ഒമൈക്രോണ്‍ അതിവേഗം പടരുന്നു; കുട്ടികൾക്കും വരാൻ സാധ്യത; കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും വരാൻ സാധ്യതയെന്നും ലോകാരോഗ്യ സംഘടന
ലോക രാജ്യങ്ങളിൽ ഭീതി പടർത്തുന്ന കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ അതിവേഗം പടരുന്നതും കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും വരാനും സാധ്യതയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന. ചീഫ് സയന്റിസ്റ്റിസ് ഡോ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‍. കൊവിഡ് ആദ്യം വന്ന് 90 ദിവസം കഴിഞ്ഞാല്‍ ഒമൈക്രോണ്‍ വീണ്ടും വരാനുള്ള സാധ്യത ശക്തമാണ്. ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടിയില്‍ അധികം ഈ വൈറസ് ബാധിക്കപ്പെടാനുള്ള സാധ്യതയും ശക്തമാണ്. ഇത്രത്തോളം വ്യാപന ശേഷിയും വീണ്ടും വരാനുള്ള സാധ്യതയും ഡെല്‍റ്റയില്‍ ഇല്ലെന്ന് സൗമ്യ പറയുന്നു. അതേസമയം ഈ വൈറസിന്റെ സ്വഭാവവും വാക്‌സിന്‍ പ്രതിരോധത്തെ കുറിച്ചുള്ള വിശദ വിവരങ്ങളും അറിയിക്കാന്‍ ഇനിയും സമയം എടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഒമൈക്രോണ്‍ കേസുകളുടെ വര്‍ധനവിലും ആശുപത്രിയില്‍ എത്തുന്ന കേസുകളുടെ വര്‍ധനവിലും ചെറിയൊരു ഇടവേള എടുക്കുന്നുണ്ടെന്ന് സൗമ്യ പറയുന്നു. അതുകൊണ്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന കേസുകളെ കുറിച്ച് പഠനം നടത്തുന്നതിനാല്‍ രണ്ടോ മൂന്നോ ആഴ്ച്ചയോ കാത്തിരിക്കണം. എങ്കില്‍ മാത്രമേ എത്രത്തോളം അപകടകാരിയാണ് ഈ വൈറസ് എന്ന് മനസ്സിലാക്കാന്‍ സാധിക്കൂവെന്നും അവര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ കേസുകള്‍ അതിവേഗത്തിലാണ് വ്യാപിക്കുന്നത്. അവിടെ കൂടുതല്‍ കുട്ടികളിലാണ് ഈ വൈറസ് ബാധിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവിടെ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.
നിലവില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന വാക്‌സിനുകള്‍ അധികമില്ല. വളരെ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചത്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളും വാക്‌സിന്‍ എടുക്കാത്തവരിലുമാണ് കൂടുതലായും ഒമൈക്രോണ്‍ എത്തുക. കേസുകള്‍ ഇനിയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ ഭയപ്പെടേണ്ടി വരും. കുട്ടികളില്‍ ഒമൈക്രോണ്‍ എത്രത്തോളം അപകടകാരിയാണെന്ന കാര്യത്തില്‍ വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും, അതിനായി കാത്തിരിക്കുകയാണെന്നും സൗമ്യ പറഞ്ഞു. ഒമൈക്രോണിനെ നേരിടാന്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ മതിയാവും. അത് ശക്തമാക്കണമെന്നും അവര്‍ പറഞ്ഞു.
അതേസമയം ഈ വേരിയന്റിനായി പുതിയ വാക്‌സിന്‍ വേണമെന്നുണ്ടെങ്കില്‍, എത്രത്തോളം പ്രതിരോധ ശേഷം ഒമൈക്രോണ്‍ മറികടക്കുമെന്ന് അറിയേണ്ടതുണ്ട്. വയസ്സ് തരംതിരിച്ചും ഓരോ മേഖലകളിലായും വാക്‌സിന്‍ ഡാറ്റയെ കുറിച്ച് പഠനം നടത്തണമെന്ന് സൗമ്യ പറയുന്നു. വാക്‌സിന്‍ ഇതുവരെ ലഭിക്കാത്ത, പതിനെട്ട് വയസ്സിന് മുകളിലുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് വേഗം വാക്‌സിന്‍ നല്‍കണം.എങ്കില്‍ മാത്രമേ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കൂ. യുഎസ്സില്‍ നിന്ന് ഡാറ്റ പ്രകാരം വാക്‌സിനുകള്‍ക്ക് കൊവിഡ് മരണത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്താകെ വാക്‌സിന്‍ വിതരണം നടക്കുന്നതില്‍ ഒരു അസമത്വമുണ്ട്. 25 രാജ്യങ്ങളോളം വളരെ കുറഞ്ഞ വാക്‌സിനേഷന്‍ കാരണം ബുദ്ധിമുട്ടുന്നുണ്ടെന്ന് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.
രാജ്യത്ത് ഒമൈക്രോൺ വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഒമൈക്രോൺ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും.
ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുൻപോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുക.
https://www.facebook.com/Malayalivartha