ഇത് തുടർന്നാൽ മൂന്ന് മാസം മതി! സൈന്യത്തെയിറക്കി അഫ്ഗാൻ.... അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആ കണ്ടെത്തൽ!

അഫ്ഗാൻ സേനയും താലിബാനും തമ്മിൽ പോരാട്ടം കനക്കുന്നതിന്റെ ലക്ഷണങ്ങളാണ് ദിനംപ്രതി അഫ്ഗാനിസ്ഥാനിൽ നിന്നും നാം കേൾക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
പ്രധാനപ്പെട്ട പ്രവിശ്യകളിൽ പലതിലും താലിബാനു മുന്നിൽ അഫ്ഗാൻ സേന കീഴടങ്ങിയിട്ടുണ്ട്. സ്‌ത്രീകളെ ഭാര്യമാരാക്കാൻ പിടിച്ചു കൊണ്ടു പോകുന്നതടക്കം ക്രൂരമായ പ്രവർത്തികൾ നടപ്പാക്കാൻ താലിബാൻ ശ്രമം തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്വാധീനം പിടിമുറുക്കുകയാണ്. രാജ്യത്തിന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാൻ നിയന്ത്രണത്തിലായെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ബഗ്ലാൻ പ്രവിശ്യയുടെ തലസ്ഥാനമായ പുൽ ഇ ഖുംരി താലിബാൻ പിടിച്ചെടുത്തു. ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് താലിബാൻ പിടിച്ചെടുക്കുന്നത്.
അഫ്‌ഗാനിൽ നിന്നും ഈ പോരാട്ടത്തിന്റെ വാർത്തകൾ വരുമ്പോൾ പ്രധാനപ്പെട്ടൊരു വിവരം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം അമേരിക്കൻ പ്രതിരോധ വകുപ്പിന് കൈമാറി.
30 ദിവസങ്ങൾക്കകം അഫ്‌ഗാൻ തലസ്ഥാനമായ കാബൂൾ താലിബൻ വളയാമെന്നും 90 ദിവസത്തിനകം കാബൂളിൽ ഭരണ പിടിച്ചെടുത്തേക്കാമെന്നുമാണ് ഇവർ നൽകിയ വിവരം. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എട്ട് പ്രവിശ്യകൾ കീഴടക്കാൻ താലിബാന് വേണ്ടിവന്നത് വെറും ആറ് ദിവസങ്ങൾ മാത്രമാണെന്നത് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്തെ 65 ശതമാനം ഭാഗങ്ങളും ഇവർ പിടിച്ചെടുക്കുകയും പതിനൊന്നോളം പ്രവിശ്യകളിലെങ്കിലും നേരിട്ട് ഭരണം നടത്തുകയും ചെയ്യുന്നതായി യൂറോപ്യൻ യൂണിയനും അറിയിച്ചിരുന്നു.
ആറ് മാസത്തിനകം അഫ്ഗാൻ സർക്കാർ വീഴുമെന്ന് അമേരിക്കൻ രഹസ്യന്വേഷണ വിഭാഗം മുൻപ് അറിയിച്ചിരുന്നു. എന്നാൽ വിചാരിച്ചതിലും വേഗത്തിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ ആധിപത്യം നേടുന്നതെന്നാണ് പുതിയ അറിവ്. എന്നാൽ തങ്ങളുടെ നിഗമനങ്ങൾ മുൻകൂട്ടിയുളളതല്ലെന്നും അഫ്ഗാൻ സൈന്യം എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കാമെന്നും അമേരിക്ക കണക്കാക്കുന്നുണ്ട്.
താലിബാനെതിരെ അഫ്ഗാനിലെ നേതാക്കൾ ഒരുമിച്ച് പോരാടണമെന്ന് തന്നെയാണ് ഈയൊരു സാഹചര്യത്തിലും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആഹ്വാനം ചെയ്യുന്നത്. ''അഫ്ഗാൻ നേതാക്കൾ ഒരുമിച്ച് നിൽക്കണം. താലിബാനേക്കാൾ സൈനിക ബലം അഫ്ഗാൻ സൈന്യത്തിനുണ്ട്. അവർ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യണം'' എന്നാണ് ബൈഡൻ വൈറ്റ്ഹൗസിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
''അഫ്ഗാനിൽ നിന്ന് സൈനികരെ പിൻവലിച്ചതിൽ ഖേദമില്ലെന്നും ബൈഡൻ വ്യക്തമാക്കി. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു ട്രില്ല്യൺ ഡോളർ അഫ്ഗാനിൽ ചെലവാക്കി. ആയിരക്കണക്കിന് സൈനികരെ നഷ്ടപ്പെട്ടു. ഇനി അഫ്ഗാന് ആവശ്യമായ പിന്തുണ നൽകും'' എന്നാണ് അദ്ദേഹം പറഞ്ഞത്.
