ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിൽ എത്തുന്നവർക്ക് കർശന പരിശോധന; ഒമിക്രോണ്‍ ഭീതി ഒഴിയുന്നില്ല;നിരീക്ഷണവും ജാഗ്രതയും കർശനമാക്കിയി സൗദി അറേബ്യ

ഒമൈക്രോൺ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരീക്ഷണവും ജാഗ്രതയും കർശനമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന സൗദി പൗരന്മാർക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീൻ നിർബന്ധമാക്കി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, മൊസാംബിക്ക്, ലെസോത്തൊ, എസ്വാറ്റിനി, മലാവി, സാംബിയ, മഡഗസ്‌കര്‍, അംഗോള, മൗറീഷ്യസ്, കോമറോസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് എത്തുന്ന സ്വദേശി പൗരന്മാർക്കാണ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ക്വാറന്റീൻ നിർബന്ധമാക്കിയത്.
ഇക്കാര്യം സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്നു സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനികളെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്. സൗദി പൗരന്മാര്‍ അഞ്ചാം ദിവസം പിസിആര്‍ പരിശോധന നടത്തണമെന്നും അതോറിറ്റി പറഞ്ഞു. അതേസമയം ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സൗദിയിൽ 18 വയസ് പൂർത്തിയായവരെല്ലാം ഉടൻ കൊവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. 2022 ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ് പൂര്‍ത്തിയായവരെല്ലാം ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കിൽ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
കൊവിഡ് വാക്‌സിന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ട് ഡോസ് എടുത്ത് എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ല. രണ്ട് ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം രക്തത്തിലെ ആന്റിബോഡിയുടെ അളവ് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് ആറോ അതിലധികമോ മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. 2022 ഫെബ്രുവരി ഒന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് വ്യാപാര വാണിജ്യ, കായിക, സാംസ്‌കാരിക സ്ഥാപനങ്ങളിലോ പൊതു ചടങ്ങുകളിലോ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ വിമാനങ്ങളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ പ്രവേശിക്കാന്‍ വിലക്കുണ്ടാവുമെന്നും സൗദി അറിയിച്ചിട്ടുണ്ട്.
കോവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും ഒമിക്രോണ്‍ കണ്ടെത്തി എന്നുള്ളതാണ് ആശങ്ക വർധിപ്പിക്കുന്നത്. സിങ്കപ്പുരിലാണ് ബൂസ്റ്റര്‍ ഡോസ് എടുത്തവരില്‍ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത് .രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടുണ്ട്.വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയായ 24കാരിക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്.പിന്നീട് ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ ആളാണ് വൈറസ് ബാധിച്ച രണ്ടാമത്തെ വ്യക്തി. വാക്‌സിനെടുത്തവര്‍ മാത്രം യാത്ര ചെയ്ത വിമാനത്തിലാണ് ഇയാള്‍ നാട്ടിലെത്തിയത്.
ഒമിക്രോണ്‍ വകഭേദം വേഗത്തിൽ പടരുന്നതിനാൽ നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഇരുവരും സുഖം പ്രാപിച്ചുവരികയാണെന്നും ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകളെ 10 ദിവസത്തെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് എടുത്താൽ മാത്രം കൊവിഡിനെ നിയന്ത്രിക്കാനാകില്ലെന്നും അതിനാൽ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്നും ഫൈസർ, ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു. ബൂസ്റ്റർ ഡോസ് എടുത്തവർക്കും വൈറസ് ബാധിക്കുന്നത് കൂടുതൽ ആശങ്ക പടർത്തുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
https://www.facebook.com/Malayalivartha























