ഓണ്‍ലൈന്‍ കാമുകനെ കാണാന്‍ പോയ 51-കാരി എത്തിപ്പെട്ടത് ചതിയിൽ
5,000 കിലോ മീറ്ററുകള്‍ താണ്ടി ആദ്യമായി കാമുകനെ കാണാന്‍ പോയതായിരുന്നു മെക്‌സിക്കന്‍ സ്വദേശിനിയും 51-കാരിയുമായ ബ്ലാന്‍ക അരെല്ലാനോ ആണ് വാർത്തകളിൽ. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടയാളുമായി പ്രണയത്തിലായ അരെല്ലാനോ അതീവ സന്തോഷത്തിലാണ് വീടുവിട്ടിറങ്ങിയത്. ജൂലൈ അവസാനത്തോടെ അവള്‍ ലിമയിലേക്ക് യാത്ര തിരിച്ചു. മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പ്രിയതമനായ 37-കാരന്‍ ജുവാന്‍ പാബ്ലോയെ കാണുകയെന്ന ഉദ്ദേശ്യം ഒടുവില്‍ നടന്നു.
നവംബര്‍ ഏഴ് വരെ കുടുംബവുമായി അരെല്ലാനോ ആശയവിനിമിയം നടത്തി. കാമുകനെ കണ്ടുവെന്നും പ്രണയബന്ധം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അവള്‍ കുടുംബത്തെ അറിയിച്ചു. പിന്നീട് അരെല്ലാനോയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.
ഇതിനിടെയാണ് നവംബര്‍ ഒമ്ബതിന് പെറുവിലെ ഹുവാച്ചോ ബീച്ച് തീരത്ത് അരെല്ലാനോയുടെ മൃതദേഹം ഒരു മത്സ്യത്തൊഴിലാളി കണ്ടെടുത്തത്. 51-കാരിയുടെ മൃതശരീരം ഏറെ വികൃതമായ നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അവളുടെ ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തി. അവയവങ്ങള്‍ എടുത്തുമാറ്റിയതിന് ശേഷം ക്രൂരമായി കൊലപ്പെടുത്തി അരെല്ലാനോയുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കാമുകനെ പിടികൂടി അറസ്റ്റ് ചെയ്തു. കുറ്റം നിഷേധിച്ച കാമുകന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha