31 മില്യൺ നിക്ഷേപവുമായി ചൈന... പിന്നെയും താലിബാൻ ക്രൂരത! ഇന്ത്യയോടൊപ്പം കൈകോർത്ത് പാഠം പഠിപ്പിക്കുമെന്ന് യുഎസ്സും... കൈകോർക്കാൻ റഷ്യയും...

ആട്ടിൻ തോലിട്ട ചെന്നായ എന്നൊരു പദ പ്രയോഗം നമ്മുടെ നാട്ടിൻ പ്രദേശങ്ങലിലുണ്ട്. ഇതിനെ കൊണ്ട് എന്താണ് അർഥമാക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാൽ ഇക്കാലത്ത് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നത് താലിബാനെയാണ്. കാരണം അധികാരത്തിൽ എത്താൻ വേണ്ടി അവർ പറഞ്ഞ വാക്കുകൾക്കെല്ലാം പുല്ലുവില കല്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ അവരുടെ പ്രവർത്തന രീതി.
പാഞ്ച്ശീറിൽ താലിബാൻ വിരുദ്ധ സേനയെ അടിച്ചമർത്താൻ പാക്കിസ്ഥാൻ നടത്തിയ ഗൂഢതന്ത്രങ്ങൾക്കെതിരെ കനത്ത പ്രതിഷേധവും പോരാട്ടവുമായിട്ടാണ് ഇപ്പോൾ ജനങ്ങൾ തെരുവിലിറങ്ങിയത്. താലിബാനെ അതിൽ ഞെട്ടിച്ചത് സ്ത്രീകളാണ്. കാരണം തോക്ക് ചൂണ്ടിയിട്ട് പോലും തെല്ലും ഭയം മുഖത്ത് കാണിക്കാതെ നെഞ്ചുവിരിച്ച് നിൽക്കുകയായിരുന്നു അവിടുത്തെ സ്ത്രീകൾ ചെയ്തത്. എന്നാൽ ഒടുവിൽ തനിനിറം പുറത്തെടുത്തിരിക്കുകയാണ് ഭീകരർ.
കാബൂളിലെ തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയ വനിതകളെ താലിബാനികൾ ചാട്ടവാറിന് അടിച്ചോടിച്ചതായിട്ടുള്ള വിവരമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ സ്ത്രീകളെയാണു ചാട്ടവാർ കൊണ്ട് അടിച്ചോടിച്ചത്.
പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കും എന്ന് പ്രഖ്യാപനം നടത്തിയ താലിബാൻ തന്നെയാണ് ഇപ്പോൾ ഈ ദുഷ്ടപ്രവർത്തികൾ ചെയ്യുന്നത് എന്ന് കൂടി ഓർക്കണം.
വീടുകളിലേക്കു മടങ്ങാനും താലിബാന്‍ ഭരണകൂടത്തെ അംഗീകാരിക്കാനും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നു പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. സ്ത്രീകള്‍ക്കു യാതൊരു പരിഗണനയും നല്‍കാത്ത ഭരണകൂടത്തെ തങ്ങള്‍ എന്തിനാണ് അംഗീകരിക്കുന്നതെന്ന് ചോദ്യം ഉയരുന്നത്. സ്ത്രീകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് താലിബാന്‍കാരെ അങ്ങേയറ്റം ചൊടിപ്പിച്ചിട്ടുണ്ടായിരുന്നു. താലിബാന്‍ അധികാരമേറ്റതിനു ശേഷം നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്. ചാട്ടവാറടി ഉള്‍പ്പെടെ അതിക്രൂരമായ നടപടികളിലൂടെ സമൂഹത്തിനു ശക്തമായ സന്ദേശം നല്‍കാനുള്ള നീക്കമാണു താലിബാന്‍ നടത്തിയത്.
പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും സമാനമായ കൊടും ക്രൂരത തന്നെയാണ് കാട്ടിയിട്ടുള്ളത്. നേരത്തേ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിക്കിയെ ഓർമിപ്പിക്കുകയാണ് ഇപ്പോഴത്തെ ക്രൂരത. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കാണ് താലിബാന്റെ ക്രൂരമര്‍ദനം ഏറ്റത്.
മര്‍ദനമേറ്റ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. എറ്റിലാ അട്രോസിലെ മാധ്യമപ്രവര്‍ത്തകരായ നെമാത് നഖ്‌വി, താഖി ദര്യാബി എന്നിവര്‍ക്കാണ് താലിബാന്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
കാബൂളിലെ വനിതാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ഇവരെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നെന്ന് മര്‍ക്കസ് യാം പറയുന്നത്. ആകാശത്തേക്ക് വെടിവെച്ചായിരുന്നു താലിബാന്‍ പ്രതിഷേധക്കാരോടു പ്രതികരിച്ചത്. ഈ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തങ്ങളുടെ ക്യാമറാമാന്‍ വഹീദ് അഹ്മദിയെ താലിബാന്‍ കസ്റ്റഡിയിലെടുക്കുകയും ക്യാമറ പിടിച്ചെടുക്കുകയും ചെയ്തതായി അഫ്ഗാനിസ്താനിലെ ടോളോ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ പാകിസ്താന്‍ ഇടപെടല്‍ നടത്തുന്നതിനെതിരെയും പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനൊപ്പം ചേര്‍ന്ന് വ്യോമാക്രമണം നടത്തിയതിനെതിരെയും ആയിരുന്നു പ്രതിഷേധം.
