കരയുദ്ധത്തേക്കാള്‍ നയതന്ത്ര ചര്‍ച്ചകളാകും, നല്ലതെന്ന നിലപാടിലേയ്ക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമാകുന്നു:- ഹമാസ് ഭീകരർ ചൈനീസ് നിർമിത ആയുധങ്ങളും, ആശയവിനിമയ സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി ഐ.ഡി.എഫ്

വടക്കന്‍ ഗാസയിൽ നിന്ന് കിടപ്പാടം വിട്ട് പലായനം ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കവിയുമ്പോൾ ആറ് ഹമാസ് കമന്റർമാരെയാണ് ഇസ്രായേൽ വധിച്ചത്. യുദ്ധം ദിവസങ്ങൾ പിന്നിടുമ്പോഴും വ്യോമാക്രമണങ്ങളില്‍ തന്നെയാണ് ഇസ്രയേല്‍ സേന ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുകയും ആയുധശേഖരം നശിപ്പിക്കുകമാണു പ്രധാനമായി കാണുന്നതെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.
കൃത്യമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണു സൈനിക നീക്കം. ഹമാസിന്റെ സുരക്ഷാ മേധാവി മ്യൂതാസ് ഈദാണ് അവസാനം കൊല്ലപ്പെട്ടത്. ഇസ്രയേലിലെ കിബ്ബുത്സ് നിരിം കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദിയായ ഹമാസ് കമ്മാന്‍ഡര്‍ ബില്ലാല്‍ അല്‍ കെദ്രയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ വ്യോമസേന അറിയിച്ചു.
ഖാന്‍ യൂനിസ് നഗരത്തിലാണ് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം ബിലാല്‍ അല്‍ കെദ്രയുടെ ആസ്‌ഥാനം കണ്ടെത്തിയത്. ഹമാസിന്റെ നുഖ്‌ബ ഫോഴ്‌സിന്റെ കമാന്‍ഡറായിരുന്നു അല്‍ കെദ്ര. ഹമാസ് ഓപ്പറേഷന്‍ സെന്റര്‍ തകര്‍ത്തതായും ഇസ്രയേല്‍ അറിയിച്ചു.
ലെബനനിലെ ഹിസ്‌ബുള്ള തീവ്രവാദികള്‍ക്കു നേരേയും ഇസ്രയേല്‍ ആക്രമണം നടത്തി. ഗാസ അതിര്‍ത്തിയിലെ അഷ്‌കെലോണ്‍, അഷ്‌ദോദ്, റെഹോവോട്ട്, രാംലെ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായി. അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം ഹമാസിന്റെ ഭൂരിപക്ഷം റോക്കറ്റുകളും തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ആളപായമുണ്ടായതായി റിപ്പോർട്ടുകൾ വന്നിട്ടില്ല.
അതിനിടെ ഗാസയിലേക്ക് ഇസ്രയേല്‍ കരസേനയുടെ ആക്രമണം ഉടനുണ്ടാകില്ലെന്നു പ്രതിരോധ വിദഗ്‌ധര്‍ വ്യക്തമാക്കുന്നു. ഗാസയുടെ ഭൂപ്രകൃതിയാണു പ്രധാന തടസം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലേക്കുള്ള കടന്നുകയറ്റം അത്ര എളുപ്പമല്ലെന്നതാണ് അടുത്ത പ്രശ്‌നം. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രയേല്‍ കണക്കൂകൂട്ടിയത്ര ജനം അഭയാര്‍ഥി ക്യാമ്പുകളിലേക്കു മാറിയിട്ടില്ലെന്നാണു സൂചന. ജനത്തെ പരിചയാക്കാനുള്ള നീക്കം ഹമാസും നടത്തുന്നുണ്ട്.
ഹമാസിന്റെ പിടിയിലായ ബന്ദികളാണ് അടുത്ത തടസം. ആകെ 199 പേര്‍ ഹമാസിന്റെ പിടിയിലുണ്ടെന്നാണു സൂചന. ഇവരെ ഗാസയിലെ വിവിധ രഹസ്യകേന്ദ്രങ്ങളിലാണു താമസിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണു കരയുദ്ധത്തേക്കാള്‍ നയതന്ത്ര ചര്‍ച്ചകളാകും നല്ലതെന്ന നിലപാടിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമാകുന്നത്. ഹമാസ് നേതൃത്വത്തെ തകര്‍ക്കുന്നതും അത്ര എളുപ്പമല്ല. കേന്ദ്രീകൃത നേതൃത്വം ഹമാസിനില്ലാത്താതാണു തടസം. ഒരേ സമയം ഹമാസിനോടും ഹിസ്‌ബുള്ളയോടും രണ്ടിടങ്ങളിലായി പൊരുതുന്നതും ഇസ്രയേലിന് എളുപ്പമല്ല.
ഗാസയില്‍ ഉടനീളം ഹമാസ് തീര്‍ത്ത തുരങ്കങ്ങളും ഇസ്രയേല്‍ സേനയ്‌ക്ക് തലവേദനയാകും. അതിനിടെ, ഹമാസിന്റെ ആയുധങ്ങളെക്കുറിച്ചും ആശയ വിനിമയ സംവിധാനങ്ങളെക്കുറിച്ചും സുപ്രധാന വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രതിരോധ സേന രംഗത്തെത്തുകയും ചെയ്തു. ഹമാസ് ഭീകരർ ചൈനീസ് നിർമിത ആയുധങ്ങളും ആശയവിനിമയ സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചതെന്നാണ് ഐ.ഡി.എഫ്. കണ്ടെത്തൽ. ഹമാസ് ഉപയോഗിക്കുന്ന ആയുധങ്ങളുടെയും ആശയ വിനിമയ സംവിധാനങ്ങളുടെയും ഉത്ഭവവും സവിശേഷതകളും ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്.
ഹമാസ് ഉപയോഗിക്കുന്ന റോക്കറ്റുകളിലടക്കം ചൈനീസ് സാങ്കേതിക വിദ്യ പ്രകടമാണന്നാണ് ഐ.ഡി.എഫ്. കണ്ടെത്തൽ. ഇറാൻ വഴി ഇവ ഹമാസിന്റെ കരങ്ങളിൽ എത്തിയതാകുമെന്ന നിഗമനത്തിലാണ് ഇസ്രയേൽ വൃത്തങ്ങൾ. ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി.
ഹമാസിനെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ വിമർശിച്ച് കഴിഞ്ഞ ദിവസം ചൈന രംഗത്തെത്തിയിരുന്നു. ഇസ്രയേൽ പരിധിവിടുന്നുവെന്നായിരുന്നു ചൈനയുടെ വിമർശനം, ഇസ്രയേലുമായി വിവിധ മേഖലകളിൽ അടുത്ത സഹകരണമുള്ള രാജ്യമാണ് ചൈന.
അതേ സമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിൽ എത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. ഇസ്രയേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























