സെലന്‍സ്‌കി ഹീറോ പറയുന്നവര്‍...... ഇന്ത്യയുടെ ചുണക്കുട്ടിയുടെ പോരാട്ടവീര്യം അറിയണം

ബാഹുബലിയല്ല പല്‍വാല്‍ദേവന്‍ കളിയുമായി സെലന്‍സ്‌കി രംഗത്ത് വന്നിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ സെലന്‍സ്‌കി വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ഓര്‍മിപ്പിച്ച് കൊണ്ട് നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മാധ്യമ ചര്‍ച്ചകളിലൂടെയും രംഗത്ത് വന്നിരിക്കുന്നത്. അതില്‍ ചര്‍ച്ചയാവുകയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ്.
18നും 60നും മധ്യേ പ്രായമുള്ള പുരുഷന്മാരെ രാജ്യം വിടുന്നതില്‍ നിന്നു വിലക്കുകയും, സാധാരണ പൗരന്മാര്‍ക്ക് ആയുധം നല്‍കുകയും, കുറ്റവാളികളെ ജയില്‍ തുറന്നുവിടുകയും, പോരാടാന്‍ സന്നദ്ധരായ വിദേശികള്‍ക്ക് വീസ ഒഴിവാക്കുകയും ചെയ്യുന്ന യുക്രൈന്‍ പ്രസിഡന്റ് തികഞ്ഞ ദേശസ്നേഹിയാവാം, പക്ഷെ മികച്ച ഭരണാധികാരിയോ, നായകനോ, രാജ്യത്തിന്റെയും ജനതയുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവനോ ആണെന്ന് കരുതാന്‍ വയ്യ. സ്വന്തം ശക്തിയും ദൗര്‍ബല്യവും പിന്തുണയും വിലയിരുത്താന്‍ യുദ്ധത്തിനു മുന്‍പ് അദ്ദേഹത്തിനു കഴിയാതിരുന്നത് തല്‍ക്കാലം പരിഗണിക്കുന്നതേയില്ല. വര്‍ഷങ്ങള്‍ നീണ്ട ശാരീരിക, മാനസിക പരുവപ്പെടുത്തലിനു ശേഷമാണ് ഓരോ സൈനികനും ഉണ്ടാകുന്നത്. എന്നാല്‍ യുക്രൈനില്‍ വിവിധ മനോനിലയുള്ള ആയിരങ്ങളുടെ കയ്യിലേക്ക് മതിയായ പരിശീലനം കൂടാതെ സംഹാരശേഷിയുള്ള ആയുധം നല്‍കുകയാണ്. ക്രിമിനല്‍ കുറ്റവാളികളെ യുദ്ധം ചെയ്യാന്‍ ജയിലുകളില്‍ നിന്നും മോചിപ്പിക്കുകയാണ്. അരാജകത്വത്തിന്റെ വിത്ത് വിതയ്ക്കുകയാണ്. സമാധാന കാംക്ഷികള്‍ക്ക് അഭയാര്‍ത്ഥികള്‍ ആവാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട് അവരും യുദ്ധത്തിന്റെ ഭാഗം ആവുകയാണ്. സാധാരണക്കാര്‍ ആയുധമെടുത്ത് പോരാടുമ്പോള്‍ ജനവാസ പ്രദേശങ്ങളില്‍ ശത്രുരാജ്യം ഏല്‍പ്പിച്ചേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്താനുള്ള ധാര്‍മ്മികത പോലും ആ രാജ്യം നഷ്ടപ്പെടുത്തുകയാണ്. അതിന് കയ്യടിക്കുന്നത് ആപല്‍ക്കരമാണ്. യുക്രൈനില്‍ നിഷേധിക്കപ്പെടുന്നത് യുദ്ധവും സമാധാനവും തമ്മിലേത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സാധാരണക്കാരന്റെ ചോയ്സ് കൂടിയാണ്. യുക്രൈന്റെ താല്പര്യം നോക്കാതെ യുദ്ധം പ്രഖ്യാപിച്ച റഷ്യന്‍ പ്രസിഡന്റും, സ്വന്തം ജനതയുടെ താല്പര്യം നോക്കാതെ അവരെ പിടിച്ചുനിര്‍ത്തി യുദ്ധത്തിലേക്ക് വിടുന്ന യുക്രൈന്‍ പ്രസിഡന്റും മനുഷ്യത്വമെന്ന അളവുകോലില്‍ സമരായി അളക്കപ്പെടുന്നവരാണ്. സൈന്യത്തെ വിന്യസിച്ച് യുദ്ധം ചെയ്ത് വിജയിക്കുന്നവനും പരാജയപ്പെടുന്നവനും അതാതു രാജ്യങ്ങള്‍ക്ക് ഹീറോ ആണ്. എന്നാല്‍ സാധാരണ സിവിലിയനെ മനുഷ്യകവചം പോലെ ഉപയോഗിച്ച് ശത്രുവിനു മുന്നിലേക്ക് തള്ളിവിടുന്നവന് ഭീരുവെന്നാണ് മനോരമേ പേര് ഭീരു!
തീര്‍ന്നില്ല. പോസ്റ്റ് അവസാനിപ്പിക്കുന്നതിന് മുന്‍പ് സംശയം ചോദിക്കുന്നവരോട് മറുപടി എന്ന് പറഞ്ഞുകൊണ്ട് ഐഎന്‍എ-ക്കാരുടെ പോരാട്ടവീര്യവും ഓര്‍മിപ്പിച്ചിരിക്കുകയാണ് പണിക്കര്‍. രണ്ടാം ലോകയുദ്ധത്തില്‍ സുഭാഷ് ചന്ദ്രബോസ് നയിച്ചത് സിവിലിയന്‍ യുദ്ധം ആയിരുന്നില്ല. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരെയാണ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ത്തത്. നിയമിക്കപ്പെട്ടവര്‍ക്കെല്ലാം കര്‍ശന പരിശീലനം നല്‍കിയാണ് ആയുധം നല്‍കിയത്. വനിതാ റെജിമെന്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സിംഗപ്പൂരില്‍ പരിശീലനം പൂര്‍ത്തിയാക്കി പാസിങ് ഔട്ട് പരേഡും കഴിഞ്ഞാണ് വിന്യസിക്കപ്പെടുന്നത്. അവര്‍ക്ക് കൃത്യമായ ചുമതലകളും റാങ്കുകളും ശമ്പളവും വരെ ഉണ്ടായിരുന്നു. കാണുന്നവര്‍ക്കെല്ലാം ആയുധം നല്‍കുന്ന സേന ആയിരുന്നില്ല ഐഎന്‍എ. യുദ്ധശേഷം ഐഎന്‍എ-ക്കാര്‍ എങ്ങും അരാജകത്വം കാട്ടിയില്ല. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയാണ് ചെങ്കോട്ട വിചാരണയില്‍ അവര്‍ ജയിച്ചുവന്നത്. സ്വാതന്ത്ര്യാനന്തരം സൈന്യത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ മടിച്ചപ്പോഴും അവര്‍ കലാപം നടത്തിയില്ല. പകരം അധ്യാപനം ഉള്‍പ്പടെയുള്ള മാന്യമായ തൊഴിലുകളിലേക്ക് തിരിയുകയും അന്തസ്സോടെ ജീവിക്കുകയുമാണ് ചെയ്തത്.
https://www.facebook.com/Malayalivartha





