അതേസമയം, പ്രതിഷേധങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ കാബൂളിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിക്കപ്പെടുന്നതും ആളുകള്‍ കൂട്ടംചേരുന്നത് തടയാനാണ് ഈ നീക്കമെന്നാണ് സൂചന. സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടുമെന്നു താലിബാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ ഭരണകൂടം പ്രഖ്യാപിക്കപ്പെട്ടതോടെ ആ സാധ്യത വാഗ്ദാനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്ത്.
അതേസമയം, അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ വിദേശകാര്യസെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വിളിച്ചു ചേർത്ത യോഗത്തിൽ ഇന്ത്യയടക്കമുള്ള പ്രധാന രാഷ്ട്രങ്ങൾ പങ്കുചേർന്നിരുന്നു. യോഗത്തിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടേയും കുട്ടികളുടെ സുരക്ഷയും തുല്യനീതിയും ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്നും ഭീകരരുടെ താവളമായി അഫ്ഗാനെ മാറ്റാൻ അനുവദിക്കില്ലെന്നും ആൻ്റണി ബ്ലിങ്കൻ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്.
യോഗത്തിൽ പാകിസ്ഥാനും പങ്കെടുത്തു എന്നതാണ് മറ്റൊരു രസകരമായ മറ്റൊരു വസ്തുത. ഹഖാനി നെറ്റ്.വർക്കിനും താലിബാനുമിടയിലെ തർക്കം തീർക്കാൻ ഐഎസ്ഐ മേധാവി നേരിട്ട് കാബൂളിൽ എത്തിയത് വാർത്തയായതിന് പിന്നാലെയാണ് അവിടുത്തെ ക്രമസമാധാനം ഉറപ്പാക്കാൻ ഇടപെടുമെന്ന അമേരിക്കൻ പ്രസ്താവനയിൽ പാകിസ്ഥാൻ ഒപ്പം നിൽക്കുന്നത്.
നിലവിൽ ഇന്ത്യയുടെ മുന്നിലെ പ്രധാന പ്രശ്നം ഹഖാനി നേതാവായ സിറാജ്ജുദ്ദീൻ ഹഖാനിയാണ് താലിബാൻ സർക്കാരിൽ ആഭ്യന്തരമന്ത്രി എന്നതാണ്. 2008-ൽ കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഹഖാനി ഗ്രൂപ്പാണ്. അങ്ങനെയൊരു സംഘടന നിർണായകമായ സർക്കാരിനെ എങ്ങനെ അംഗീകരിക്കും എന്നതാണ് ഇന്ത്യ നേരിടുന്ന ചോദ്യം. ഇനിയും ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകില്ലേ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
അഫ്ഗാനിലെ സാഹചര്യങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്ന് കാത്തിരുന്നറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കും എന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട്. എന്തായാലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ന് നിലപാട് വ്യക്തമാക്കും എന്നാണ് സൂചന. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നുണ്ട്. ഇതിലെ പ്രധാന ചർച്ചാ വിഷയമായി മാറുന്നത് അഫ്ഗാനിസ്ഥാനിൽ ഇനി എന്ത് മുന്നൊരുക്കമാണ് ലോകരാജ്യങ്ങൾ സ്വീകരിക്കേണ്ടത് എന്നതാണ്.
അഫ്ഗാനിൽ നിർണായക ഇടപെടൽ നടത്തുന്ന ചൈനയുടേയും റഷ്യയുടേയും സാന്നിധ്യത്തിൽ പുതിയ അഫ്ഗാൻ സർക്കാരിനോടുള്ള തങ്ങളുടെ നിലപാട് ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക് കേന്ദ്രീകൃത ഭീകരസംഘടനകള്‍ ഭരണത്തിൽ ഇടപെടുന്നതിനെതിരെ മോദി മുന്നറിയിപ്പ് നൽകും എന്ന പ്രതീക്ഷയും നിൽക്കുന്നുണ്ട്.
അതോടൊപ്പം താലിബാൻ നയിക്കുന്ന താൽക്കാലിക സർക്കാരിനെ പിന്തുണയ്‌ക്കുന്നെന്ന് ചൈന അറിയിക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ സർക്കാരിന് സഹായമായി 31 മില്യൺ അമേരിക്കൻ ഡോളർ സഹായവും ചൈന പ്രഖ്യാപിച്ചു.
പാകിസ്ഥാൻ മുൻകൈയെടുത്ത് സംഘടിപ്പിച്ച യോഗത്തിൽ ഇറാൻ, താജികിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു. എന്നാൽ റഷ്യ യോഗത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. ഇത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയോട് ചേർന്ന് നിൽക്കുന്ന നിലപാടിലേക്ക് റഷ്യ ഉറച്ച് നിൽക്കുന്നു എന്നതിന്റെ സൂചനയാണ്.
https://www.facebook.com/Malayalivartha






















