊരു വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം എമിറേറ്റ്സിന്റെ എയര്‍ഹോസ്റ്റസുമാരെത്തന്നെയാണ് സമീപിച്ചത്. അവര്‍ തയ്യാറാവുകയും ചെയ്‍തു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ പരിചയ സമ്പന്നയായ സ്‍കൈ ഡൈവറെ തന്നെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. സാഹസികതയെ പ്രണയിക്കുന്ന നിക്കോളെ വേൾഡ് ട്രാവലർ, സ്‌കൈഡൈവർ, യോഗ പരിശീലക, ഹൈക്കർ, സാഹസിക ഇഷ്ടപ്പെടുന്നവൾ എന്നാണ് ഇൻസ്റ്റഗ്രാമിൽ സ്വയം വിശേഷിപ്പിക്കുന്നത്. ജീവിതം ഒന്നുകിൽ ധീരമായ സാഹസികതയാണ് അല്ലെങ്കിൽ ഒന്നുമില്ല എന്ന ഹെലൻ കെല്ലറുടെ വാചകവും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.
നിരവധി ദിവസത്തെ പരിശീനലവും, കർശനമായ സുരക്ഷാ മാനദണ്ഡവും പാലിച്ചാണ് വീഡിയോ ഷൂട്ട് ചെയ്തത്. ബുർജ് ഖലീഫയുടെ നെറുകെ നിക്കോള്‍ സ്‍മിത്ത് ലുഡ്‍വികിന് നിൽക്കാൻ ചെറിയ ഒരു പ്ലാറ്റ്ഫോം പുറകിൽ ഒരു തൂണും ഘടിപ്പിച്ചിരുന്നു. ഇത് പക്ഷെ വീഡിയോയിൽ കാണാനാവില്ല. നിക്കോള്‍ സ്‍മിത്ത് ലുഡ്‍വികിനെ ക്യാബിൻ ക്രൂ യൂണിഫോമിൽ തന്നെ ഈ തൂണുമായി ബന്ധിപ്പിച്ചിരുന്നു. ഒരു മണിക്കൂറും 15 മിനിറ്റുമെടുത്താണ് വീഡിയോ ചിത്രീകരിക്കുന്ന സംഘം ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ എത്തിയതെന്നും ഒരൊറ്റ ഡ്രോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ മുഴുവൻ പകർത്തിയതെന്നും എമിറേറ്സ് വ്യക്തമാക്കി.
2010 ജനുവരി നാലിനാണ് ബുര്‍ജ് ഖലീഫ അഥവാ ഖലീഫ ടവർ ഉദ്ഘാടനം ചെയ്തത്. ലോകത്തില്‍ തന്നെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് കഴിഞ്ഞ ജനുവരിയിൽ 11 വയസ്സ് തികഞ്ഞു. ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് മറി കടക്കാന്‍ ഇതുവരെ മറ്റൊരു കെട്ടിടം വന്നിട്ടില്ല. 2004 ജനുവരിവരിയിലാണ് ബുര്‍ജ് ഖലീഫയുടെ പണി തുടങ്ങിയത്. കൃത്യം ആറ് വര്‍ഷം കൊണ്ട് പണി തീര്‍ത്തു. 829.8 മീ (2,722 അടി) ഉയരം. 163 നിലകളാണ് കെട്ടിടത്തിലുള്ളത്. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് അന്ന് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 12,000 തൊഴിലാളികളാണ് നിർമാണത്തിൽ പങ്കെടുത്തത്. 30,000 വീടുകൾ, ഒൻപത് ഹോട്ടലുകൾ, എന്നിവയെല്ലാം ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും ആകർഷകമായ പുതുവത്സരാഘോഷങ്ങളിലൊന്ന് നടക്കുന്നത് ഇവിടെയാണ്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള സാംസങ് സി ആന്റ് ടി ആണ് ഈ ടവർ നിർമ്മിച്ചത്. ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്രദിനത്തിന് ബുര്‍ജ് ഖലീഫയില്‍ അതത് രാജ്യത്തെ ദേശീയ പതാകകള്‍ തെളിയും. താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം, കൂടുതൽ നിലകളുള്ള കെട്ടിടം, കൂടുതൽ ഉയരത്തിൽ പാർപ്പിടങ്ങളുള്ള കെട്ടിടം, എറ്റവും ഉയരത്തിൽനിന്ന് പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന കെട്ടിടം, കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ, നീളം കൂടിയ എലിവേറ്റർ എന്നിവയാണ് മറ്റു പ്രത്യേകതകള്‍ .
https://www.facebook.com/Malayalivartha


























