മൃതദേഹങ്ങൾക്കൊപ്പം ജീവിച്ചത് 33 വർഷം; ആ രാത്രി ശരിക്കും ഭയന്നു; ഒരായുഷ്കാലം മുഴുവൻ അന്യ നാട്ടിൽ കഷ്ടപ്പെ മലയാളി ഒടുവിൽ നാട്ടിലേക്ക്

പൊള്ളുന്ന ജീവിത അനുഭവങ്ങളുടെ കഥകളാകും ഓരോ പ്രവാസിക്കും പറയാനുള്ളത്. ഒരായുഷ്കാലം മുഴുവൻ അന്യ നാട്ടിൽ കഷ്ടപ്പെടാൻ വിധിക്കപ്പെട്ട പ്രവാസികൾ ഒടുവിൽ ജീവിത സായാഹ്നത്തിൽ തണൽ തേടിയെത്തുന്നത് പെറ്റമ്മയുടെ തണൽ തേടിയെന്ന പോലെ സ്വന്തം മണ്ണിലേക്കാണ്. അങ്ങനെ ഒരു പ്രവാസിയാണ് ഇപ്പോൾ ശ്രദ്ധേയനാകുന്നത് മൃതദേഹങ്ങളെ കൈകാര്യം ചെയ്ത് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് മലയാളി നാട്ടിലേയ്ക്ക് മടങ്ങി. ഷാർജ സെൻട്രൽ ജയിലിനോടനുബന്ധിച്ചുള്ള ഫൊറൻസിക് വിഭാഗത്തിൽ കഴിഞ്ഞ 33 വർഷം ജോലി ചെയ്ത തൃശൂർ പെരുമ്പിലാവ് ചെറുമനങ്ങാട് സ്വദേശി സിദ്ദീഖ് മാളിയേക്കൽ ആണ് പ്രവാസ ജീവിതത്തോട് വിട പറയുന്നത്. നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിനൊപ്പം തന്റെ അടുത്ത തലമുറ ഇതേ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചതിലുള്ള സംതൃപ്തിയുമായാണ് ഇദ്ദേഹം വിമാനം കയറിയത്.
പത്താം ക്ലാസ് പഠനത്തിന് ശേഷം 1987ല്‍ 26–ാം വയസിലാണ് സിദ്ദീഖ് യുഎഇയിലെത്തിയത്. ആദ്യം മലയാളികളടക്കമുള്ള പ്രവാസികളുടെ ചരിത്രഭൂമിയായ ഖോർഫക്കാനിലെ സർക്കാർ ആശുപത്രിയിലായിരുന്നു ജോലി. രണ്ടു വർഷത്തിന് ശേഷം ഇവിടെ നിന്ന് ഷാർജ സെൻട്രൽ ജയിലിലെ ഫൊറൻസിക് വിഭാഗത്തിലെത്തി. അപമൃത്യു സംഭവിക്കുന്ന മൃതദേഹങ്ങൾ മാത്രമാണ് ഇവിടെയെത്താറ്. അവ വിദഗ്ധർ പരിശോധിക്കുന്നതിനായി ഒരുക്കിക്കൊടുക്കുകയായിരുന്നു ജോലി. മൃതദേഹം കാണുമ്പോൾ ആദ്യമൊക്കെ വല്ലാതെ വിഷമവും മടുപ്പും തോന്നുമായിരുന്നു. പിന്നെപ്പിന്നെ അത് ജീവിതത്തിന്റെ ഭാഗമായി. എന്നാൽ, മരിച്ചവരുടെ ബന്ധുക്കളുടെ മുഖം കാണുമ്പോഴുള്ള വിഷമം ഉള്ളിൽ നിന്ന് അറിയാതെ പുറത്തുവരും. അവർക്ക് സാന്ത്വനം നൽകുക മാത്രമായിരുന്നു പ്രതിവിധി. 24 മണിക്കൂറും ജോലിയിൽ ശ്രദ്ധ വേണം. ഫൊറൻസിക് വിഭാഗം സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിനകത്ത് തന്നെയാണ് താമസ സ്ഥലം എന്നതിനാൽ അതിൽ പ്രയാസം നേരിട്ടില്ല.
ഏത് സമയത്തും മൃതദേഹം എത്താം. പലപ്പോഴും അജ്ഞാത ജഡങ്ങൾ സൂക്ഷിക്കുന്ന മോര്‍ച്ചറിയോട് ചേർന്നുള്ള സ്ഥലത്ത് തന്നെ രാത്രി കിടന്നുറങ്ങിയിട്ടുണ്ട്. ഈ സമയം ഒരിക്കൽ മാത്രം നേരിയ ഭയം തോന്നി. ഗാഢനിദ്രയിലായിരുന്നപ്പോൾ പാതിരായ്ക്ക് ഒരു പുരുഷന്റെ നിലവിളി. തോന്നലായിരിക്കാം എന്ന് കരുതി കിടന്നപ്പോൾ നിലവിളി വീണ്ടും. ഉടൻ താമസ സ്ഥലത്ത് ചെന്ന് സഹപ്രവർത്തകനോട് കാര്യം പറഞ്ഞു. ഇരുവരും തിരിച്ചുവന്ന് മൃതദേഹങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതൊരു തോന്നലായിരിക്കാം എന്ന് തന്നെ വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് സിദ്ദീഖ് പറഞ്ഞു. എല്ലാ വർഷവും ഒരുമാസം അവധിയും ആ മാസത്തെ ശമ്പളവും ലഭിക്കുമായിരുന്നു. നാട്ടിലേയ്ക്ക് പോകുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥർ സന്തോഷം പകരും.
ഫൊറൻസിക് വിഭാഗം തലവൻ ആദിൽ അഹമദ് മാസിമിയടക്കമുള്ളവർ ഒരു സഹോദരനോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. അദ്ദേഹത്തോടും മറ്റു ഉദ്യോഗസ്ഥരോടുമുള്ള കടപ്പാട് മറക്കാനാവില്ല. രണ്ടാമത്തെ മകൻ അബ്ദുല്ലയെ ഫൊറൻസിക് വിഭാഗത്തിൽ തന്നെ ജോലിയിൽ പ്രവേശിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം പൂർണ പിന്തുണ നൽകി. അദ്ദേഹത്തിൽ നിന്ന് അവസാനമായി പ്രശംസാപത്രം ഏറ്റുവാങ്ങാനും സാധിച്ചു. വിവിധ രാജ്യക്കാരായ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ഇടപെട്ടുള്ള ജീവിതം മനുഷ്യനെ സംബന്ധിച്ച ഒട്ടേറെ പാഠങ്ങൾ പകർന്നുതന്നുവെന്നും സ്നേഹം, സൗഹാർദം, മാനുഷികത, സഹിഷ്ണുത തുടങ്ങിയവ പാലിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാനായെന്നും ഇനിയുള്ള കാലവും ആ പാഠങ്ങളുൾക്കൊണ്ട് ജീവിക്കും സിദ്ദിഖ് പറയുന്നു. നാട്ടിൽ വീടും സ്ഥലവുമുണ്ട്. എങ്കിലും ഇനിയുള്ള വെറുതെയിരിക്കാനാവില്ല. വീട്ടുപറമ്പിൽ കൃഷി ചെയ്ത് കഴിയുംവിധം സാമൂഹിക സേവനവുമായി ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























