എത്ര ഉയരത്തിലുള്ള ശത്രു മിസൈലുകളും തകര്‍ക്കാന്‍ ശേഷിയുള്ള വജ്രായുധം... എസ് 500 ആദ്യം ഇന്ത്യക്ക് നൽകുമെന്ന് റഷ്യ....ശത്രു രാജ്യങ്ങളെ ഭസ്മമാക്കാൻ ഇന്ത്യ കരുത്താർജ്ജിക്കുന്നു.ഇത് ഇരട്ടി മധുരം....

റഷ്യയും ഇന്ത്യയും തമ്മിൽ വളരെ ഊഷ്മളമായ ഒരു ബന്ധമാണ് നിലവിലുള്ളത്.അത് പല രാജ്യങ്ങളേയും അസ്വസ്ഥമാക്കുന്നുണ്ടങ്കിലും ഇന്ത്യക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും റഷ്യ തയ്യാറാകുമെന്നത് നമുക്കറിയാം.റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തിനു ശേഷം, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൈനിക കരാറുകൾക്കായി ലോകം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.നിലവിൽ, ലോകത്തിലെ ഏറ്റവും കരുത്തുറ്റ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400, ഇന്ത്യയുടെ ആവശ്യാർത്ഥം റഷ്യ വിതരണം ചെയ്തു തുടങ്ങി. ഓരോ യൂണിറ്റുകളായി സമുദ്ര, വ്യോമ മാർഗ്ഗേനയാണ് ഈ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയിൽ എത്തിക്കുക. ആകെ മൊത്തം അഞ്ചെണ്ണമാണ് ഇന്ത്യ ഓർഡർ ചെയ്തിരിക്കുന്നത്.
എന്നാൽ ഇന്ത്യക്ക് ഇരട്ടി മധുരമെന്നോണം മറ്റൊരു സന്തോഷവാർത്ത കൂടി പുറത്തുവരുകയാണ്.റഷ്യൻ നിർമ്മിത എസ്-500 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആദ്യ ഉപഭോക്താവ് ഇന്ത്യയാവുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ്. എനിക്ക് താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ ഇത് സംഭവ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഭാവിയില്‍ എസ് 500 നല്‍കുമെന്ന് ഇതിനകം തന്നെ റഷ്യ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് മുൻപേ എസ്–500 ഇന്ത്യയിൽ എത്തിക്കാനുള്ള ചർച്ചകൾ ഇതിനകം തന്നെ തുടങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
റഷ്യയുടെ എസ് 500 നെക്കുറിച്ചറിയാം
ബഹിരാകാശത്തോട് ചേര്‍ന്നുള്ള ഉയരത്തില്‍ വരെ പോയി ബാലിസ്റ്റിക്, ക്രൂയിസ് ഹൈപ്പര്‍സോണിക് മിസൈലുകളും പോര്‍വിമാനങ്ങളും അടക്കമുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുണ്ട് എസ് 500ന്. ഏതാണ്ട് 600 കിലോമീറ്റര്‍ അകലെ നിന്നു വരെ ലക്ഷ്യത്തെ തകര്‍ക്കാന്‍ എസ് 500ന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അത് സത്യമാണെങ്കില്‍ എസ് 400നേക്കാള്‍ 200 കിലോമീറ്റര്‍ അധികശേഷി റഷ്യയുടെ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം കൈവരിക്കും.
ഇതിനകം തന്നെ റഷ്യന്‍ സേനക്ക് ആദ്യത്തെ എസ് 500 മിസൈല്‍ പ്രതിരോധ സംവിധാനം ലഭിച്ചു കഴിഞ്ഞു. മോസ്‌കോയുടെ സംരക്ഷണ ചുമതലയുള്ള റഷ്യന്‍ എയറോസ്‌പേസ് ഫോഴ്‌സിനാണ് ഇത് ലഭിച്ചത്. അതേസമയം ഇതിനര്‍ഥം റഷ്യയുടെ എസ് 500 തയാറായിക്കഴിഞ്ഞു എന്നല്ലെന്നാണ് ഹോംലാൻഡ് അഴ്‌സണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് വിക്ടര്‍ മുറഹോവ്‌സ്‌കി ഓര്‍മിപ്പിക്കുന്നത്. എസ് 500ന്റെ പൈലറ്റ് രൂപമാണ് സേനക്ക് കൈമാറിയതെന്നും ഇതിന്റെ സാധ്യതകളുടെ പരീക്ഷണങ്ങളടക്കം ഇനിയാണ് നടക്കുകയെന്നും അദ്ദേഹം പറയുന്നു. എസ് 500 അടുത്ത വര്‍ഷത്തോടെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമെന്നും ലോകത്തെ തന്നെ ഏറ്റവും ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലൊന്നിന്റെ വലിയ തോതിലുള്ള നിര്‍മ്മാണം 2024ല്‍ ആരംഭിക്കുമെന്നും മുറഹോവ്‌സ്‌കി പ്രവചിക്കുന്നുമുണ്ട്.
