അമേരിക്ക കാത്തുവെച്ച വജ്രായുധം 'കലികയറിയ പക്ഷി' യെ പുറത്തെടുക്കാൻ ഉക്രൈൻ പുടിന്റെ കാര്യം തീരുമാനമായി

യുക്രൈൻ റഷ്യ യുദ്ധം 41 ദിവസം പിന്നിടുമ്പോൾ ഹോസ്റ്റമൽ എയർപോർട്ട് എന്നറിയപ്പെടുന്ന അന്റോനോവ് അന്താരാഷ്ട്ര വിമാനത്താവളം റഷ്യൻ സൈന്യം പൂർണ്ണമായും തകർത്തു.ഉക്രേനിയൻ തലസ്ഥാനമായ കൈവിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിമാനത്താവളം നിലവിൽ തകർന്നുകിടക്കുന്ന നിരവധി റഷ്യൻ സൈനിക വാഹനങ്ങൾ ചുറ്റുമുണ്ട്. റഷ്യൻ സൈന്യം നശിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമായ അന്റോനോവ് ആൻ-225 മരിയയുടെ അവശിഷ്ടങ്ങൾ ഹോസ്റ്റമൽ വിമാനത്താവളത്തിൽ കണ്ട് സാഹചര്യം റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ചാനലാണ് റിപ്പബ്ലിക് ടിവി.
നാശത്തിന് ഉപയോഗിച്ചിരുന്ന നിരവധി ടാങ്കുകളും സ്ഥലത്ത് കാണപ്പെട്ടു.അന്റോനോവ് എയർലൈൻസിന്റെ ചില വിമാനങ്ങൾക്ക് പോലും സാരമായ കേടുപാടുകൾ സംഭവിച്ചതായി കാണപ്പെട്ടു, റിപ്പോർട്ടുകൾ പ്രകാരം, ചിലതിൽ ഒരു An-124 Ruslan, ഒരു An-74, ഒരു An-132, നിരവധി An-22, An-26 എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഈ ഒരവസരത്തിൽ വളരെ നിർണായകമായ ഒരു വാർത്ത കൂടി പുറത്തുവരികയാണ്.
അതായത് റഷ്യ ക്രൂരത വർധിപ്പിച്ച സാഹചര്യത്തിൽ അതും വംശഹത്യയിൽ വരെ എത്തിനിൽക്കുമ്പോൾ റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് 10 അത്യന്താധുനിക സ്വിച്ച്ബ്ലേഡ് 600 ഡ്രോണുകൾ കൂടി നൽകാൻ യുഎസ് തയാറെടുക്കുന്നു. ടാങ്കുകൾ തകർക്കുന്ന ആയുധങ്ങളാണ് ഈ ഡ്രോണുകളിൽ ഘടിപ്പിക്കുക. ഇതോടെ റഷ്യയുടെ ആക്രമണത്തെ കുറച്ചുകൂടി ശക്തമായി പ്രതിരോധിക്കാൻ യുക്രെയ്ന് കഴിയും എന്നാണ് വിവരം. യുദ്ധത്തിന്റെ ഗതി തന്നെ മാറ്റാൻ പോകുന്നതാണ് ഈ നീക്കമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, 800 മില്യൺ യുഎസ് ഡോളറിന്റെ ആയുധങ്ങൾ കൂടി യുഎസ് എത്തിച്ചു നൽകി. പെന്റഗൺ വക്താവ് ജോൺ കിർബി തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 300 മില്യൺ യുഎസ് ഡോളറിന്റെ ആയുധങ്ങൾ കൂടി യുക്രെയ്ൻ സെക്യൂരിറ്റി അസിസ്റ്റൻസ് ഇനീഷ്യേറ്റീവ് (യുഎസ്എഐ) വഴി ലഭ്യമാക്കുമെന്ന് വെള്ളിയാഴ്ച യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു. ജവലിന്‍ ടാങ്ക് വേധ മിസൈലുകള്‍, സ്റ്റിങ്ങറുകള്‍, യുഎവികള്‍ എന്നിവയാണ് അമേരിക്ക എത്തിക്കുന്നത്. ഇതിനൊപ്പമാണ് പുതിയ സ്വിച്ച്ബ്ലേഡ് – 600 ആയുധങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്യാമറയും മാർഗനിർദേശ സംവിധാനവും സ്ഫോടക വസ്തുക്കളും വഹിക്കാൻ കഴിയുന്ന റോബോട്ടിക് സ്മാർട് ബോംബുകളാണ് സ്വിച്ച്ബ്ലേഡുകൾ. കിലോമീറ്ററുകൾ അകലെയുള്ള ലക്ഷ്യസ്ഥാനം തകർക്കാൻ ഇവയ്ക്കു കഴിയും. ആകാശത്ത് വട്ടമിട്ട് നിരീക്ഷണം നടത്തി, യോജിക്കുന്ന സമയത്തു മാത്രം ലക്ഷ്യസ്ഥാനം ആക്രമിക്കുന്ന സംവിധാനമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
50 പൗണ്ട് തൂക്കമുള്ള സ്വിച്ച്ബ്ലേഡ് – 600 നിർമിച്ചിരിക്കുന്നത് കലിഫോർണിയ ആസ്ഥാനമായ സിമി വാലി എന്ന കമ്പനിയാണ്. 39 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഈ ഡ്രോണിനു കഴിയും. ടാങ്കുകളെ ആക്രമിക്കുന്നതിനു മുൻപായി 40 മിനിറ്റ് വരെ പറക്കാനും ഇവയ്ക്കു സാധിക്കും. 2.2 പൗണ്ട് തൂക്കമുള്ള സ്വിച്ച്ബ്ലേഡ് – 300 ഡ്രോണുകൾ ലൈറ്റ് കോംപാക്ട് വാഹനങ്ങൾ ആക്രമിക്കാനാണ് ഉപയോഗിക്കുക. 10 കിലോമീറ്ററോളം പറക്കാനും 15 മിനിറ്റോളം ആകാശത്തു ചെലവിടാനും ഇവയ്ക്കു കഴിയും. എയ്റോവിറോൺമെന്റ് എന്ന കമ്പനിയാണ് ഇവ നിർമിക്കുന്നത്.
