40 വർഷം കൂടെപ്പിറപ്പുകള്‍ക്കായി ചോര നീരാക്കിയ പ്രവാസി; മരണം അറിയിച്ചപ്പോൾ ബന്ധുക്കളുടെ ചോദ്യം നോമിനി ആരെന്ന്; ഹൃദയഹാരിയായ കുറിപ്പുമായി അഷ്റഫ് താമരശേരി

ഒരായുഷ്കാലം മുഴുവൻ കുടുംബത്തിന് വേണ്ടിയും ഉറ്റവർക്ക് വേണ്ടി അന്യ നാട്ടിൽ കഷ്ടപ്പെടാൻ വിധിക്കപെട്ടവരാണ് പ്രവാസികൾ. ജീവിത പ്രാരാബ്ധങ്ങളും ചുമലിലേന്തി ഒരായിരം സ്വപ്നങ്ങളുമായി കടൽ കടക്കുന്നവർ. ചിലപ്പോഴൊക്കെ കുടുംബത്തിന് വേണ്ടിയുള്ള കഷ്ടപ്പാടിനിടയിൽ സ്വയം ജീവിക്കാൻ പോലും മറന്നു പോകാറുള്ള ചിലരുമുണ്ട് അക്കൂട്ടത്തിൽ. ഒടുവിൽ താൻ ആർക്ക് വേണ്ടിയാണോ അത്രയും നാൾ കഷ്ട്ടപ്പെട്ടത് അവർ പോലും തങ്ങളെ തള്ളി പറയുന്ന അവസ്ഥ കാണേണ്ടി വരുന്നവർ. അങ്ങനെ കുടുംബത്തിന് വേണ്ടി ജീവിച്ച് മരിച്ച ഒരു പ്രവാസി ഇന്ന് പ്രവാസ ലോകത്തിന്റെ മുഴുവൻ നൊമ്പരമാകുകയാണ്. പ്രവാസിയുടെ മരണം ബന്ധുക്കളെ അറിയിച്ചപ്പോഴുണ്ടായ പ്രതികരണത്തെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കു വയ്ക്കുകയാണ് അഷ്റഫ് താമരശേരി.
മരണം വിളിച്ച് പറയുമ്പോൾ ചിലർക്ക് അറിയേണ്ടത് പൈസായുടെ നോമിനി ആരാണെന്നായിരുന്നു, അഞ്ച് സഹോദരിമാരിൽ ഏക ആങ്ങള, അവിവാഹിതനായ രവിയേട്ടന്റെ മരണത്തെ കുറിച്ച് എന്ന് പറഞ്ഞാണ് അഷറഫ് കുറിപ്പ് തുടങ്ങുന്നത്. ജീവനോടെ ഇരിക്കുന്ന എല്ലാവരേയും തേടി എത്തുന്ന ഒരേയൊരു അതിഥി അത് മരണമാണ്. പ്രവാസലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലയക്കുന്നതിൽ ബന്ധുക്കൾക്കും, ഉറ്റവർക്കും ഒരു തണലാണ് അഷ്റഫ് താമരശേരിയെന്ന പ്രവാസി. പ്രവാസ ലോകത്തെ മരണങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ കണ്ണീരിൽ ചാലിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇന്ന് പാലക്കാട് സ്വദേശിയായ രവി എന്നയാളുടെ മരണത്തെ കുറിച്ചാണ് അദ്ദേഹം കുറിക്കുന്നത്. നാൽപ്പത് വർഷമായി പ്രവാസജീവിതം നയിക്കുന്ന, അഞ്ച് സഹോദരിമാർക്ക് ഏക ആങ്ങളയായ രവി അവിവാഹിതനായിരുന്നു. കുടുംബത്തിന് വേണ്ടി ജീവിച്ച് മരിച്ച രവിയുടെ കഥ.
