തൊഴിൽ നിയമത്തിൽ പുതിയ പരിഷ്കാരവുമായി സൗദി അറേബ്യ; പ്രവാസികൾക്ക് ആശ്വാസമാകുമോ.; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിൽ പുതിയ പരിഷ്കാരവുമായി സൗദി അറേബ്യ. നിയമ ലംഘനം കണ്ടെത്തിയാൽ ഗൗരവം, തൊഴിൽ വിപണിയിലെ സ്വാധീനം, തൊഴിൽ സ്ഥാപനത്തിന്റെ വലുപ്പം എന്നിവ അടിസ്ഥാനമാക്കിയാണ് ഇനി സാമ്പത്തിക പിഴ നിശ്ചയിക്കുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി നിയമ ലംഘനങ്ങൾ സംബന്ധിച്ച പുതിയ പട്ടികയ്ക്ക് അംഗീകാരം നൽകി. ഇതിനായി സ്ഥാപനങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കും. 51ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 'എ' വിഭാഗത്തിലാണ്. 11 മുതൽ 50 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 'ബി' കാറ്റഗറിയിലും 10ഉം അതിൽ താഴെയും തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ 'സി' വിഭാഗത്തിലുമായിരിക്കും.
നിയമലംഘനം കണ്ടെത്തി കുറ്റം ചുമത്തിയാൽ 60 ദിവസത്തിനുള്ളിൽ സ്ഥാപന ഉടമയ്ക്ക് എതിർ വാദം ഉന്നയിച്ച് പരാതി നൽകാം. മന്ത്രാലയം പുതുതായി ആരംഭിച്ച 'ഇലക്‌ട്രോണിക് ഒബ്ജക്ഷൻ സർവിസി'ലൂടെയാണു പരാതി നൽകേണ്ടത്. നിയമലംഘനങ്ങൾ കണ്ടെത്തിയ ആദ്യ പരിശോധനാ വേളയിൽ പിടിക്കപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴ തുകയിൽ 80 ശതമാനം കിഴിവ് നൽകും. നിയമലംഘനം പരിഹരിക്കുന്നതിനുള്ള സമയ പരിധി, സ്ഥാപന ഉടമ ആവശ്യപ്പെട്ടാൽ നീട്ടി നൽകും. ഓരോ ലംഘനത്തിനും, സൗദി പൗരനെ ജോലിക്കു നിയമിക്കുന്നതിനുള്ള പ്രതിഫലമായ ഇളവ് 80 ശതമാനമായി ഉയർത്തും. സ്റ്റാർട്ടപ്പുകളെയും പുതിയ സംരംഭകരെയും സംബന്ധിച്ച് ആദ്യ വർഷം ശിക്ഷയുണ്ടാവില്ല. പകരം നിയമങ്ങൾ സംബന്ധിച്ച അവബോധവും മാർഗനിർദേശവും നൽകും.
ഉപദേശവും മാർഗനിർദേശവും നൽകുന്നത് തുടരുകയും ചെയ്യും. പുതിയ മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും വിപണിയുടെ ആവശ്യകതകൾ അനുസരിച്ച് ലംഘനങ്ങളുടെയും പിഴകളുടെയും ഷെഡ്യൂളുകൾ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും ഈ പരിഷ്കരണം സഹായിക്കും. അതേസമയം സൗദി അറേബ്യയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണത്തിന്റെ തോത് 45.33% വരെയാക്കി ഉയർത്തി. നിലവിൽ ഇത് 35.15% ആണ്. പരിഷ്കരിച്ച സൗദിവൽക്കരണ പദ്ധതി 3 വർഷത്തിനകം നടപ്പാക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ തരംതാഴ്ത്തുമെന്നും അധികൃതർ അറിയിച്ചു.
ഇതോടെ മലയാളികളടക്കം ഒട്ടേറെപ്പേർക്കു ജോലി നഷ്ടപ്പെടും. സൗദിവൽക്കരണം പാലിക്കാത്ത ചുവപ്പു പട്ടികയിലെ സ്ഥാപനങ്ങൾക്കു പുതിയ തൊഴിൽ വീസ, വർക്ക് പെർമിറ്റ് പുതുക്കൽ, പുതിയ വർക്ക് പെർമിറ്റ് അനുവദിക്കൽ, തൊഴിൽ മാറ്റം, സ്‌പോൺസർഷിപ് മാറ്റം എന്നിവ അടക്കം മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കും. കമ്പനി ഉടമയുടെ അനുമതി കൂടാതെ തൊഴിലാളികളെ സ്‌പോൺസർഷിപ് മാറ്റാനും അനുവദിക്കും. തൊഴിൽ രംഗത്തെ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതായി സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.
മാനവ വിഭവശേഷി മന്ത്രാലയമാണ് താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്‍മ നിരക്ക് കുറക്കുന്നതിന് സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനുള്ള നീക്കമാരംഭിച്ചത്. നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനമുണ്ടാകും. തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha
