2010ൽ താലിബാനെതിരെ അഫ്ഗാനിസ്ഥാനിൽ ഇവ രഹസ്യമായി യുഎസ് കമാൻഡോകൾ ഉപയോഗിച്ചിരുന്നു. സ്വിച്ച്ബ്ലേഡ് ഡ്രോണുകളുടെ ആദ്യ പതിപ്പാണ് അന്ന് ഉപയോഗിച്ചത്. പറക്കുന്ന ഷോട്ട്ഗൺ എന്നാണ് സൈനികർ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. താലിബാനും മറ്റു എതിരാളികളും സ്വിച്ച്ബ്ലേഡ് 300 ഡ്രോണുകളെ ‘കലികയറിയ പക്ഷി’ അല്ലെങ്കിൽ ‘ഇരമ്പുന്ന തേനീച്ച’ എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്ന് എയ്റോവിറോൺമെന്റിന്റെ സിഇഒ വാഹിദ് നവാബി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
സ്വിച്ച്ബ്ലേഡ് – 600 എന്ന അത്യാധുനിക ഡ്രോൺ വെറും 10 മിനിറ്റുകൊണ്ട് അസംബിൾ െചയ്തെടുക്കാനാകും. 600, 300 വിഭാഗത്തിൽപ്പെട്ട ഡ്രോണുകളെല്ലാം തോളത്തിടുന്ന ബാഗിൽ കൊണ്ടുപോകാൻ സാധിക്കും. ട്യൂബ് ലോഞ്ചർ ഉപയോഗിച്ചാണ് ഇവ വിക്ഷേപിക്കുക. ഇതും ഒരു ബാഗിൽ ഉൾക്കൊള്ളിക്കാനാകും. യുഎസിനു പുറമേ യുകെയ്ക്കു മാത്രമേ സ്വിച്ച്ബ്ലേഡ് ഡ്രോണുകൾ കൈവശമുള്ളൂ.
റഷ്യൻ ആക്രമണം ചെറുക്കാൻ ആയുധങ്ങൾ വേണമെന്ന് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അഭ്യർഥിച്ചിരുന്നു. മറ്റ് 25 രാജ്യങ്ങളും യുക്രെയ്ന് സൈനിക സഹായം നൽകാമെന്ന് അറിയിച്ചിരുന്നു. 2000 ജാവലിൻ ആന്റി ടാങ്ക് മിസൈലുകളും യുഎസ് നൽകും എന്നാണ് വിവരം.
എന്നാൽ യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തുന്ന സമയത്തു ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് യുഎസ്. മാർച്ച് മധ്യത്തോടെ നടന്ന മിസൈൽ പരീക്ഷണം രണ്ടാഴ്ചയോളം യുഎസ് രഹസ്യമാക്കി വച്ചതായും വാർത്ത പുറത്തുവിട്ട സിഎൻഎൻ വെളിപ്പെടുത്തി. റഷ്യയുമായുള്ള സംഘർഷസാധ്യത കൂട്ടാതിരിക്കാനാണു പരീക്ഷണം പരസ്യമാക്കാതിരുന്നത്.യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഉപരോധങ്ങളും പ്രസ്താവനകളുമായി യുഎസ് റഷ്യാ വിരുദ്ധ നിലപാട് ശക്തമാക്കിയ സമയത്തായിരുന്നു പരീക്ഷണം.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കൊമ്പുകോർക്കുന്ന വേളയിലായിരുന്നു നീക്കമെന്നതും ശ്രദ്ധേയം. ബൈഡന്റെ യൂറോപ്പ് പര്യടനത്തിനു സുരക്ഷാപ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ടാകാതിരിക്കാനാണു മിസൈൽ പരീക്ഷണ വാർത്ത യുഎസ് മറച്ചുവച്ചതെന്നു പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
വെസ്റ്റ് കോസ്റ്റ് തീരത്ത് ബി–52 ബോംബറിൽനിന്ന് ‘ദ് ഹൈപ്പർസോണിക് എയർ–ബ്രീത്തിങ് വെപ്പൺ കൺസെപ്റ്റ്’ ആണ് പരീക്ഷിച്ചത്. ഈ സംവിധാനത്തിന്റെ ലോക്‌ഹീഡ് മാർട്ടിൻ വകഭേദത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണമായിരുന്നു ഇത്. ബൂസ്റ്റർ എൻജിന്റെ സഹായത്താൽ മിസൈലിനു വേഗം കൂട്ടുന്ന വേളയിൽ, സ്ക്രാംജെറ്റ് എൻജിൻ ജ്വലിക്കുകയും മാക് 5നും മുകളിലേക്കുള്ള വേഗത്തിലേക്കു കുതിക്കുകയും ചെയ്യും. 65,000 അടി ഉയരത്തിൽ 300 മൈൽ ദൂരമാണ് മിസൈൽ പറന്നത്.
https://www.facebook.com/Malayalivartha