ഇന്ത്യയും ചൈനയും അടക്കമുള്ള റഷ്യന്‍ പ്രതിരോധ പങ്കാളികളായ രാജ്യങ്ങളായിരിക്കും എസ് 500ന്റെ ആദ്യ ഉപഭോക്താക്കള്‍. ഇക്കാര്യം ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിറ്ററി ടെക്‌നിക്കല്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ദിമിത്രി ഷുഗേവാണ് വ്യക്തമാക്കിയത്. നാറ്റോയില്‍ അംഗമായ തുര്‍ക്കിക്കും എസ് 500 ലഭിച്ചേക്കുമെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നുണ്ട്. ഈ മൂന്നു രാജ്യങ്ങളും ഇതിനകം തന്നെ എസ് 400 സ്വന്തമാക്കിയിട്ടുണ്ടെന്നതും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
വളരെ ദൂരത്തു നിന്നു തന്നെ ശത്രുക്കളുടെ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശേഷിയാണ് എസ് 500ന്റെ പ്രത്യേകത. ബി2, എഫ് 22, എഫ് 35 തുടങ്ങിയ പോര്‍വിമാനങ്ങളും ബഹിരാകാശത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളും ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളും ഡ്രോണുകളുമെല്ലാം എസ് 500ന്റെ കാഴ്ചയില്‍ പെടും. റഷ്യന്‍ സൈന്യത്തിന് വേണ്ട എസ് 500 വിതരണം ചെയ്ത് പൂര്‍ണ സജ്ജമായതിന് ശേഷമായിരിക്കും അവര്‍ ഈ വ്യോമപ്രതിരോധ സംവിധാനം കയറ്റി അയക്കുക. 2028 ഓടെ ഇന്ത്യക്ക് എസ് 500 ലഭിച്ചേക്കുമെന്നാണ് സൂചന.
റഷ്യ തങ്ങളുടെ സൈന്യത്തിന് വേണ്ടി നിര്‍മിക്കുന്ന എസ് 500 ആയിരിക്കില്ല ഇന്ത്യ അടക്കം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുക. തന്ത്രപ്രധാന രഹസ്യ സാങ്കേതികവിദ്യകളും പ്രതിരോധ സംവിധാനങ്ങളുമെല്ലാം ഒഴിവാക്കിയായിരിക്കും റഷ്യ എസ് 500 കയറ്റി അയക്കുക. ലഭിക്കുന്ന എസ് 500ന്റെ അവസാനത്തെ സ്‌ക്രൂ വരെ അഴിച്ച് പരിശോധിച്ചാലും റഷ്യക്ക് മാത്രമുള്ള പ്രത്യേകതകളെക്കുറിച്ച് ഒരു തുമ്പ് പോലും ലഭിക്കില്ലെന്ന് റഷ്യൻ–ഏഷ്യൻ യൂനിയൻ ഓഫ് ഇൻഡസ്ട്രിയലിസ്റ്റ്സ് ആൻഡ് എന്റർപ്രെനേർസ് പ്രസിഡന്റ് വിറ്റാലി മാന്‍കെവിച്ച് പറയുന്നത്.
ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകനായ മാക്‌സിം സ്റ്റാര്‍ച്ചെക്കും ഇതേ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. റഡാറിന്റെ പരിധിയിലുള്ള കുറവായിരിക്കാം കയറ്റി അയക്കുന്ന എസ് 500ന് ഉണ്ടാവുകയെന്ന് മാക്‌സിം കണക്കുകൂട്ടുന്നുമുണ്ട്. മാത്രമല്ല റഷ്യന്‍ ചാരവിമാനങ്ങള്‍ എസ് 500ല്‍ ദൃശ്യമാവരുതെന്ന നിര്‍ബന്ധം തീര്‍ച്ചയായും റഷ്യക്കുണ്ടാവുമെന്നും ഇതുകൂടി കണക്കിലെടുത്താകാം കയറ്റുമതി ചെയ്യുന്ന എസ് 500 ഒരുക്കുന്നെതെന്നും മാക്‌സിം സ്റ്റാര്‍ചെക്ക് സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha

























