പിതാവിനെ തടവിലാക്കി മാവോ സേ തൂങ് കാണിച്ച ചതി;സഹോദരി ആത്മഹത്യ ചെയ്തു,കുടുംബം തച്ചുതകര്‍ത്ത മാവോയോടുള്ള അടങ്ങാത്ത പക,ഇന്ന് മാവോയേക്കാള്‍ വലിയ മാവോ,ഷീ ചിന്‍ പിങ്ങിന്റെ കാണാപ്പുറങ്ങള്‍

പിതാവിനെ തടവിലാക്കിയ മാവോ സേ തൂങ്,കുടുംബം തകര്‍ത്ത മാവോയ്ക്ക് നേരെ ചെറുവിരലനക്കാനാകാതെ നിസ്സഹായനായ് നില്‍ക്കേണ്ടി വന്നു. കാരണം അധികാരമില്ല. ആ അധികാരം എങ്ങനെയും കൈപ്പിടിയിലാക്കുകയായിരുന്നു ഷീ ചിന്‍ പിങ്ങിന്റെ ലക്ഷ്യം. അത് എത്ര എളുപ്പമായിരുന്നില്ല വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു,അടവുകള്‍ പലത് പുറത്തെടുക്കേണ്ടി വന്നു. ഒടുവില്‍ മാവോയേക്കാള്‍ വലിയ മാവോ ആയി ഷീ. ഇനി മരണം വരെ ചൈനയുടെ പ്രസിഡന്റ് പദത്തില്‍ ഷീ ചിന്‍ പിങ്ങുണ്ടാകും. 2018 മാര്‍ച്ച് 18ന് അതിനുള്ള പൊളിച്ചെഴുത്താണ് ഷീ നടത്തിയത്. കൗശലക്കാരനായ ഭരണാധികാരിയാണ് അദ്ദേഹം. അധികാരത്തിന്റെ ചെങ്കോലും കിരീടവും കൈക്കലാക്കിയ ഷീ മാവോയാടാണ് പകരം വീട്ടിയിരിക്കുന്നത്. തന്റെ കുടുംബം തച്ചുതകര്‍ത്ത മാവോ സേ തൂങ്ങിനോടുള്ള അടങ്ങാത്ത പ്രതികാരം.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദരണീയനായ നേതാവും മാവോ സെ തുങ്ങിന്റെ സന്തത സഹചാരിയുമായിരുന്ന സോങ്ഷൂണിന്റെ മകനാണ് ഷി ജിന്‍പിങ്. ഉപപ്രധാനമന്ത്രിയായിരുന്ന സോങ്ഷുണ്‍ പാര്‍ട്ടിയുടെ അധികാരകേന്ദ്രമാവുമെന്ന് കണ്ട് സോങ്ഷുണിന് മാവോ അധികാരസ്ഥാനങ്ങള്‍ നിഷേധിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തരകലാപം ആരോപിച്ച് ജയിലിലടച്ചു. പിന്നീടുള്ള ഷിയുടെ കാലം ദുരിതത്തിന്റേതായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ഷിയുടെ വീടാക്രമിച്ചു. ഒരു സഹോദരി ആത്മഹത്യ ചെയ്തു. ജീവിക്കാന്‍ വേണ്ടി ഫാക്ടറികളില്‍ വരെ ജോലി ചെയ്തു. ഒടുവില്‍ ഒളിച്ചോടാന്‍ വരെ ശ്രമിച്ചപ്പോഴും പിടിക്കപ്പെട്ട് നിര്‍ബന്ധിത സാമൂഹിക സേവനത്തിന്റ പേരില്‍ കഠിനജോലികള്‍ക്കായി നിയോഗിക്കപ്പെട്ടു. അധികാരമില്ലാതാവുന്നതിന്റെ വേദന നന്നായറിഞ്ഞു. ഇക്കാലത്ത് പാര്‍ട്ടിയിലേക്കെത്താന്‍ പല തവണ ശ്രമിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവില്‍ 1969ല്‍ പ്രാദേശികതലത്തില്‍ സെക്രട്ടറിയായാണ് രാഷ്ട്രീയത്തിലേക്ക് ഷി വന്നത്. ദുരിതകാലത്തെ മറന്ന് അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി. ഒറ്റലക്ഷ്യം തന്നേയും കുടുംബത്തേയും വഴിയാധാരമാക്കിയ മാവോയേക്കാളും വലിയ മാവോയാവുക.
