ഇളം പിങ്കു നിറത്തിലുള്ള വസ്ത്രത്തിൽ മണവാട്ടിയായി അണിഞ്ഞൊരുങ്ങി മലാല യൂസഫ്സായി; മലാലയുടെ കരങ്ങൾ ചേർത്ത് പിടിച്ച് വരൻ അസീർ മാലിക്ക്; ശരീരത്തിൽ തുളച്ചിറങ്ങിയ താലിബാന്റെ വെടിയുണ്ടകളെ അതിജീവിച്ച മലാലയ്ക്ക് വിവാഹ സാഫല്യം; ആശംസകളുമായി ലോകം

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി താലിബാനെതിരെ പോരാടി വെടിയുണ്ടകൾ സ്വന്തം ശരീരത്തിൽ തുളച്ചു ഇറങ്ങിയിട്ടും മരണത്തെ മുഖാമുഖം കണ്ട് അതിനെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിൽ അഭിമാനത്തോടെ ഉയർന്നുനിൽക്കുന്ന മലാല യൂസഫ്സായിയുടെ കല്യാണം കഴിഞ്ഞു.
സമാധാന നൊബേൽ പുരസ്കാര ജേതാവ് കൂടിയാണ് മലാല യൂസഫ്സായി . പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. ബർമിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് മലാല ട്വിറ്ററിലൂടെ അറിയിച്ചു .
നിക്കാഹിന്റെ ചിത്രങ്ങളും മലാല പങ്കുവയ്‌ക്കുകയും ചെയ്തു. അതി മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് മലാല യൂസഫ്സായിയെ മണവാട്ടി വേഷത്തിൽ കാണാൻ സാധിക്കുന്നത്. ഇളം പിങ്കു നിറത്തിലുള്ള വസ്ത്രത്തിലാണ് മലാല അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി വാദിച്ചതിന് 2012 ൽ പതിനഞ്ചാം വയസ്സിൽ പാക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റൽക്കുകയായിരുന്നു മലാലയ്ക്ക്.
ഇങ്ങെനയാണ് മലാല ലോകശ്രദ്ധ നേടിയത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16–ാം വയസ്സിൽ യുഎന്നിൽ പ്രസംഗിക്കുകയും ചെയ്തു . 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം നേടിയെടുത്തു . ഭീകരർക്ക് പുസ്തകങ്ങളെയും പേനകളെയും ഭയമാണ്. വിദ്യാഭ്യാസത്തിന്റെ ശക്തി അവരെ ഭയപ്പെടുത്തുന്നു. അവർക്കു സ്ത്രീകളെ ഭയമാണെന്ന മലാലയുടെ വാക്കുകൾ വളരെ പ്രസിദ്ധമാണ്. 2012 ഒക്ടോബർ 9ന് സ്വാത്ത് താഴ്‌വരയിലെ ഖുശാൽ സ്കൂളിൽനിന്നു വിദ്യാർഥിനികളുമായി പോകുകയായിരുന്ന വാനിനകത്ത് വച്ചാണ് മലാലയ്‌ക്കു വെടിയേറ്റത് .
പെട്ടെന്നു വാനിലേക്ക് താടി നീട്ടിയ ഒരു ചെറുപ്പക്കാരൻ ഖുശാൽ സ്കൂളിലെ ബസാണോ എന്ന് ചോദിച്ച് കയറി വന്നു . അപ്പോഴേക്കും പുറകിലെ വാതിൽ വലിച്ചുതുറന്ന് തോക്കുമായി മറ്റൊരാൾ വാനിന് അകത്തേക്കു ചാടിക്കയറി. ‘ആരാണു മലാല? ആരാണെന്നു പറഞ്ഞില്ലെങ്കിൽ എല്ലാവരെയും വെടിവയ്ക്കുമെന്ന് ’ പറഞ്ഞു . ആരും അതിനു മറുപടി പറഞ്ഞില്ല. പക്ഷേ എല്ലാവരും മലാലയെ നോക്കി ആരാണു മലാലയെന്ന് അയാൾക്കു മനസ്സിലായി. മലാലയുടെ തലയെ ഉന്നംവച്ച് അയാൾ വെടിയുതിർത്തു. ഇടതുപുരികത്തിലാണ് വെടി കൊണ്ടത്. ബുള്ളറ്റ് തലയുടെ വശത്തുകൂടി ചുമലിലെത്തി.
ചെവിയിലൂടെ ചോരയൊഴുകി. രണ്ടാമത്തെ വെടിയുണ്ട ഷാസിയയുടെ ഇടതു കയ്യിൽ കൊണ്ടു. മൂന്നാമത്തേത് കൈനത്തിന്റെ വലതുകയ്യിൽ കൊണ്ടു. ഭീകരതയ്ക്ക് ഇരയായി ആശുപത്രിക്കിടക്കയിൽ കിടന്ന അവൾക്കായി ലോകം മുഴുവൻ പ്രാർഥിച്ചു. ദീർഘമായ ചികിത്സയ്ക്കൊടുവിൽ അവൾ ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു, താലിബാനി ഭീകരതയുടെ ജീവിക്കുന്ന ദൃഷ്ടാന്തമായി മലാല മാറി.
https://www.facebook.com/Malayalivartha






















