ഇന്ത്യയിലും ചാരബലൂണും ചാരപ്രാവും..ഇത് ചൈനയുടെ പണിയോ..? കഴിഞ്ഞ വർഷം ജനുവരിയില്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്കു മുകളില്‍ ആകാശത്തു കണ്ട വെളുത്ത വൃത്തം..ചാരബലൂണ്‍ ആയിരുന്നോ ? സംശയത്തോടെ സിഎന്‍എന്‍...പ്രാവിന്റെ കാലില്‍ ക്യാമറകളും മൈക്രോചിപ്പും..

ചൈനയുടെ ചാര ബലൂൺ കുറച്ചു നാളുകൾക്ക് മുൻപ് വലിയ ചർച്ചയായിരുന്നു...എന്നാൽ അത് അങ്ങ് അമേരിക്കയിലും ചൈനയിലുമല്ലേ..എന്നാശ്വസിച്ചു ഇരിക്കാൻ വരട്ടെ..കാരണം നമ്മളും ഭയപ്പെടേണ്ട കാര്യങ്ങൾ കുറച്ചുണ്ട് ഇവിടെ..കഴിഞ്ഞ വർഷം ജനുവരിയില്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്കു മുകളില്‍ ആകാശത്തു കണ്ട വെളുത്ത വൃത്തം അമേരിക്ക വെടിവച്ചിട്ടതു പോലുള്ള ചാരബലൂണ്‍ ആയിരുന്നോ എന്ന സംശയമുന്നയിച്ചിരിക്കുകയാണ് സിഎന്‍എന്‍. എട്ടു ബ്ലാക്ക് പാനലുകള്‍ അതിന്റെ പാര്‍ശ്വഭാഗങ്ങളില്‍ തൂങ്ങി നിന്നിരുന്നു. അതേസമയം, ഒഡിഷ തീരത്തുനിന്ന്, പത്ത് ദിവസം മുൻപ് മുൻകാലില്‍ ക്യാമറയും ചിപ്പുമെന്നു തോന്നുന്ന തരം ഉപകരണങ്ങള്‍ കെട്ടിവച്ച പ്രാവിനെ പിടികൂടിയെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രാവിന്റെ കാലില്‍ ക്യാമറകളും മൈക്രോചിപ്പും ആണോ ഉണ്ടായിരുന്നത് എന്നറിയാന്‍ സംസ്ഥാനത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധന തുടരുകയാണ്.
തങ്ങളുടെ ട്രോളറില്‍ വന്നിരുന്ന പ്രാവിന്റെ കാലില്‍ സംശയാസ്പദമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ കണ്ട മത്സ്യത്തൊഴിലാളികൾ അതിനെ പിടികൂടി തീരദേശ പൊലീസിനു കൈമാറുകയായിരുന്നു.തുടർന്ന് പ്രാവിന്റെ കാലിലുളളത് മൈക്രോചിപ്പും ക്യാമറയുമാണോ എന്ന് പരിശോധിക്കുകയാണെന്ന് ജഗത്‌സിങ്പുരിലെ പൊലീസ് സൂപ്രണ്ട് രാഹുല്‍ പി.ആര്‍. പിടിഐയോട് പറഞ്ഞു. പ്രാവിന്റെ ചിറകില്‍ എന്തോ എഴുതിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.അത് ഏതു ഭാഷയെന്നു മനസ്സിലായിട്ടില്ലെന്നാണ് അധികാരികള്‍ പറഞ്ഞത്.ഏകദേശം 430,000 പേര്‍ വസിക്കുന്ന, ഇന്ത്യന്‍ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിനു മുകളില്‍ 2022ല്‍ കണ്ട ബലൂണ്‍ അക്കാലത്തുതന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ഈ വിചിത്ര ആകാശക്കാഴ്ച ഒരു പൂര്‍ണ്ണചന്ദ്രനെപ്പോലെയാണ് തോന്നിച്ചിരുന്നത്.
പ്രാദേശിക മാധ്യമങ്ങള്‍ അത് എന്തായിരിക്കാമെന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, അത് ഹൈ-ആള്‍ട്ടിട്യൂഡിലുള്ള ഒരു നിരീക്ഷണ ബലൂണ്‍ ആയിരിക്കാമെന്ന വാദം ഉയര്‍ത്തിയത് ഏതാനും പേര്‍ മാത്രമാണ്. കാലാവസ്ഥാ ബലൂണ്‍ ആയിരിക്കാമെന്ന് കരുതിയവരും ഉണ്ട്. ആന്‍ഡമാന്‍ഷീക (Sheekha) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പത്രം ഇതിന്റെ ആകാരവും ഉയരവും മറ്റും പരിഗണിച്ച് അതൊരു ബലൂണ്‍ ആകാനുളള സാധ്യത തള്ളിക്കളഞ്ഞിരുന്നു. അതിനൂതന ഉപഗ്രഹ സംവിധാനങ്ങളുള്ള ഇക്കാലത്ത് ആരാണ് ഇത്തരം ഒരു ഉപകരണം ഉപയോഗിച്ച് ചാരപ്പണി നടത്താന്‍ പോകുന്നത് എന്നായിരുന്നു ചോദ്യം.എന്നാല്‍, ഏതാനും ആഴ്ച മുൻപ് ചൈനീസ് നിരീക്ഷണ ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടതോടെ ആന്‍ഡമാനിനു മുകളില്‍ കണ്ട ആകാശപ്രതിഭാസത്തെക്കുറിച്ചും വീണ്ടും സംശയങ്ങള്‍ ഉയരുന്നു. അമേരിക്ക വെടിവച്ചിട്ടത് നിരീക്ഷണോപാധികള്‍ വ്യാപകമായി വിന്യസിച്ച ചാരബലൂണ്‍ ആയിരുന്നുവത്രെ. ചൈനയുടെ ഹിനാന്‍ പ്രവശ്യയില്‍ നിന്നാണ് ചാര ബലൂണുകള്‍ ഉയര്‍ത്തിവിട്ടിരുന്നതെന്ന് സിഎന്‍എന്‍ പറയുന്നു.
ഇന്ത്യ ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ പലതും ഇതേക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ ബലൂണിന്റെ ആകൃതിയിലുളള മൂന്ന് പറക്കും വസ്തുക്കളെ 2019-2021 കാലഘട്ടത്തില്‍ കണ്ടെത്തിയെന്നു വെളിപ്പെടുത്തി ജപ്പാന്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയില്‍ ചാരബലൂണ്‍ കണ്ടെത്തിയതോടെ, അത് സംസ്‌കാരമുള്ള രാജ്യാന്തര സമൂഹങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നു പറഞ്ഞ് തയ്‌വാനും രംഗത്തെത്തിയിരുന്നു. അതേസമയം, തങ്ങള്‍ അത്തരം നിരീക്ഷണ പരിപാടികളൊന്നും നടത്തുന്നില്ലെന്നുള്ള നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.നിരീക്ഷണ ബലൂണ്‍ കണ്ടും ഒന്നും ചെയ്യാനായില്ല എന്നതിനാലാകാം സർക്കാർ പ്രതികരിക്കാത്തതെന്നു ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ സീനിയര്‍ ഫെലോ സുശാന്ത് സിങ് പ്രതികരിച്ചു. ഒരു നിരീക്ഷണ ബലൂണ്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ സമൂഹത്തിനു മുകളില്‍ കണ്ടുവെന്നും തങ്ങള്‍ അതിനെതിരെ ഒന്നും ചെയ്തില്ലെന്നും പറഞ്ഞാല്‍ അത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ദേശീയതാവാദം ഉയര്‍ത്തുന്ന ഒരു സർക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ അതിനു കഴിയുമെന്നതിനാലാണ് ഇന്ത്യ അതേക്കുറിച്ച് പ്രതികരിക്കാത്തത് എന്നാണ് സുശാന്ത് വിലയിരുത്തുന്നത്. അതേസമയം, ഇന്ത്യ അനുവര്‍ത്തിച്ചുവരുന്ന ശൈലിയാണിതെന്നാണ് ചൈനാ സ്റ്റഡീസിലെ ഫെലോ ആയ മനോജ് കേവല്‍രമണി പ്രതികരിച്ചത്.എന്തായാലും ഇപ്പോൾ ചാര ബലൂൺ വിവാദം ഉയർന്നതിനെ തുടർന്നും ചർച്ചകൾ രൂക്ഷമാവുകയാണ്..
https://www.facebook.com/Malayalivartha