തീരപ്രവിശ്യയായ ഫുജിയാന്റെ ഗവര്‍ണര്‍ പദവയിലെത്തിയതാണ് ആദ്യം കൈപ്പിടിയിലാക്കിയ അധികാരകേന്ദ്രം. 2002ല്‍ ഷെജിയാങ് പ്രവിശ്യയിലെ പാര്‍ട്ടി തലവനായും 2007ല്‍ ഷാങ്ഹായിലെ പാര്‍ട്ടി നേതാവുമായി. രാജ്യത്തേയും പാര്‍ട്ടിയേയും നിയന്ത്രിക്കാന്‍ അധികാരമുള്ള പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും ആ വര്‍ഷമാണ് എത്തിയത്. ഹു ജിന്താവോയുടെ പിന്‍ഗാമിയായി 2012ല്‍ ഷി വന്നതോടെ ചൈനയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അപ്പാടെ മാറുന്ന കാഴ്ചയാണ് കണ്ടത്. 2013ല്‍ ചൈനയുടെ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഉന്നത നേതാക്കളെ പോലും ജയലിലടച്ചു. പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിന് തുടക്കമിട്ടു. 2017 വരേയുള്ള ആദ്യ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് മാത്രം നൂറിലധികം നേതാക്കളെയാണ് അഴിമതിയുടെ പേരില്‍ ശിക്ഷിച്ചത്. തന്റെ പിന്‍ഗാമിയാവുമെന്ന് കരുതിയിരുന്ന സ്വന്തം നേതാക്കളെ പോലും ജീവപര്യന്തം ജയിലിലാക്കി. ഇതോടെ ചൈനക്കാര്‍ ഒരിക്കല്‍ കൂടെ മാവോ സെ തുങ്ങിനെ ഓര്‍മിച്ചു. അണിയറിയില്‍ പുതിയ മാവോ ഒരുങ്ങുന്നതായി വിലയിരുത്തപ്പെട്ടു. ഷി ജിന്‍പിങ് മാവോ 2.0 ആയി.
വെട്ടിനിരത്തേണ്ടവരെയെല്ലാം വെട്ടിനിരത്തിയാണ് ഷീ കളംനിറഞ്ഞിരിക്കുന്നത്. എതിരാളികള്‍ എത്ര കരുത്തരായാലും അവരുടെ സര്‍വ്വനാശം കണ്ടേ ഷീ ചിന്‍ പിങ് എന്ന ഏകാധിപതി അടങ്ങൂ. അധികാരത്തിന്റെ മേലങ്കി എന്നും ഷീയെ ഭ്രമിപ്പിച്ചിട്ടുണ്ട്. അതുനിലനിര്‍ത്താന്‍ വന്‍ പൊളിച്ചെഴുത്താണ് നടത്തിയത്. 2018 മാര്‍ച്ച് 18നായിരുന്നു ചൈനയിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നിര്‍ണായക ഭരണഘടനാ ഭേദഗതി നിര്‍ദേശമുണ്ടായത്. രാജ്യത്തെ പ്രസിഡന്റിന് അഞ്ചു വര്‍ഷം വീതമുള്ള രണ്ട് തവണകളായിരിക്കും കാലാവധിയെന്ന നിയമം എടുത്തുകളയണം. പ്രസിഡന്റിന് അദ്ദേഹത്തിന്റെ മരണം വരെ തുടരാം. അല്ലെങ്കില്‍ ആരോഗ്യം ക്ഷയിക്കുന്നതുവരെ തുടരാനുള്ള പുതിയ നിയമത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. മരണം വരെ ഭരണം തന്റെ കൈപ്പിടിയില്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു ഇതിലൂടെ. പ്രസിഡന്റിന് തവണകളുടെ പരിധിയില്ലാതെ തുടരാന്‍ വേണ്ട ഭരണഘടനാ ഭേദഗതിയുടെ വിവരം പുറത്തായതോടെ ചൈനീസ് ജനത വലിയ പ്രതിഷേധമുയര്‍ത്തി. എതിര്‍ ശബ്ദങ്ങളെ ഷി ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു. സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ജനാധിപത്യമെന്നത് വെറും വാക്കാണ് ചൈനയില്‍. ഷീ പറയും അതാണ് അവസാന വാക്ക്. ജനങ്ങളെ അടക്കി ഭരിക്കുന്നു. അല്ല അടിച്ചമര്‍ത്തി ഭരിക്കുന്നു. ഷീയുടെ മരണം വരെ പ്രസിഡന്റ് പദവി മറ്റാരും നോട്ടമിടണ്ട. ചൈന ഇനിയും ഷീ ഭരണത്തില്‍ വീര്‍പ്പുമുട്ടും.
https://www.facebook.com/Malayalivartha























