ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ
ഇന്ത്യയുടെ കോവാക്സിൻ സ്വീകരിച്ചവർക്ക് ആശ്വാസ വാർത്തയുമായി സൗദി അറേബ്യ. കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നൽകി. ചൈനയുടെ സിനോഫാം, സിനോവാക്, ഇന്ത്യയുടെ കോവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകൾക്കാണ് സൗദി അംഗീകാരം നൽകിയത്. അംഗീകാരമുള്ള വാക്സിനുകളുടെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശനം അനുവദിക്കും. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്സിനുകൾക്കാണ് സൗദിയിൽ അംഗീകാരം ഉണ്ടായിരുന്നത്.
പുതുതായി നാലു വാക്‌സിനുകൾക്ക് കൂടി അംഗീകാരം ലഭിച്ചതോടെ ആകെ എട്ട് വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരമായി. അതേസമയം അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയ്ൻ പാലിക്കണം. അടുത്ത ജനുവരി മുതൽ സ്പുട്‌നിക് വി വാക്‌സിനും അംഗീകാരമുണ്ടാകും. രണ്ടു ഡോസ് സ്പുട്‌നിക് വി വാക്‌സിൻ സ്വീകരിക്കുന്നവരെയും സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കും. നേരത്തെ മുതൽ ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ കമ്പനിയുടെ ജാൻസൻ എന്നീ വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരമുണ്ട്.
ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക വാക്‌സിനുകൾ രണ്ടു ഡോസ് വീതവും ജാൻസൻ ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്. സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവർക്കും പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു.
കോവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശക വിസയിലും വരുന്നതിന് തടസ്സമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവാക്‌സിൻ, സിനോഫാം, സിനോവാക്, സ്പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഇവയിലേതെങ്കിലും വാക്സിൻ കുത്തിവെപ്പെടുത്തവരുടെ ആരോഗ്യ ഇമ്മ്യൂൺ സ്റ്റാറ്റസ് മാനദണ്ഡങ്ങളുടെ നിർവചനം പരിഷ്‌കരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിനായ കോവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനമെന്ന് പഠനം തെളിയിക്കുന്നുണ്ട്. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഡൽഹി എയിംസിലെ ആരോഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിലാണ് കോവാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനാണ് കോവാക്സിൻ. ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്. ജനുവരി 16 ന്, ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും ഇന്ത്യ കോവിഡ് വാക്സിൻ നൽകി തുടങ്ങിയ സമയത്ത്, എയിംസ് 23,000 ജീവനക്കാർക്ക് കോവാക്സിൻ നൽകിയിരുന്നു. 2,714 പേരിലാണ് പഠനം നടത്തിയത്. ഇതിൽ വാക്സിൻ സ്വീകരിച്ചശേഷവും 1,617 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി പഠനം പറയുന്നു. കോവാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ചവരിലും ഫലപ്രാപ്തി 50 ശതമാനമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു തുടക്കത്തിലെ പഠനങ്ങൾ.
എന്നാൽ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ പിടിമുറുക്കിയ ഡെൽറ്റ വകഭേദമാകാം കുറഞ്ഞ ഫലപ്രാപ്തിക്ക് കാരണമെന്നാണ് ഗേഷകർ പറയുന്നത്. ഡെൽറ്റ വകഭേദത്തിനെതിരെ ഒട്ടുമിക്ക വാക്സിനുകളുടെയും ഫലപ്രാപ്തി കുറവാണെന്ന് ഗവേഷകർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കോവാക്സിന് യുകെയും അംഗീകാരം നൽകിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച രണ്ടാമത്തെ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിച്ചതിനു പിന്നാലെയായിരുന്നു പുതിയ തീരുമാനം. രണ്ടു ഡോസ് കോവാക്സിൻ സ്വീകരിച്ചവർക്കു യുകെയിലേക്കുള്ള യാത്രയ്ക്കു മുൻപു ഇനി പിസിആർ പരിശോധന വേണ്ട. യുകെയിൽ ക്വാറന്റീനും ആവശ്യമില്ല. കോവിഷീൽഡും യുകെയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha