ശ്രീലങ്ക, പാകിസ്ഥാന്‍ പിന്നാലെ.. ഉത്തരകൊറിയയും കെണിയില്‍ ചൈനയ്ക്ക് ഞെട്ടല്‍

ശ്രീലങ്ക, തൊട്ടു പിന്നാലെ പാകിസ്ഥാന്‍ ... പട്ടിണിയും ദാരിദ്ര്യവും ഭീഷണിയുയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഏകാധിപത്യത്തിന്റെ ഈറ്റില്ലമായി മാറിയ ഉത്തര കൊറിയയും എത്തിയിരിക്കുന്നു. അതിര്‍ത്തികള്‍ അടച്ചും സാമ്പത്തിക കെടുകാര്യസ്ഥതയും കാരണം ഉത്തര കൊറിയയും പട്ടിണിയിലേയ്ക്ക് താഴ്ന്നു കൊണ്ടിരിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
ആണവപരീക്ഷണം, ആയുധപ്രദര്‍ശനം, അമേരിക്കയ്ക്കുള്ള ഭീഷണി...! ഉത്തര കൊറിയയും ഏകാധിപതി കിം ജോങ് ഉന്നും നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇക്കാരണങ്ങളാലാണ്. എന്നാല്‍, രാജ്യം നേരിടുന്നത് കടുത്ത ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലെ സൂചന. ഔദ്യോഗികമായി കിം ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെങ്കിലും ഉത്തര കൊറിയയുടെ നിരന്തര നിരീക്ഷകരായ ദക്ഷിണ കൊറിയയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഉത്തര കൊറിയയിലെ ഭക്ഷ്യക്ഷാമം ഒരു വാസ്തവമാണ്. ദിനംപ്രതി അത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്ത് പട്ടിണിമരണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഡ്യുയോസ് മാര്‍ച്ച് എന്ന പേരില്‍ അറിയപ്പെടുന്ന, 1990-ലെ ഉത്തര കൊറിയന്‍ ഭക്ഷ്യക്ഷാമത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ക്ഷാമമാണ് ഇത്തവണത്തേത് എന്നാണ് പറയപ്പെടുന്നത്. തൊണ്ണൂറുകളിലെ ക്ഷാമത്തില്‍ നൂറുകണക്കിന് ജനങ്ങളാണ് ഭക്ഷണം കിട്ടാതെ പട്ടിണിയിലായതും മരണപ്പെട്ടതും. 200 ദശലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയുടെ 3-5% ആളുകള്‍ ഭക്ഷ്യക്ഷാമത്തിന്റെ കെടുതി അന്ന് അനുഭവിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. സമാനമായ സ്ഥിതിയിലേക്കാണോ രാജ്യം വീണ്ടും കൂപ്പുകുത്തുന്നത് എന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്നുണ്ട്.
കോവിഡ് മഹാമാരിക്ക് മുന്‍പുതന്നെ ഉത്തര കൊറിയയിലെ ജനങ്ങള്‍ പോഷകാഹാരക്കുറവ് നേരിട്ടിരുന്നുവെന്നാണ് യു.എന്‍. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പറയുന്നത്. കോവിഡിനെ പ്രതിരോധിക്കാനായി അതിര്‍ത്തികള്‍ അടച്ചതോടെ ഭക്ഷ്യവിതരണം താറുമാറാവുകയും സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഇക്കുറി ഭക്ഷ്യോത്പാദനവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10% കുറവാണ്. പ്രളയവും കാലാവസ്ഥയുമാണ് ഇതിലേക്ക് നയിച്ചത്.
ഉത്തര കൊറിയയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം പൂര്‍ണമായും ഉത്തരവാദി അവര്‍ തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊതുവേ എല്ലാത്തില്‍നിന്നും മാറിനില്‍ക്കുന്ന ഉത്തര കൊറിയ കോവിഡ് കാലത്തും അവരുടെ സ്വയം ഒറ്റപ്പെടല്‍ പ്രവണത വര്‍ധിപ്പിക്കുകയാണ് ചെയ്തത്, ചൈനയുമായുള്ള അതിര്‍ത്തിയുടെ 300 കിലോ മീറ്റര്‍ ചുറ്റളവില്‍ രണ്ടാമത്തെ പാളി വേലി സ്ഥാപിച്ചു. ജനങ്ങള്‍ക്ക് ചൈനയില്‍നിന്ന് സാധനങ്ങളെത്തിക്കാനുള്ള ചുരുക്കം മാര്‍ഗങ്ങളിലൊന്നായിരുന്ന ഈ വഴി തടസ്സപ്പെട്ടത് അതിര്‍ത്തി വ്യാപാരത്തെ ബാധിച്ചു.ഉത്തര കൊറിയയുടെ നിലവിലെ സ്ഥിതിക്ക് കാരണം രാജ്യത്ത് വര്‍ഷങ്ങളായുള്ള സാമ്പത്തിക കെടുകാര്യസ്ഥതയാണ്. രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കുകയേ ഉള്ളൂവെന്നും അന്താരാഷ്ട്രകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനേക്കാള്‍ ഉത്തര കൊറിയ മുന്‍തൂക്കം നല്‍കിയത് മിസൈല്‍ പരീക്ഷണങ്ങള്‍ കൂട്ടാനും സൈനിക പരേഡ് നടത്താനുമാണ്. രാജ്യത്തിന്റെ വരുമാനം അനാവശ്യമായി ചെലവഴിക്കുകയായിരുന്നു. യു.എസിലെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ അഭിപ്രായത്തില്‍, 12 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുള്ള ലോകത്തിലെ നാലാമത്തെ വലിയ സൈന്യമാണ് ഉത്തര കൊറിയയിലുള്ളത്. രാജ്യം അതിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊന്ന് സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതായാണ് യു.എസ്. കണക്കാക്കുന്നു. കോവിഡ് പ്രതിസന്ധിക്കും ഭക്ഷ്യക്ഷാമത്തിനുമിടയിലും ആയുധപരീക്ഷണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും കിം ചെയ്തിരുന്നില്ല. ഉത്തര കൊറിയയ്ക്ക് 60 ആണവായുധങ്ങള്‍ വരെയുണ്ടെന്നും അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്കിടയിലും ആയുധ പരിപാടികളുമായി മുന്നോട്ട് പോവുകയാണെന്നും 2017-ല്‍ യു.എസ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്ത് നിലവിലുള്ള കുരുക്ക് മുറുക്കിയത് കിം എങ്കില്‍ കുരുക്ക് അഴിക്കാനും കിമ്മിന് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊട്ടിയടച്ച അതിര്‍ത്തികള്‍ ഉത്തര കൊറിയ തുറന്ന് വ്യാപാരം പുനരാരംഭിക്കണം. ഭക്ഷ്യവസ്തുക്കളുടെ വിതരണം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കൃഷി മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണം. ഇപ്പോള്‍ അവര്‍ ഒറ്റപ്പെട്ടിരിക്കാനും അടിച്ചമര്‍ത്താനുമാണ് ശ്രമിക്കുന്നത്. ഈ നിലപാട് മാറ്റാന്‍ രാജ്യം തയ്യാറാവണം. അല്ലാത്തപക്ഷം അവ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ ഗവേഷകനായ ലിന യൂണ്‍ പറഞ്ഞു.രാജ്യത്തെ സാധാരണക്കാര്‍ ഭക്ഷണത്തിന് കടുത്ത ക്ഷാമം നേരിടുമ്പോഴും കിമ്മും കുടുംബവും തങ്ങളുടെ സുഖലോലുപതയ്ക്ക് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha























