കോവിഡ് പിടിയിലമർന്ന് ലോകം; ബ്രിട്ടനിൽ ഒമൈക്രോൺ സമൂഹ വ്യാപനം; നിയന്ത്രണങ്ങൾ ഇനിയും കടുപ്പിച്ചേക്കും; ആശങ്ക ശക്തമാകുന്നു
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയിലാണ് ഇന്ന് ലോകം. ഓരോ ദിവസവും പുതിയ വകഭേദം സംബന്ധിച്ച് ആശങ്കപെടുത്തുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്. ഏറ്റവുമൊടുവിലായി ഇപ്പോൾ ബ്രിട്ടനിൽ ഒമൈക്രോൺ സമൂഹ വ്യാപനം സ്ഥിരീകരിച്ചിരുന്നു എന്ന വാർത്തയാണ് ആശങ്ക ഉളവാക്കുന്നത്. ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ് രംഗത്ത് എത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിനെ എറ്റവുമധികം ഭയക്കുന്നത് അതിന്റെ വ്യാപന ശേഷി കൊണ്ടാണ്. സമൂഹ വ്യാപനം പെട്ടന്ന് ഉണ്ടാകും എന്നതാണ് ഒമിക്രോന്റെ പ്രത്യേകത. നിലവിലുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒമിക്രോണ്‍ മറികടക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കൊവിഡ് നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്‌കോട്ട്‌ലാന്‍ഡില്‍ 71 പേര്‍ക്കും വെയ്ല്‍സില്‍ നാല് പേര്‍ക്കുമുള്‍പ്പെടെ യു.കെയില്‍ നിലവില്‍ 350 ലധികം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇവരില്‍ പലരും വിദേശയാത്ര നടത്തിയിട്ടില്ലാത്തതിനാല്‍ ഒമിക്രോണിന്റെ സമൂഹവ്യാപനം രാജ്യത്ത് നടന്നുവെന്നാണ് അനുമാനം. നൈജീരിയ, ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള ഒമ്പത് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ബ്രിട്ടനില്‍ എത്തുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നും രാജ്യത്തെത്തിയാല്‍ ഏഴ് ദിവസം ഹോട്ടലുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ നിലവില്‍ ഒമിക്രോണ്‍ തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും ക്രിസ്മസിന് മുമ്പ് രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 45 ആയി.യു.എസില്‍ 16 സംസ്ഥാനങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യാത്രാനിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 10 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് കമ്പോഡിയ നീക്കി. നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്ന ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ആരോഗ്യമന്ത്രി മാം ബുന്‍ഹെംഗ് അറിയിച്ചു. ഈ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും 14 ദിവസത്തിനിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരും കമ്പോഡിയയില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. ഫലം നെഗറ്റീവായാലും ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നും ആറാം ദിവസം പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടനയാണ് ഒമിക്രോണ്‍ എന്ന് പേര് നല്‍കിയത്. പുതിയ വകഭേദം അഞ്ചു തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോകമാകെ ജാഗ്രത വ്യാപിപ്പിച്ചത്. വ്യാപനശേഷി ഉയര്‍ന്നതിനാല്‍ ഇത് ഡെല്‍റ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് പരിശോധിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ, ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനോടകം ഒമിക്രോണ്‍ വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കൂടാതെ ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്കും കര്‍ശന പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശങ്ക ഉയര്‍ന്നതോടെ വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര സര്‍വീസുകള്‍ക്ക് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇത് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന് പുറമെ യൂഎസും യുകെയും സൗദിയും യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന് അറിയാന്‍ ദിവസങ്ങളെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. രോഗാണുവ്യാപനം വായുവിലൂടെയാകാനുള്ള സാധ്യതയും സംശയിക്കുന്നുണ്ട്. ഇത് കൂടുതല്‍ ഗൗരവമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോണ്‍ എന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
https://www.facebook.com/Malayalivartha