നാട്ടിൽ എത്താനാകാതെ മലയാളികൾ; 14 ദിവസം കർശന നിരീക്ഷണം; പ്രവാസി മലയാളികളുടെ ക്രിസ്മസ്, ന്യൂ ഇയർ യാത്രാ മോഹങ്ങൾ അവതാളത്തിലാക്കി ഒമിക്രോൺ

കോവിഡ് എന്ന ഇത്തിരി കുഞ്ഞൻ വൈറസ് നമ്മുടെ സന്തോഷങ്ങൾക്കും ആഘോഷങ്ങൾക്കുമെല്ലാം മങ്ങൽ ഏൽപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഓണത്തിനും ക്രിസ്മസിനും പുതുവത്സര ദിനത്തിലുമൊക്കെ നാട്ടിൽ എത്തി വീട്ടുകാരോടും ബന്ധുക്കളോടുമൊപ്പം ആഘോഷ പരിപാടികളിൽ പങ്കെടുക്കാനുള്ള പ്രവാസികളുടെ അവസരങ്ങൾ എല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് ഇല്ലാതാക്കി തുടങ്ങിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടായത് പ്രവാസികൾക്ക് ഏറെ ആശവസത്തിന് വഴി വച്ചിരുന്നു. അടഞ്ഞ രാജ്യാതിർത്തികൾ വീണ്ടും തുറന്നതോടെ ആശങ്കകൾ ചെറുതായി മാറി തുടങ്ങി.
ചെറിയ രീതിയിലെങ്കിലുമുള്ള ഒത്തു ചേരലുകൾക്ക് പ്രവാസികൾ കൊതിച്ചു. എന്നാൽ ആ മോഹങ്ങളെയെല്ലാം ആസ്ഥാനത്താക്കിയാണ് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ എത്തിയിരിക്കുന്നത്. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരുന്ന പ്രവാസികളുടെ മോഹങ്ങളേ തകർത്തുകൊണ്ടാണ് പുതിയ വകഭേദം എത്തുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം ഇതിനോടകം 30 ഓളം രാജ്യങ്ങളിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചത് ഏറെ ആശങ്കയാകുകയാണ്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ മുടക്കിയത് ബ്രിട്ടനിലെ മലയാളികളുടെ യാത്രാസ്വപ്നങ്ങളാണ്. രണ്ടുവർഷത്തെ കാത്തിരിപ്പിനു ശേഷം നിയന്ത്രണങ്ങളില്ലാതെ യാത്രാചെയ്യാമെന്ന സ്ഥിതിയായപ്പോഴേക്കും നാട്ടിലേക്കുള്ള വിമാനങ്ങളെല്ലാം ദിവസവും നിറയുന്ന സ്ഥിതിയായിരുന്നു. ഡയറക്ട് വിമാനങ്ങളിൽ മാത്രം ഓരോ ആഴ്ചയും കൊച്ചിയിൽ വന്നിറങ്ങിയിരുന്നത് എഴൂന്നൂറിലേറെ ബ്രിട്ടിഷ് മലയാളികളാണ്. ഗൾഫ് നാടുകളിലൂടെ പഴയ രീതിയിൽ എത്തിയിരുന്നവർ വേറെയും.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നത് ആയിരക്കണക്കിന് ആളുകളാണ്. രജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ഇവരെയെല്ലാം നിരാശരാക്കുന്ന തീരുമാനമാണ് ഇന്ത്യാ ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നും നാട്ടിലെത്തുന്നവർ ഏഴുദിവസത്തെ ക്വാറന്റീനും പിന്നീട് ഏഴു ദിവസത്തെ സ്വയം നിരീക്ഷണത്തിനും വിധേയരാകണം എന്ന നിബന്ധന വന്നതോടെ ചെറിയ കാലത്തേക്ക് നാട്ടിൽ പോയിട്ട് വലിയ കാര്യമില്ല എന്ന സ്ഥിതിയായി.
പുറത്തിറങ്ങാൻ 14 ദിവസം കാത്തിരിക്കേണ്ട സ്ഥിതി ജോലിസ്ഥലത്തുനിന്നും അവധിയെടുത്ത് നാട്ടിലെത്തുന്ന പ്രവാസിക്ക് താങ്ങാവുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ നൂറുകണക്കിന് ആളുകളാണ് ഒമിക്രോൺ നിയന്ത്രണങ്ങളെ ഭയന്ന് യാത്ര വേണ്ടെന്നു വയ്ക്കുന്നത്. പലരും ടിക്കറ്റ് ക്യാൻസൽ ചെയ്തു കഴിഞ്ഞു. നാട്ടിൽ പോയാൽതന്നെ മടങ്ങിയെത്താൻ വൈകുന്ന സാഹചര്യമുണ്ടാകുമോ എന്ന ഭയവും യാത്ര മാറ്റിവയ്ക്കാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട്.
ഇതിനിടെ ഒമിക്രോണിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ വസ്തുതകൾ വേണ്ടത്ര മനസിലാക്കാതെയാണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഡെൽറ്റ വകഭേദത്തേക്കാൾ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും രണ്ടുഡോസ് വാക്സിനെടുത്തവരിൽ ഈ വകഭേദത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയിലെല്ലന്ന റിപ്പോർട്ടുകളാണ് ഇവരെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ വീണ്ടും യാത്രാ നിരോധനം ഏര്‍പ്പെടുത്താനും അതിര്‍ത്തികള്‍ അടയ്ക്കാനും തുടങ്ങിയിരിക്കുകയാണ്. പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം അതിര്‍ത്തി നിയന്ത്രണ നടപടികള്‍ നടപ്പിലാക്കാൻ പല രാജ്യങ്ങളെയും നിര്‍ബന്ധതിരായിക്കിയിരിക്കുകയാണ്. വിദേശ യാത്രകള്‍ക്കായി വീണ്ടും തുറന്നു തുടങ്ങിയ സന്ദര്‍ഭത്തിലാണ് പല രാജ്യങ്ങള്‍ക്കും ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി വീണ്ടും യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നത്. ചില രാജ്യങ്ങള്‍ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. അതേസമയം മറ്റ് ചില രാജ്യങ്ങള്‍ പരിശോധനകൾ കര്‍ശനമാക്കി.
ഇന്ത്യയിലും ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 66 ഉം 46 ഉം വയസുള്ള രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും . ഓരോ സംസ്ഥാനങ്ങളോടും പരിശോധന ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമൈക്രോണ്‍ കണ്ടെത്തലിനെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല, എന്നാല്‍ അവബോധം അത്യന്താപേക്ഷിതമാണ് . എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മുമ്പത്തെ വകഭേദത്തേക്കാള്‍ ഒമൈക്രോണിന് കൂടുതല്‍ വ്യാപനശേഷിയുണ്ടാകാമെന്നാണ് ആദ്യകാല സൂചനകള്‍ നല്‍കുന്നത്. എന്നിരുന്നാലും, മാരകമാണോ എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതും പ്രവാസികളെ ഏറെ ആശങ്കയിലാഴ്ത്തുകയാണ്.
https://www.facebook.com/Malayalivartha

























