സൗദിയിൽ ആശങ്ക വർധിക്കുന്നു; ഒമൈക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; പ്രവാസികൾ പ്രതിസന്ധിയിൽ
രാജ്യത്ത് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദിയിൽ ആശങ്ക വർധിക്കുകയാണ്. ചികിത്സയിലുള്ള കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നു എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഇരുപത്തിനാലു മണിക്കൂറിനിടെ 43 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതോടെയാണിത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ 2,028 കൊറോണ രോഗികളാണ് ചികിത്സയിലുള്ളത്.കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നത് ജിദ്ദയിലാണ്. ഇവിടെ 243 പേര്‍ ചികിത്സയില്‍ കഴിയുന്നു. രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 114 പേരും മക്കയില്‍ 109 പേരും മദീനയില്‍ 106 പേരും യാമ്പുവില്‍ 67 പേരും ചികിത്സയില്‍ കഴിയുന്നു.
രാജ്യത്ത് പുതുതായി 26 കൊറോണ ബാധിതര്‍ രോഗമുക്തി നേടുകയും ഒരു കൊറോണ രോഗി മരിക്കുകയും ചെയ്തു. 37 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സൗദിയില്‍ ഇതുവരെ 5,49,955 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 5,39,082 പേര്‍ രോഗമുക്തി നേടുകയും 8,845 പേര്‍ മരണപ്പെടുകയും ചെയ്തു. കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 42,931 പേര്‍ക്ക് പി.സി.ആര്‍ പരിശോധനകള്‍ നടത്തി. സൗദിയില്‍ ഇതുവരെ 3,17,41,301 പി.സി.ആര്‍ പരിശോധനകളാണ് നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വടക്കേ ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ സൗദി പൗരനിൽ ആണ് ഒമൈക്രോൺ ബാധ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് അനുസരിച്ച് പരിവർത്തനം സംഭവിച്ച ഒമൈക്രോൺ കൊറോണ വൈറസ് വേരിയന്റ് അന്താരാഷ്‌ട്രതലത്തിൽ വ്യാപിക്കാനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും ശക്തിയുള്ളതാണ്.
ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നു. മലാവി, സാംബിയ, മഡഗാസ്‌കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ് എന്നീ രാജ്യങ്ങൾക്കാണ് യാത്ര വിലക്ക്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന സൗദി ഇതര യാത്രക്കാർക്ക് സൗദി അധികൃതർ അനുവദിക്കുന്ന മറ്റ് രാജ്യങ്ങളിൽ 14 ദിവസം ചെലവഴിച്ചാലും സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല.
ഇതിനിടയിൽ ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നൽകി. ചൈനയുടെ സിനോഫാം, സിനോവാക്, ഇന്ത്യയുടെ കോവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകൾക്കാണ് സൗദി അംഗീകാരം നൽകിയത്. അംഗീകാരമുള്ള വാക്സിനുകളുടെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശനം അനുവദിക്കും. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്സിനുകൾക്കാണ് സൗദിയിൽ അംഗീകാരം ഉണ്ടായിരുന്നത്. പുതുതായി നാലു വാക്‌സിനുകൾക്ക് കൂടി അംഗീകാരം ലഭിച്ചതോടെ ആകെ എട്ട് വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരമായി.
അതേസമയം അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയ്ൻ പാലിക്കണം. അടുത്ത ജനുവരി മുതൽ സ്പുട്‌നിക് വി വാക്‌സിനും അംഗീകാരമുണ്ടാകും. രണ്ടു ഡോസ് സ്പുട്‌നിക് വി വാക്‌സിൻ സ്വീകരിക്കുന്നവരെയും സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കും. നേരത്തെ മുതൽ ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ കമ്പനിയുടെ ജാൻസൻ എന്നീ വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരമുണ്ട്.
ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക വാക്‌സിനുകൾ രണ്ടു ഡോസ് വീതവും ജാൻസൻ ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്. സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവർക്കും പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു.
https://www.facebook.com/Malayalivartha