20 വർഷത്തിന് ശേഷം അമേരിക്കൻ സൈന്യത്തെ അഫ്‌ഗാനിൽ നിന്ന് തിരികെവിളിച്ച തന്റെ തീരുമാനത്തിൽ ഖേദമില്ലെന്ന് മുൻപ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. അഫ്ഗാൻ സൈന്യത്തിലെ ആൾബലം താലിബാനെക്കാൾ വളരെക്കൂടുതലാണെന്നും അവർ യുദ്ധ തൽപരരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അഫ്ഗാനുള്ള മറ്റു സഹായങ്ങൾ തുടരുമെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശവും കീഴടക്കിയ താലിബാൻ മുന്നേറ്റം തുടരുന്നതിനിടെയാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനിലെ ജനാധിപത്യം സംരക്ഷിക്കുന്നതാനായി പ്രാദേശിക മിലിറ്റന്റ് ഗ്രൂപ്പുകളുടെ സഹായം പ്രസിഡന്റ് അശ്‌റഫ് ഗനി തേടിയിരുന്നു. താലിബാനെ തടയണമെന്ന് അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു. ഐബാക് മേഖലയിൽ സർക്കാർ കാര്യാലയങ്ങൾ ലക്ഷ്യം വെച്ചാണ് താലിബാൻ നീങ്ങുന്നത്. പല പ്രവിശ്യകളിൽ നിന്നും ആളുകൾ തലസ്ഥാനമായ കാബൂളിലേക്ക് കുടിയേറി തുടങ്ങി. ഏകദേശം 60000ത്തോളം കുടുംബങ്ങളാണ് പല പ്രവിശ്യകളിൽ നിന്നുമായി താലിബാൻ ഭീഷണിയെ തുടർന്ന് നാടുവിട്ടത്.
അഫ്ഗാനിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതോടെയാണ് താലിബാൻ പിടിമുറുക്കിയത്. ഈ മാസത്തോടെ അമേരിക്കയുടെ പിന്മാറ്റം പൂർണമാകും. അഫ്ഗാനിൽ യു.എസ് എംബസിയും കാബൂളിലെ എയർപോർട്ടും സംരക്ഷിക്കാനുളളതൊഴികെ എല്ലാ സൈന്യത്തെയും അമേരിക്ക പിൻവലിച്ചു, ഓഗസ്‌റ്റ് 31ന് സൈനിക ദൗത്യം അവസാനിപ്പിക്കാനാണ് തീരുമാനം.
അതിനിടെ മറ്റൊരു വാർത്തയും നേരത്തേ പുറത്ത് വന്നിരുന്നു. അതായത്, താലിബാനുമായി അതിരൂക്ഷമായ പോരാട്ടം നടക്കുന്ന വടക്കൻ നഗരമായ മസാരെ ഷെരീഫിലേക്ക് പറന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി. നാലു ഭാഗത്തുനിന്നുമുള്ള താലിബാൻ ആക്രമണം നേരിടുന്ന അഫ്ഗാൻ സൈന്യത്തിനു പിന്തുണ നൽകാനാണ് പ്രസിഡന്റ് നേരിട്ട് മസാരെ ഷെരീഫിലേക്ക് എത്തിയത്. താലിബാനെതിരെ കൂടുതൽ നാട്ടുസൈന്യങ്ങളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റ്
സുരക്ഷാ സേനയ്‌ക്കൊപ്പം അണിനിരക്കണമെന്ന് നാട്ടുസേനകളോട് പ്രസിഡന്റ് അഷ്‌റഫ് ഗാനി അഭ്യർഥിച്ചിരുന്നു. രാജ്യത്തു ജനാധിപത്യം നിലനിർത്താൻ സർക്കാരിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫൈസാബാദ് താലിബാൻ കീഴടക്കിയതിനു പിന്നാലെയാണ് അഷ്‌റഫ് ഗാനി മസാരെയിൽ എത്തിയിരിക്കുന്നത്. മസാരെയിലെ കരുത്തനായ അറ്റാ മുഹമ്മദ് നൂറുമായും യുദ്ധപ്രഭുവായ അബ്ദുൽ റഷീദ് ദോസ്തവുമായും നഗരത്തിന്റെ സുരക്ഷ സംബന്ധിച്ച് പ്രസിഡന്റ് ചർച്ച നടത്തി.
മസാരെ ഷെരീഫ് വീഴുന്നത് ഗാനി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമായിരിക്കും. വടക്കൻ മേഖലയുടെ പൂർണമായ തകർച്ചയായിരിക്കും ഇതോടെ സംഭവിക്കുക. ഗാനി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് അബ്ദുൽ റഷീദ് ദോസ്തം കാബൂളിൽനിന്ന് മസാരെയിലേക്ക് കമാൻഡോകളുമായി വിമാനത്തിൽ പോകുന്നതിന്റെ ചിത്രങ്ങൾ സർക്കാർ ഔദ്യോഗിക സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