ഇന്നലെ മൂന്ന് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ പാലക്കാട് സ്വദേശി രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോൾ ഇവിടെത്തെ കുറച്ച് സുഹൃത്തുക്കൾ മാത്രമെ ഉണ്ടായിരുന്നുളളു. അവിവാഹിതനായ രവി കഴിഞ്ഞ 40 വർഷമായി അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു. എൺപത് കാലഘട്ടങ്ങളിലെ പ്രവാസി. അഞ്ച് സഹോദരിമാരിൽ ഏക ആങ്ങള,ഒരു വലിയ കുടുംബത്തിൻ്റെ ഏക പ്രതീക്ഷ.സ്വന്തമായി ഒരു കിടപ്പാടം,സഹോദരിമാരുടെ വിവാഹം, ബന്ധുക്കളുടെ,സുഹ്യത്തുക്കളുടെ, നാട്ടുകാരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ,അതൊക്കെ കഴിഞ്ഞ് വന്നപ്പോൾ വർഷങ്ങൾ പോയി,സ്വന്തം ജീവിതവും മറന്നു.സഹോദരിമാരുടെ വിവാഹങ്ങൾ മാത്രമല്ല അവരുടെ മക്കളുടെ കാര്യങ്ങൾക്കും രവിയേട്ടൻ ഉണ്ടായിരുന്നു.എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ എല്ലാപേരോടും പെരുമാറുന്ന രവിയേട്ടൻ്റെ ഉളളിൽ വേദനയുടെ വലിയ ഭാരം ഉണ്ടായിരുന്നു.
അത് ആർക്കും മനസ്സിലാക്കാൻ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.പതിവ് പോലെ ജോലി കഴിഞ്ഞ് വന്ന ആ രാത്രി ഒന്നും കഴിക്കാൻ അയാളെ ശരീരം അനുവദിച്ചില്ലായിരുന്നു.ഒരു ചൂട് ശരീരത്തിലുണ്ടായിരുന്നു. സ്വന്തമായി പാചകം കഴിച്ച് മാത്രം പരിചയമുളള രവിയേട്ടൻ ഒരു കട്ടൻ കാപ്പി മാത്രം കഴിച്ച് കിടന്നു.രാവിലെ റുമിലുളളവർ വന്ന് വിളിച്ചപ്പോൾ രവി എഴുന്നേറ്റില്ല.എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാൾ പോയി. ആർക്കും ബാധ്യതയില്ലാതെ, മറ്റുളളവരെ സഹായിച്ച പുണ്യ ജന്മം. ബന്ധുക്കളെ വിളിച്ച് ഈ വിവരം പറയുമ്പോൾ എങ്ങനെയായിരുന്നു മരണമെന്നും,കോവിഡോ മറ്റും ആണെങ്കിൽ അവിടെ തന്നെ അടക്കം ചെയ്യുവാൻ പറഞ്ഞു.മറ്റ് ചിലർക്ക് അറിയേണ്ടത് 40 വർഷത്തെ സർവ്വീസിൽ കിട്ടുന്ന പെെസായുടെ നോമിനി ആരാണെന്നും,അവരെയാണ് ഒന്ന് വിവരമറിയുക്കുവാനും എന്നോട് അവശ്യപ്പെട്ടു.
അതൊക്കെ പിന്നെത്തെ കാര്യമാണെന്നും,മരിക്കുമ്പോൾ നാട്ടിൽ തന്നെ സംസ്കരിക്കണമെന്നതാണ് രവിയേട്ടൻ്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ മനസില്ലാ മനസോടെ അവർ സമ്മതിക്കുകയായാരുന്നു. ഒരു സിനിമാ കഥ പോലെ വായിക്കുന്ന വർക്ക് തോന്നുകയാണെങ്കിൽ ഇത് തികച്ചും യാഥാർത്ഥ്യമാണ്.ഈ വർത്തമാന കാലഘട്ടത്തിൽ സംഭവിച്ചാേണ്ടിരിക്കുന്ന വിഷയങ്ങളാണ്. ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക. സ്വർത്ഥത വെടിയുക.ഇന്നത്തെ കാലഘട്ടത്തിനുസൃതമായി ജീവിക്കാൻ പഠിക്കുക.,കാരണം ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി,അത് മരണമാണെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
https://www.facebook.com/Malayalivartha

























