കഴുത്തറുത്ത് വിനോദ കടല്‍വേട്ട!! ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപില്‍ അതിക്രൂരമായി ആയിരത്തിലധികം ഡോള്‍ഫിനുകളെ കൊന്നൊടുക്കി: സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

ഡെന്‍മാര്‍ക്കിലെ ഫെറോ ദ്വീപില്‍ അതിക്രൂരമായി ആയിരത്തിലധികം ഡോള്‍ഫിനുകളെ കൊന്നൊടുക്കി. ദ്വീപില്‍ വര്‍ഷം തോറും നടക്കുന്ന ഗ്രൈന്‍ഡഡ്രാപ് എന്ന വിനോദ കടല്‍വേട്ടയുടെ ഭാഗമായാണ് സ്‌കാലബൊട്‌നൂര്‍
ബീച്ചില്‍ ഒരു ദിവസം മാത്രം 1500ഓളം ഡോള്‍ഫിനുകളെ കൊന്നൊടുക്കിയത്. 400 വര്‍ഷത്തോളമായി തുടരുന്ന ഈ ആചാരത്തിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ദ്വീപില്‍ തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും വേട്ടയാടുന്നത്.
തീരത്തോട് ചേര്‍ന്ന് ചത്തു കിടക്കുന്ന ഡോള്‍ഫിനുകളുടെ ചിത്രങ്ങളും, ഇവയുടെ കഴുത്തറക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരയോട് ചേര്‍ന്ന ഭാഗമെല്ലാം രക്തത്തില്‍ കുളിച്ചുകിടക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് ദ്വീപ് നിവാസികളുടെ വിനോദത്തിനായുള്ള ക്രൂരകൃത്യത്തിനെതിരേ ആഗോളതലത്തില്‍ വലിയ രോഷമാണ് ഉയര്‍ന്നു വരുന്നത്. ഡോള്‍ഫിന്‍ വേട്ടയ്‌ക്കെതിരേ നടപടി വേണമെന്നാണ് സംഘടനകളുടെ ആവശ്യം.
പ്രജനനത്തിനായി എത്തുന്ന തിമിംഗലങ്ങളെ വേട്ടക്കാര്‍ പ്രത്യേക ബോട്ടുകളില്‍ തീരത്തോട് അടുപ്പിക്കുകയും തീരത്തു നില്‍ക്കുന്നവര്‍ ഡ്രില്ലിങ് മെഷീനും മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ആസ്വദിച്ച് കഴുത്തറുക്കുകയുമാണ് ചെയ്യുന്നത്. തിമിംഗലങ്ങളെയും ഡോള്‍ഫിനേയും വേട്ടയാടി കഴുത്തറുക്കുന്നത് കാണാന്‍ നിരവധി ആളുകളാണ് ദ്വീപില്‍ തടിച്ചു കൂടിയത്.
https://www.facebook.com/Malayalivartha






















