അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ തീർത്ത അമേരിക്കൻ കമാൻഡോ അറസ്റ്റിൽ

ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദനെ വധിച്ച യുഎസ് മുൻ നാവിക സേനാംഗം റോബർട്ട് ജെ ഒ നീൽ അറസ്റ്റിൽ. അമേരിക്കയിലെ ടെക്സസിൽ വെച്ചാണ് റോബർട്ട് ഒ നീലിനെ കസ്റ്റഡിയിലെടുത്തത്. പൊതുഇടത്ത് മദ്യപിച്ചതിനും അക്രമം നടത്തിയതിനുമാണ് അറസ്റ്റ്.
3,500 ഡോളറിന്റെ ജാമ്യത്തിൽ റോബർട്ട് ഒ നീലിനെ വിട്ടയച്ചെന്ന് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാളസ് മോർണിംഗ് ന്യൂസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അറസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഫ്രിസ്കോ പൊലീസ് വിസമ്മതിച്ചു. സംഭവത്തെ കുറിച്ച് മൊണ്ടാന സ്വദേശിയായ 47 കാരൻ റോബർട്ട് ജെ ഒ നീൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2013-ൽ ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയറിലൂടെ ലാദനെ വധിച്ചത് താനാണ് എന്ന അവകാശവാദവുമായി റോബർട്ട് രംഗത്തെത്തിയത്. പിന്നീട് 2017 ലെ തന്റെ ഓർമ്മക്കുറിപ്പായ 'ദി ഓപ്പറേറ്റർ' എന്ന പുസ്തകത്തിൽ ഇക്കാര്യം നീല്‍ വിവരിക്കുന്നുണ്ട്. എന്നാൽ റോബർട്ടിന്റെ വാദം തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ യു.എസ്. സർക്കാർ തയ്യാറായില്ല.
2011 മെയ് മാസത്തിൽ പാകിസ്താനിലെ അബോട്ടാബാദിൽ വെച്ചാണ് ലാദനെ വധിച്ചത്. ലാദന്റെ പാകിസ്താലെ താവളം മനസ്സിലാക്കിയ യുഎസ് കമാൻഡോ സംഘം, ഭീകരനും സംഘവും താമസിക്കുന്ന ബംഗ്ലാവിന് സമീപം ഹെലികോപ്റ്ററിലാണ് ഇറങ്ങി, മതിൽ ചാടിക്കടന്ന് ബംഗ്ലാവിന്റെ മൂന്നാം നിലയിലെത്തി കൊലപ്പെടുത്തിയെന്നാണ് യുഎസ് പങ്കുവെച്ച വിവരം.
മുറിയില്‍ ലാദന്‍ ഉണ്ടായിരുന്നുവെന്നും ഒരു നിമിഷം പോലും പാഴാക്കാതെ ലാദന്‍റെ തല ലക്ഷ്യമാക്കി താന്‍ വെടിയുതിര്‍ത്തെന്നും റോബര്‍ട്ട് ഒ'നീല്‍ അവകാശപ്പെട്ടു. മരണം ഉറപ്പാക്കാന്‍ ഒരു തവണ കൂടി താന്‍ വെടിയുതിര്‍ത്തെന്നും ഒ'നീല്‍ പുസ്തകത്തില്‍ പറയുന്നു. ഇതോടെ ഒ'നീല്‍ വാര്‍ത്തകളില്‍ നിറഞ്ഞു.
അതേസമയം, ഇതാദ്യമായല്ല നീൽ മദ്യപിച്ച് അക്രമം ഉണ്ടാക്കിയത് അറസ്റ്റിലാകുന്നത്. 2016 ൽ മൊണ്ടാനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഒ.നീലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















