ഇന്തൊനേഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ, 1000 കിലോമീറ്റര്‍ ദൂരം വരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യത
ഇന്തൊനേഷ്യയില്‍ വന്‍ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.പ്രാദേശക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം.
1000 കിലോമീറ്റര്‍ ദൂരം വരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇന്തോനേഷ്യയിലെ മോമറിയില്‍ നിന്ന് 115 കിലോമീറ്റര്‍ (71 മൈല്‍) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.ഇന്തൊനീഷ്യയിലുണ്ടായ മാരകമായ ഭൂചലനങ്ങളില്‍ ഒന്ന് 2004ലേതാണ്. സുമാത്ര തീരത്ത് 9.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനം അതിഭീകര സുനാമി തിരകള്‍ക്ക് കാരണമായി.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇന്തോനേഷ്യയിൽ ലാവ കുത്തിയൊലിക്കുകയുണ്ടായി. അതിനു മുന്നിലൂടെ നിലവിളിച്ചു കൊണ്ട് ഓടുന്ന കുട്ടികളും വൃദ്ധരും സ്ത്രീകളും അടങ്ങുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അവരുടെ പുറകില്‍ ആകാശമാകെ വ്യാപിച്ചു നില്‍ക്കുന്ന അതിഭീമമായ പുകപടലങ്ങള്‍ കാണുവാൻ സാധിക്കും. 12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടിയതിനാല്‍ തന്നെ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്.
ഇതിനുപിന്നാലെ സെമേരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 13 ആയതായി റിപ്പോർട്ട്. പലയിടങ്ങളിലായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവര്‍ക്കുവേണ്ടി തിരിച്ചില്‍ തുടരുകയാണ്. കുടുങ്ങിയ പത്ത് പേരെ നേരത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഇവിടുത്തെ ജാവ ദ്വീപിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വതമാണ് സെമേരു എന്നത്. ശനിയാഴ്ച മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്ന് ചാരവും തീയും പുറത്തുവന്നിരുന്നു. പിന്നാലെ പ്രദേശത്ത് പുക മൂടുകയും ചെയ്തിരുന്നു. പരിഭ്രാന്തയാരായ ജനങ്ങളെ സുരക്ഷാസേന സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കിയിരുന്നു.
അതോടൊപ്പം തന്നെ രണ്ട് പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം തകര്‍ന്നതാണ് ആളുകള്‍ കുടുങ്ങാന്‍ കാരണമായത്. മരിച്ചവരില്‍ രണ്ട് പേരെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളു. 98ഓളം പേര്‍ക്ക് പരിക്ക് പറ്റി. അതില്‍ രണ്ട് ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. ഇതിനോടകം തന്നെ 902 പേരെയാണ് ഇതുവരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത്.
അതേസമയം കഴിഞ്ഞ ജനുവരിയിലാണ് ഇതിനു മുമ്പ് ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അതിനു മുമ്പ് 2017-ലും 2019-ലും ഇത് പൊട്ടിത്തെറിച്ചിരുന്നു. വര്‍ഷത്തില്‍ രണ്ടു തവണ പൊട്ടിത്തെറിച്ചിരുന്ന പര്‍വ്വതം ഈയടുത്തായി വര്‍ഷത്തില്‍ പല തവണ പൊട്ടിത്തെറിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























