പുരുഷധനം നിര്‍ത്തലാക്കി പ്ലീസ് കല്യാണം കഴിക്കൂ;ചൈനയില്‍ കെട്ടാച്ചരക്കായ് കുറേ ആണുങ്ങള്‍,കെട്ടിച്ചുവിടാന്‍ പദ്ധതികളുമായ് ചൈനീസ് ഭരണകൂടം,ജനങ്ങളോടുള്ള സ്‌നേഹമല്ല പിന്നില്‍ പണികിട്ടുമെന്ന പേടി

കെട്ടാച്ചരക്കായ് ഈ പ്രയോഗം സ്ത്രീകളുടെ കാര്യത്തില്‍ ആണ് സാധാരണ കേള്‍ക്കാറുള്ളത്. എന്നാല്‍ കെട്ടാച്ചരക്കായ് കുറേ ആണുങ്ങള്‍ നില്‍പ്പുണ്ട്. അതിന്റെ മനോവേദനയിലാണ് ഷീ ഭരണകൂടം. പുരുഷന്മാരെ 'കെട്ടിച്ചുവിടാന്‍' പുരുഷധനം ഒഴിവാക്കാനൊരുങ്ങി ചൈന. ഇത് ജനങ്ങളോടുള്ള സ്‌നഹം കൊണ്ടൊന്നുമല്ല ചൈനയില്‍ ജനസംഖ്യ കുത്തനെ ഇടിയുകയാണ്. പടുവൃദ്ധരുടെ നാടായ് മാറിക്കൊണ്ടിരിക്കുകയാണ് ചൈന. അതാണിപ്പോള്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ ചില പരീക്ഷണത്തിനൊരുങ്ങുന്നത്. രാജ്യത്തെ യുവാക്കളെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിടണം അതാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ലക്ഷ്യം.
കുത്തനെ ഇടിയുന്ന ജനസംഖ്യയെ പിടിച്ചുനിര്‍ത്താന്‍ ചൈനയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതായിരിക്കുകയാണ്. ഇതോടെ പുരുഷധനം വേണ്ടെന്നു വയ്ക്കാനൊരുങ്ങുകയാണ് ചൈന. വിവാഹം നടക്കാതെ മുപ്പതു കഴിഞ്ഞുനില്‍ക്കുന്ന പുരുഷന്മാരുടെ എണ്ണം ചൈനയില്‍ കൂടി വരികയാണെന്ന് ഈയിടെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഉയര്‍ന്ന 'പുരുഷധന'മാണ് ഇതിന്റെ പ്രധാനകാരണം. വധു ആവശ്യപ്പെടുന്ന തുക നല്‍കാനാവാത്തതിനാല്‍ ഒട്ടേറെ യുവാക്കള്‍ വിവാഹം വേണ്ടെന്നുവെക്കുകയാണ്. ഇതോടെയാണ് ബ്രൈഡ് പ്രൈസ് അഥവാ വിവാഹത്തിന് സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ പണം നല്‍കുന്ന വര്‍ഷങ്ങള്‍ നീണ്ട കീഴ്‌വഴക്കം ഒഴിവാക്കാന്‍ പോകുന്നത്. യുവാക്കളെ കെട്ടിച്ചുവിടാന്‍ അവരുടെ വീട്ടുകാരേക്കാള്‍ ഉത്സാഹം ഷീ ഭരണകൂടത്തിനാണ്. ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ചൈനയിലുള്ളത്. ഉള്ളത് പടുവൃദ്ധരും. ഇങ്ങനെ പോയാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തലകീഴായ് മറിയുമെന്ന് ചൈനയ്ക്ക് കൃത്യമായ് അറിയാം. യുവാക്കളെ എല്ലാം കെട്ടിച്ചുവിട്ട് കുട്ടികളെ ജനിപ്പിക്കൂ ഇതാണ് ചൈന ലക്ഷ്യം വെക്കുന്നത്. അതതിനിപ്പോള്‍ ബ്രോക്കര്‍ പമി ഏറ്റെടുത്തിരിക്കുകയാണ് ഷീയും കൂട്ടരും. ഇത് ഇരന്നുവാങ്ങിയതാണ് ചൈനീസ് ഭരണകൂടം. കാരണം മുന്‍പ് കൊണ്ടുവന്ന ഒരു നയം ഇന്ന് ബൂമറാങ് പോലെ തിരിച്ചടിക്കുന്നു. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനായി 1979ല്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റക്കുട്ടി നയം വലിയ തിരിച്ചടി ഉണ്ടാക്കി. ഒറ്റക്കുട്ടി നയം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒന്നില്‍ കൂടുതല്‍ കുട്ടികള്‍
ഉണ്ടായിപ്പോയാല് ഭ്രൂണഹത്യ ചെയ്യുന്ന കിരാത നടപടി. ജനിച്ച് വീണ കുട്ടികളുടെ കരച്ചിലിനേക്കാള്‍ ഭ്രൂണത്തില്‍ തന്നെ കലക്കപ്പെട്ട കുഞ്ഞുങ്ങളുടെ നിലവിളിയാണ് ചൈനയില്‍ മുഴങ്ങിയത്.
കര്‍ക്കശമായ നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന് ഇന്നിപ്പോള്‍ സ്‌നേഹിക്കൂ കല്യാണം കഴിക്കൂ കുട്ടികളെ ജനിപ്പിക്കൂവെന്ന നയമാണ് ചൈന പുറത്തെടുക്കുന്നത്. ഒറ്റക്കുട്ടി നയം കര്‍ശനമായി നടപ്പാക്കിയതോടെയാണ് ചൈനയില്‍ വിവാഹനിരക്ക് കുത്തനെയിടിഞ്ഞത്. ഇതോടെ ജനനനിരക്കും. ഇങ്ങനെ പോയാല്‍ രാജ്യത്തിനു സാമ്പത്തിക, സാമൂഹിക പ്രത്യാഘാതം ഉണ്ടാകുമെന്ന തിരിച്ചറിവില്‍ 'കല്യാണം കഴിച്ച് സ്‌നേഹിക്കൂ, ജനനസംഖ്യ കൂട്ടൂ' എന്ന നയം സ്വീകരിച്ചിരിക്കുകയാണു ചൈന. യുവജനങ്ങളെ വിവാഹത്തിനു പ്രേരിപ്പിക്കുക മാത്രമല്ല, ദമ്പതികള്‍ ഒരുമിച്ചു കഴിയണമെന്നും നിര്‍ബന്ധിക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് ആണ് ക്യാംമ്പെയ്‌നിനു നേതൃത്വം കൊടുക്കുന്നത്. ഒറ്റത്തടിയായി നില്‍ക്കുന്നവര്‍ക്കു പങ്കാളികളെ കണ്ടെത്താന്‍ സമൂഹ ഡേറ്റിങ് ഇവന്റുകള്‍ സംഘടിപ്പിക്കുകയാണു കമ്യൂണിസ്റ്റ് യൂത്ത് ലീഗ്.
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനായി 1979ലാണ് ഒറ്റക്കുട്ടി നയം നിര്‍ബന്ധപൂര്‍വം ചൈന കൊണ്ടുവന്നത്. ഇതോടെ വിവാഹങ്ങളും കുറഞ്ഞു. സിവില്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് 1000 പേരില്‍ 6.6 ആളുകള്‍ മാത്രമാണ് വിവാഹിതരാകുന്നത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണു വിവാഹനിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2013നെ അപേക്ഷിച്ച് 33 ശതമാനം കുറവാണിത്; 14 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നതുമാണിത്. 2013ല്‍ 23.8 ദശലക്ഷം പേരാണു വിവാഹിതരായിരുന്നത്, 2019ല്‍ ഈ കണക്ക് 13.9 ദശലക്ഷത്തിലേക്കു കൂപ്പുകുത്തി. പതിറ്റാണ്ടുകളോളം തുടര്‍ന്ന ഒറ്റക്കുട്ടിനയം 2016ല്‍ അവസാനിപ്പിച്ചിട്ടും കല്യാണക്കാര്യത്തില്‍ ചൈനക്കാര്‍ക്കു വലിയ താല്‍പര്യമില്ലെന്നാണ് ഇതു കാണിക്കുന്നത്. പാരമ്പര്യമായി ആണ്‍കുട്ടികള്‍ക്കാണു ചൈനയിലെ കുടുംബങ്ങള്‍ പരിഗണന നല്‍കുന്നത്. ഈ നിലപാടിനെത്തുടര്‍ന്ന് ആണ്‍കുട്ടികള്‍ പെരുകി. ഇപ്പോള്‍ 30 ദശലക്ഷം പുരുഷന്മാര്‍ പങ്കാളികളെ കിട്ടാതെ വിഷമിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha























