അഫ്ഗാനിൽ ഇനി ഇടക്കാല സർക്കാർ... പ്രധാനമന്ത്രിയായി മുല്ല ഹസന്‍ അഖുന്ദ്... മുന്നിലെ പ്രതിസന്ധി!

ഏറെ രാഷ്ട്രീയ സമ്മർദ്ദത്തിനും തമ്മിൽ തല്ലിനും ശേഷം ഇപ്പോൾ സർക്കാർ രൂപീകരണം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഊഹാപോഹങ്ങൾക്കൊക്കെ വിരാമമിട്ട് കൊണ്ടാണ് ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചിട്ടുള്ളത്. ഇനി മുതൽ അഫ്ഗാനെ നയിക്കുന്നത് ഇവരായിരിക്കും. ഏറെ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിലാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മുല്ല ഹസന്‍ അഖുന്ദിന്റെ നേതൃത്വത്തിലാണ് അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാരിനെ താലിബാന്‍ രൂപവത്കരിച്ചിരിക്കുന്നത്. 2001ല്‍ താലിബാനെ യുഎസ് പുറത്താക്കും മുമ്പ് മന്ത്രിയായിരുന്നു മുല്ല ഹസ്സന്‍ അഖുന്‍ദ്. സായുധ സേനയുടെ സ്ഥാപകരില്‍ ഒരാള്‍. നേരത്തേ പ്രധാനമന്ത്രി ആകും എന്ന് പ്രതീക്ഷിച്ചിരുന്ന മുല്ല അബ്ദുള്‍ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകുമെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഫ്ഗാന്‍ സൈന്യത്തെ കീഴടക്കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് താലിബാന്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. അമീര്‍ മുതാഖിക്കാണ് വിദേശകാര്യം. ഷേര്‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും. ആമിർ ഖാൻ മുറ്റാഖിയ്ക്കാകും വിദേശകാര്യ ചുമതല.
ദോഹ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് മുറ്റാഖി ആയിരുന്നു. ഇതടക്കം 33 അംഗ മന്ത്രിസഭയാണ് താലിബാൻ പ്രഖ്യാപിച്ചത്. പട്ടിക പൂർണമല്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുളളവർക്ക് പങ്കാളിത്തമുണ്ടാകുമെന്നും താലിബാൻ വക്താവ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്. സർക്കാർ രൂപീകരണം സമ്പന്ധിച്ച് പ്രഖ്യാപനമുണ്ടായെങ്കിലും കാബൂളിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. താലിബാനും പാക് സർക്കാരിനുമെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. പ്രകടനത്തിന് നേരെ താലിബാൻ വെടിയുതിർത്തു. പാഞ്ച് ഷിർ കീഴടക്കാൻ താലിബാന് പാകിസ്ഥാൻ സഹായം നൽകിയതിനെതിരെ ആയിരുന്നു പ്രകടനം . സ്ത്രീകൾ അടക്കം ആയിരങ്ങളാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. ഒരാഴ്ചയായി ചെറുതും വലുതുമായ പ്രതിഷേധങ്ങൾ കാബൂളിൽ നടക്കുന്നുണ്ട്.
സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാനില്‍ ഉള്‍പ്പോര് രൂക്ഷമാണെന്നും നേരത്തെ സൂചനകൾ പുറത്ത് വന്നിരുന്നു. അഫ്ഗാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തില്‍ അവശേഷിച്ചിരുന്ന ഒരെയൊരു മേഖലയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
https://www.facebook.com/Malayalivartha






















